pope-francis-funeral

Photo: REUTERS

കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്ന് പൊതുദര്‍‌ശനത്തിന് വയ്ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് കര്‍ദിനാള്‍ കെവിന്‍ ഫാരെല്ലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനയോടെ ഭൗതികശരീരം കാസ സാന്താ മരിയയിലെ ചാപ്പലില്‍ നിന്ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റും. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിശ്വാസികളടക്കമുള്ളവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. നാളെയും മറ്റെന്നാളും പൊതുദര്‍ശനം തുടരും. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് കബറടക്കച്ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സഭയെ നീണ്ട പന്ത്രണ്ടുവര്‍ഷം നയിച്ച ഫ്രാന്‍സിസ് പാപ്പായുടെ ആത്മീയ ആശ്രയമായിരുന്നു സെന്റ് മേരി മേജര്‍ കത്തീഡ്രല്‍. ഇവിടെ പ്രാര്‍ഥിച്ച ശേഷമായിരുന്നു എല്ലാ യാത്രകളും, മടങ്ങിയെത്തിയ ശേഷവും പാപ്പ സെന്‍റ് മേരി മേജറില്‍ പ്രാര്‍ഥന അര്‍പ്പിക്കാനെത്തി. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് പുറത്ത് അന്ത്യവിശ്രമം സ്വീകരിക്കുന്ന രണ്ടാമത്തെ പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. നിലത്ത് ഏറ്റവും ലളിതമായ കല്ലറ ഒരുക്കാനാണ് പാപ്പായുടെ നിര്‍ദേശം. 

അലങ്കാരങ്ങളെല്ലാം ഒഴിവാക്കിയാകണം അന്ത്യയാത്രയെന്നും പേര് മാത്രം ലാറ്റിനില്‍ ആലേഖനം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. 2022 ജൂണിലാണ് വിശദമായ മരണപത്രം ഫ്രാന്‍സിസ് പാപ്പ തയാറാക്കിയത്. കബറടക്ക ശുശ്രൂഷകളിലും പരിഷ്കരണത്തിന് പാപ്പ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇത് പാലിച്ച് പതിവുരീതിയായ ഓക്, സൈപ്രസ്, പുളി മരങ്ങള്‍കൊണ്ട് അറകളുള്ള പെട്ടി ഉപയോഗിക്കില്ല. പകരം ഒറ്റമരപ്പെട്ടിയാകും ഉപയോഗിക്കുക.

ENGLISH SUMMARY:

Pope Francis’ mortal remains will be placed for public viewing today. At 12:30 PM IST, a prayer service led by Cardinal Kevin Farrell will precede the transfer of the body from the chapel at Casa Santa Maria to St. Peter’s Basilica in the Vatican. Following this, people from various countries will have the opportunity to pay their final respects. Public viewing will continue tomorrow and the day after. The funeral rites will be held on Saturday at 1:30 PM IST at the Basilica of Saint Mary Major in Rome.