മൈന്‍ ഇവന്‍ മണത്തു കണ്ടെത്തും. വേണ്ടിവന്നാല്‍ മണ്ണ് തുരന്ന് എടുത്തുകൊണ്ടുവരും. കംബോഡിയയില്‍ ഇന്ന് റോണിനെ വെല്ലുന്നൊരു മൈന്‍ഡിറ്റക്ടര്‍ വേറേയില്ല . ഇവനൊരു നായയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഈ തുരപ്പന്‍ ഒരു എലിയാണ്.ആഫ്രിക്കൻ പോച്ചഡ് ഇനത്തില്‍പ്പെട്ട എലി. കംബോഡിയയിലെ ഉത്തര പ്രേഹ് വിഹിയർ പ്രവിശ്യയിലെ മൈൻ ഡിറ്റക്ടറായി ഇവന്‍ പണി തുടങ്ങിയത് 2021 ഓഗസ്റ്റ് മുതലാണ്. ഇതുവരെ കണ്ടെത്തിയതാകട്ടെ 109 ഭൂമിക്കുഴിബോംബുകളും 15 യുദ്ധാവശിഷ്ടങ്ങളും. എലികളെ കുഴിബോംബ് കണ്ടെത്തുന്ന ജോലികള്‍ക്ക് നിയോഗിക്കുന്ന ബെൽജിയൻ സംഘടനയായ എപോപ്പോ, ചരിത്രത്തിലെ ഏറ്റവും വിജയകരമായ 'മൈൻ ഡിറ്റക്ടർ റാറ്റ് ' എന്ന് റോണിനെ വിശേഷിപ്പിച്ചു.
തകര്‍ത്തത് മഗാവയുടെ റെക്കോര്‍ഡ്
കുഴിബേംബ് കണ്ടെത്തുന്നതിലെ മുൻ ച്യാംപനായിരുന്ന മഗാവ എന്ന എലി 2021-ൽ വിരമിക്കുമ്പോള്‍ 71 ഭൂമിക്കുഴിബോംബുകളും 38 യുദ്ധാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. മഗാവയുടെ റെക്കോർഡ് ഭേദിച്ച റോണിന് ഇനിയും രണ്ട് വര്‍ഷത്തിലധികം സേവനം തുടരാന്‍ കഴിയുമെന്ന് എപോപ്പോ വിലയിരുത്തുന്നു
കുഴിബോംബുകളുടെ കംബോഡിയ
1960കളിൽ കംബോഡിയയില്‍ തുടങ്ങിയ ആഭ്യന്തര യുദ്ധം വര്‍ഷങ്ങള്‍ നീണ്ടുനിന്നു. 1998ൽ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതൽ മൈൻ സ്ഥാപിച്ചിരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി കംബോഡിയ മാറി. മൈനുകളും പൊട്ടിത്തെറിച്ചിട്ടില്ലാത്ത ബോംബുകളും മൂലമുള്ള മരണങ്ങൾ ഇപ്പോഴും സാധാരണമാണ്. 1979 മുതൽ ഏകദേശം 20,000പേര്‍ മരിച്ചെന്നാണ് കണക്ക്. കഴിഞ്ഞ ഫെബ്രുവരിയിലും രണ്ട് കംബോഡിയൻ കുട്ടികൾ മൈന്‍ പൊട്ടിത്തെറിച്ച് മരിച്ചു. മൈൻ മുക്ത രാജ്യമാകുക എന്നതാണ് കംബോഡിയയുടെ ലക്ഷ്യം