ഹമാസുമായുള്ള െവടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച ശേഷം ആദ്യമായി ഏറ്റുമുട്ടലില്‍ ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ വാറന്റ് ഓഫീസർ ഗലേബ് സ്ലിമാൻ അൽ-നസറയാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇസ്രായേലി സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മാര്‍ച്ച് 18 ന് ഹമാസുമായുള്ള വെടിനിര്‍ത്തലിന് ശേഷം ഇസ്രയേല്‍ ഭാഗത്തു നിന്ന് ആദ്യമായാണ് ജീവനഷ്ടം ഉണ്ടാകുന്നത്.
ഗാസയിലെ സൈനിക ക്യാംപിന് സമീപത്തൂടെ വാഹനത്തില്‍ സഞ്ചരിച്ച സൈനികര്‍ക്ക് നേരെയാണ് ഹമാസിന്‍റെ ആക്രമണം. മൂന്ന് വനിതാ സൈനികർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഒരു ഓഫീസറുള്‍പ്പടെ രണ്ട് പേരുടെ നില ഗുരുതരമാണ്.
അതേസമയം ഗാസയിലേക്ക് സഹായങ്ങളെത്തിക്കുന്നത് തടയുന്ന ഇസ്രയേല്‍ നടപടിക്കെതിരെ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഹമാസ് രാജ്യാന്തര സമൂഹങ്ങളോട് ആശ്യപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുമെന്നും മരുന്നുകളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമം ഉണ്ടാകുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹമാസിന്‍റെ അഭ്യർത്ഥന. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ച ശേഷം ഏറ്റവും മോശം അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.
പുതിയ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രയേലിന്‍റെ നിര്‍ദ്ദേശത്തിന് മറുപടി നല്‍കിയെന്ന് ഹമാസ് സോഴ്സ് എഎഫ്പിയോട് പറഞ്ഞു. വെടിനിര്‍ത്തലിന് പകരമായി 10 ഇസ്രയേല്‍ ബന്ദികളെ വിട്ടയക്കണമെന്നാണ് ഇസ്രയേലിന്‍റെ ആവശ്യം. 1231 പലസ്തീന്‍ തടവുകാരുടെ മോചനവും ഹമാസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാന്‍ ഹമാസ് നിരായുധീകരിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹമാസ് നിരസിക്കുകയായിരുന്നു.