Image Credit: Screen Shot X Video (@Pulsebyshinde)
ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര്‍ മരിച്ചതെന്ന് അഗ്നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലെ സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അതേസമയം, റെവല്യൂഷണറി ഗാർഡ് നാവിക കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസി തള്ളിക്കളഞ്ഞു. സ്ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോർമോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടർ ജനറൽ ഓഫ് ക്രൈസിസ് മാനേജ്മെന്‍റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനം നടന്ന കെട്ടിടത്തിന്‍റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്. മറ്റ് ഇറാനിയൻ മാധ്യമങ്ങളും സമാനമായ റിപ്പോർട്ടുകൾ നൽകിയെങ്കിലും സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
യു.എസുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ് ഇറാനില്‍ സ്ഫോടനങ്ങളുണ്ടായത്. ആണവ കരാറിന്‍റെ പേരിലും പ്രക്ഷോഭങ്ങളുടെ പേരിലും സൈനിക നടപടിയുണ്ടാകുമെന്ന് ഇറാന് യു.എസിന്‍റെ ഭീഷണി. അതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങുകയാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ലൈവ് ഫയര്‍ ഡ്രില്‍ നടത്തുമെന്ന് മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഹോർമുസ് കടലിടുക്കിലാണ് ബന്ദർ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ സമുദ്രമാർഗ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇതുവഴിയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ തുറമുഖത്തുണ്ടായ വലിയ സ്ഫോടനത്തില്‍ 12 ഓളം പേര്‍ കൊല്ലപ്പെടുകയും 1000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.