parvathy-thiruvothu

കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഒരാള്‍ തന്‍റെ മാറത്ത് അടിച്ചിട്ട് പോയെന്ന് പാര്‍വതി പറഞ്ഞു. പുറത്തുകൂടി നടക്കുമ്പോള്‍ പുരുഷന്മാരുടെ കൈകളിലേക്ക് ശ്രദ്ധിക്കണമെന്ന് തന്‍റെ അമ്മ പറയുമായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. ഹൗട്ടര്‍ഫ്ലൈക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍. 

'റെയില്‍വേ സ്റ്റേഷനില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാന്‍ നിന്നത്. ആരോ വന്ന് മാറില്‍ അടിച്ചിട്ട് പോയി, തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു. അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതരുമായിരുന്നു, പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഒരു അമ്മ തന്‍റെ പെണ്‍കുട്ടിയെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ഓര്‍ത്തുനോക്കൂ. അതുമാത്രമല്ല, അത്രയോ തവണ ആണുങ്ങള്‍ മുണ്ട് പൊക്കി കാണിച്ച അനുഭവം കുട്ടിക്കാലത്ത് ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. 18, 19 വയസായതിനു ശേഷമാണ് അതൊക്കെ ആലോചിക്കുന്നത്,' പാര്‍വതി പറഞ്ഞു. പാര്‍വതിയെ പിന്തുണച്ചും തങ്ങള്‍ നേരിട്ട സമാന അനുഭവങ്ങള്‍ പങ്കുവച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. 

ഡോണ്‍ പാലത്തറ രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിലാണ് ഇനി പാര്‍വതി നായികയാവുന്നത്. ദിലീഷ് പോത്തനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍റെ നിര്‍മാണത്തിലൊരുങ്ങുന്ന വെബ് സീരിസിലും പാര്‍വതിയാണ് പ്രധാനതാരം. 

ENGLISH SUMMARY:

Parvathy Thiruvothu reveals childhood trauma in a recent interview. She recounts experiences of harassment during her childhood, shedding light on the challenges faced by women.