vedan-attack

‘വേടനെ കാണാനുള്ള മോഹം കൊണ്ട് വന്നതാ, വീട്ടില്‍ പറഞ്ഞിട്ടില്ല, എവിടെ ഞങ്ങളുടെ വേടന്‍’ പ്രതിഷേധക്കാരുടെ ആദ്യ പ്രതികരണം ഇങ്ങനെ, പിന്നാലെ പാടത്തെ ചെളി വാരിയെറിഞ്ഞ് പ്രതിഷേധം. തടയാനെത്തിയ പൊലീസിനെ ചെവിപൊട്ടും ചീത്തവിളി, ചെളി വാരി സ്റ്റേജിലേയ്ക്ക് എറിഞ്ഞതോടെ മൈക്കും ലൈറ്റും അടക്കമുള്ളവയ്ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. സാമാന്യബോധം ഇല്ലാതെ പ്രതികരിച്ച യുവജനങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 

എൽഇഡി വോൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്നിഷ്യൻ മരിച്ചതോടെയാണ് റാപ് ഗായകൻ വേടന്റെ വെള്ളല്ലൂർ ഊന്നൻകല്ലിൽ നടത്താനിരുന്ന   സംഗീത പരിപാടി റദ്ദാക്കിയത്. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം പ്രതിഷേധിച്ച് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞത് സംഘർഷത്തിനിടയാക്കി. ശബ്ദ സംവിധാനങ്ങൾക്കായി എത്തിച്ച ഉപകരണങ്ങൾ പലതും നശിച്ചു. എൽഇഡി വാൾ സ്ഥാപിക്കുന്നതിനിടെയാണ് ടെക്നിഷ്യൻ ആറ്റിങ്ങൽ കോരാണി ഇടയ്ക്കോട് ഇളയന്റെ വിളവീട്ടിൽ ലിജു ഗോപിനാഥ് ഷോക്കേറ്റ് മരിച്ചത്. ഇതേ തുടർന്ന് സംഗീത പരിപാടിക്ക് എത്താൻ കഴിയില്ലെന്ന് വേടൻ അറിയിച്ചതായി സംഘാടകർ പറഞ്ഞു.

പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ച് ഊന്നൻകല്ല് ബ്രദേഴ്സാണ് ഊന്നൻകല്ലിൽ വ്യാഴാഴ്ചയാണ് സംഗീത പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. രാത്രി 8 ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഒട്ടേറെപ്പേർ പരിപാടി കാണാനെത്തിയിരുന്നു. വൈകിട്ട് 4.30 ന് സ്റ്റേജിൽ എത്തി ശബ്ദ സംവിധാനങ്ങളും ലൈറ്റ് സംവിധാനങ്ങളും വേടൻ പരിശോധിച്ചു. ഈ സമയത്തും കാണികൾ ഉണ്ടായിരുന്നു. തുടർന്ന് കാരേറ്റുള്ള ഹോട്ടലിൽ വിശ്രമിക്കാൻ പോയി. ഇതിനു ശേഷമാണ് ലിജു ഷോക്കേറ്റ് മരിച്ചത്. ഇത് അറിഞ്ഞതോടെ വേടന്റെ സംഗീത പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

ENGLISH SUMMARY:

A musical event by rapper Vedan at Vellalloor Oonnankallu was cancelled after a technician, Liju Gopinath from Attingal, tragically died of electric shock while setting up the LED wall. The unexpected cancellation triggered violent protests among the youth who had gathered to see the performer. In frustration, the crowd including women threw mud and stones at the stage, leading to the destruction of microphones, lights, and other expensive sound equipment. When police tried to control the situation, they were met with verbal abuse and hostility. On social media, the protestors are now facing widespread criticism for their unruly and insensitive behaviour