അര്‍ധനഗ്നനായി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തി വീട്ടുടമ. യുഎസിലെ അറ്റ്ലാന്‍റയിലാണ് 32കാരനായ ഔബ്രി ഹോര്‍ട്ടണ്‍ ആ അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചത്. മികച്ച ഓഫീസര്‍ക്കുള്ളപുരസ്കാരം കുറച്ചുനാള്‍ മുമ്പ് നേടിയ ഉദ്യോഗസ്ഥനാണ് രാത്രി അസാധാരണമായ രീതിയില്‍ അലറിവിളിച്ച് അയല്‍വീട്ടിലേക്ക് ഓടിക്കയറിയത്. ചെരുപ്പ് ഉപയഗിക്കാതെ പാന്‍റ്സ് മാത്രം ധരിച്ച് അര്‍ധനഗ്നനായാണ് ഇയാള്‍ വീട്ടിലേക്ക് കയറിവന്നത്. വെടിയേറ്റ് മരിച്ച ഔബ്രി ഹോര്‍ട്ടന്‍റെ അവസാന നിമിഷങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം യുഎസില്‍ വലിയ വാര്‍ത്തയായി മാറി.
ഒക്ടോബര്‍ 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. എന്നെ കൊല്ലൂ, എന്നെ സഹായിക്കൂ, എന്നു അലറിവിളിച്ചുകൊണ്ടാണ് ഇയാള്‍ സ്വന്തം വീട്ടില്‍ നിന്നും അയല്‍വീട്ടിലേക്ക് ഓടിക്കയറിയത്. ഐലവ്‌യു എന്നും ഇടക്കിടെ പറഞ്ഞിരുന്നു. അടച്ചിട്ട ഡോറില്‍ പലതവണ മുട്ടിവിളിച്ചു. വീട്ടുടമ വാതില്‍ തുറന്നപ്പോള്‍ ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും ഉടനെ വീട്ടുടമ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഔബ്രിയുടെ ഭാര്യയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ പൊലീസെത്തും മുന്‍പേ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം അയല്‍വാസികളുമായി ഔബ്രിക്ക് ഒരു പ്രശ്നങ്ങളും ഇല്ലെന്നും പരസ്പരം പരിചയമുള്ളവര്‍ പോലുമല്ലെന്നുമാണ് പൊലീസ് ഭാഷ്യം. ഔബ്രിക്കെതിരെ ഗാര്‍ഹിക പീഡനപരാതിയൊന്നും ലഭിച്ചിട്ടില്സ. അതേസമയം ഉദ്യോഗസ്ഥന് മറ്റെന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളോ രോഗങ്ങളോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സത്യസന്ധതയുള്ള സൗമ്യനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട ഞെട്ടലിലാണ് പ്രദേശവാസികള്‍. 2015 നവംബർ മുതൽ അറ്റ്ലാന്‍റ പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗമായി ജോലി ചെയ്യുകയാണ് ഔബ്രി. കഴിഞ്ഞ ജൂലൈയിൽ കാണാതായ 21 കാരനായ ലിയോന്‍ഡ്രെ ഫ്ലയിനറെ മൃതദേഹം കണ്ടെത്തിയ കേസിലാണ് ഔബ്രി ഹോർട്ടണ്‍ ഏറ്റവും മികച്ച അന്വേഷക പൊലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് നേടിയത്.