sanam-teri-kasam

വലിയ കള്‍ട്ട് ഫാന്‍ ബേസ് തന്നെയുള്ള ബോളിവുഡ് ചിത്രമാണ് സനം തേരി കസം. ഹര്‍ഷവര്‍ധന്‍ റാണെ, പാക്കിസ്ഥാനി നടി മൗര ഹൊകെനെ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്.  റിലീസ് സമയത്ത് തിയേറ്ററില്‍ വന്‍പരാജയമായ ചിത്രത്തിന് പിന്നീട് ഏറെ ആരാധകരുണ്ടാവുകയായിരുന്നു. റീറിലീസില്‍ ചിത്രം വന്‍വിജയമാവുകയും ചെയ്​തിരുന്നു. പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന ആവശ്യം ശക്തമായിരുന്നു. 

എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസാഹചര്യം ഉടലെടുത്തതിനു പിന്നാലെ മൗര ഹൊകെനെക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ഷവര്‍ധന്‍ റാണെ. ഇന്ത്യക്കെതിരായ നടിയുടെ പരാമര്‍ശവും കൂടി കണക്കിലെടുത്താണ് ഹര്‍ഷവര്‍ധന്‍റെ തീരുമാനം. പഴയ കാസ്റ്റ് തന്നെയാണെങ്കില്‍ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 

'സനം തേരി കസത്തില്‍ നിന്നും ലഭിച്ച അനുഭവങ്ങളില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍റെ രാജ്യത്തിന് നേരെയുള്ള കമന്‍റുകള്‍ വായിച്ചതിനുശേഷം, പഴയ താരങ്ങള്‍ തന്നെയാണ് വരുന്നതെങ്കില്‍ സനം തേരി കസം രണ്ടാം ഭാഗത്തില്‍ ഞാന്‍ ഭാഗമാവില്ല എന്ന തീരുമാനമെടുത്തിരിക്കുന്നു,' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ ഹര്‍ഷവര്‍ധന്‍ കുറിച്ചു. 

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് മൗര രംഗത്തെത്തിയിരുന്നു. ഭീരുത്വം നിറഞ്ഞ ആക്രമണം എന്നാണ് ഓപ്പറേഷന്‍ സിന്ദൂറിനെ മൗര വിശേഷിപ്പിച്ചത്. 'പാക്കിസ്ഥാന് നേരെയുള്ള ഭീരുത്വം നിറഞ്ഞ ഇന്ത്യയുടെ ആക്രമണം ശക്തമായി അപലപിക്കുന്നു. നിഷ്കളങ്കരായ പൗരന്മാര്‍ക്ക് ജീവന്‍ നഷ്​ടമായി. അള്ളാഹു നാമെല്ലാവരേയും സംരക്ഷിക്കട്ടെ,' എന്നാണ് മൗര കുറിച്ചത്. 

ENGLISH SUMMARY:

Following the escalating war-like situation between India and Pakistan, actor Harshvardhan Rane has stated that he will no longer act alongside Mawra Hocane. His decision stems from the actress’s alleged remarks against India. Harshvardhan made it clear that he will not be part of the film if the original cast, including Mawra, remains unchanged.