MoS for External Affairs Kirti Vardhan Singh meets Indians injured in a fire incident at the Jaber hospital, in Kuwait

TOPICS COVERED

  • 24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞു
  • മരിച്ച 49 പേരില്‍ 43 പേരും ഇന്ത്യക്കാര്‍
  • വീണാ ജോര്‍ജ് കുവൈത്തിലേക്ക്

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി, മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി അറിയിച്ചു. എട്ടുലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കും. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും കുവൈത്ത് അമീര്‍ ഉത്തരവിട്ടു. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഇക്കാര്യം അറിയിച്ചത്. 

കുവൈത്തിലെ തൊഴിലാളി ക്യാംപ് തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്  സ്വദേശി അരുണ്‍ബാബുവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്.  മരിച്ച 49 പേരില്‍ 43 പേരും ഇന്ത്യക്കാരാണ്. 12 പേരുടെ പരുക്ക് ഗുരുതരമാണ്. മൃതദേഹങ്ങള്‍ ഇന്നുതന്നെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി നോര്‍ക്ക സി.ഇ.ഒ അജിത്ത് കോളശേരി  അറിയിച്ചു. 

വീണാ ജോര്‍ജ് കുവൈത്തിലേക്ക് 

കുവൈത്തിലെ അഗ്നിദുരന്തത്തില്‍ ഉള്‍പ്പെട്ട മലയാളികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് പോകും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കാനും തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

കുവൈത്ത് ദുരന്തത്തിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും നാഷണല്‍ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ജീവന്‍ബാബുവിനെയും കുവൈത്തിലേക്ക് അയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

മരിച്ചവരുടെയും കാണാതായവരുടെയും വിവരങ്ങള്‍ നിരന്തരം മാറിവരുന്ന സാഹചര്യത്തില്‍ ഇതില്‍വ്യക്തവരുത്തുക, തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്നിവയാണ് ആരോഗ്യമന്ത്രിയുടെ ചുമതലകളില്‍പ്രധാനം. കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇന്ത്യന്‍ എംബസി, കുവൈത്ത് സര്‍ക്കാര്‍  , പ്രവാസിസംഘടനകള്‍ എന്നിവരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മന്ത്രിസഭ നിര്‍ദേശിച്ചിരിക്കുന്നത്. പരുക്കേറ്റ് ആശുപത്രികളിലുള്ളവരുടെ ചികിത്സ ഉറപ്പുവരുത്തുകയും േവണം. ഇതോടൊപ്പം നാട്ടിലുള്ള കുടുംബങ്ങളെ  കൃത്യമായ വിവരം ധരിപ്പിക്കുകയും വേണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതവും പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം വീതവും സര്‍ക്കാര്‍ ധനസഹായം നല്‍കും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രവാസിവ്യവസായികളായ എം.എ .യൂസഫലി അഞ്ചുലക്ഷം രൂപവീതവും രവി പിള്ള രണ്ടുലക്ഷം രൂപവീതവും സഹായം നോര്‍ക്ക വഴി നല്‍കും. 

കുവൈത്തിലെ ഫ്ലാറ്റില്‍ അസൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍. പ്രവാസികളുടെ ജീവിത സാഹചര്യം ചര്‍ച്ചചെയ്യപ്പെടണമെന്നും പോരായ്മകള്‍ പരിഹരിക്കപ്പെടണമെന്നും കെ.വി.അബ്ദുല്‍ ഖാദര്‍ പറഞ്ഞു

ENGLISH SUMMARY:

Kuwait fire: 24 Malayalis among 49 killed, 22 identified