kamal-hassan

Picture Credit @ikamalhaasan

തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ജോണ്‍ ബ്രിട്ടാസില്‍ നേരിടേണ്ടി വന്ന ഒരു ചോദ്യത്തെക്കുറിച്ച് പറഞ്ഞ് നടന്‍ കമല്‍ ഹാസന്‍. നല്ലയൊരു ബ്രാഹ്മണ കുടുംബത്തില്‍പെട്ടയാളാണ് താങ്കള്‍, പിന്നെയെന്തിന് രണ്ടു തവണ വിവാഹം കഴിച്ചു എന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യം. കുറേയധികം കോളേജ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വച്ചായിരുന്നു ഇതെന്നും കമല്‍ ഹാസന്‍ ഓര്‍ത്തെടുത്തു. ഈ ചോദ്യത്തിന് താന്‍ നല്‍കിയ മറുപടിയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുകയാണ്.

കമല്‍ ഹാസന്‍റെ ‘തഗ്ഗ് ലൈഫ്’ എന്ന സിനിമ പ്രൊമോഷന്‍ പരിപാടിക്കിടെ ചെന്നൈയില്‍ വച്ചാണിത്. രാമഭക്തനായിരുന്നിട്ടു കൂടി രണ്ട് വിവാഹം കഴിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായി ജോണ്‍ ബ്രിട്ടാസ് ചോദിച്ചു എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് നടന്ന സംഭവമാണിത്. ഇന്ന് അദ്ദേഹം ഒരു എം.പിയാണെന്നും കമല്‍ ഹാസന്‍ പറയുന്നു.

കമല്‍ ഹാസന്‍ പറഞ്ഞത്;

‘പത്ത്– പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവമാണിത്. എന്‍റെ വളരെയടുത്ത സുഹൃത്ത് കൂടിയായ ജോണ്‍ ബ്രിട്ടാസ് എം.പി ഒരിക്കല്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. അതും കുറെ കോളേജ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച്. ‘നിങ്ങള്‍ വളരെ നല്ലൊരു ബ്രാഹ്മണ കുടുംബത്തില്‍ നിന്ന് വരുന്നയാളാണ്. എന്നിട്ടുപോലും രണ്ട് വിവാഹം കഴിച്ചതെന്താണ്?’ എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. 

നല്ല കുടുംബം എന്നതിന് ഒരാളുടെ വിവാഹ ജീവിതവുമായി എന്താണ് ബന്ധം എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞത് രാമഭക്തനായതുകൊണ്ട് താങ്കള്‍ രാമനെ പോലെ ജീവിക്കുമെന്ന് കരുതി എന്നാണ്. അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തിന് വ്യക്തത വരുത്തിക്കൊടുത്തു. അതിങ്ങനെയായിരുന്നു, ഞാന്‍ പ്രാര്‍ഥിക്കാറില്ല, രാമപാത പിന്തുടരാറില്ല. എനിക്ക് തോന്നുന്നത് ഞാന്‍ രാമപിതാവായ ദശരഥനെയാണ് പിന്തുടരുന്നത് എന്നാണ്. കാരണം അദ്ദേഹം മൂന്നുപേരെ വിവാഹം കഴിച്ചിട്ടുണ്ടല്ലോ.

നര്‍ത്തകിയും നടിയുമായ വാണി ഗണപതിയാണ് കമല്‍ ഹാസന്‍റെ ആദ്യഭാര്യ. 1975ല്‍ ‘മേല്‍നാട്ട് മരുമകള്‍’ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 1978ലാണ് ഇവര്‍ വിവാഹിതരായി. 1988ല്‍ ഈ ബന്ധം നിയമപരമായി വേര്‍പ്പെടുത്തി കമല്‍ ഹാസന്‍ നടി സരികയെ വിവാഹം കഴിച്ചു. കമല്‍ ഹാസന്‍റെയും സരികയുടെയും മകളാണ് ശ്രുതി ഹാസന്‍. 1986ലാണ് ശ്രുതി ജനിച്ചത്. രണ്ടാമത്തെ മകളായ അക്ഷര 1991ല്‍ ജനിച്ചു. സരികയും കമല്‍ ഹാസനും 2004ല്‍ വേര്‍പിരിഞ്ഞു. 2005 മുതല്‍ 2016 വരെ നടി ഗൗതമിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. 

തഗ്ഗ് ലൈഫി’ന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ നടന്‍ സിലമ്പരസനും നടി തൃഷയുമുണ്ടായിരുന്നു. വേദിയില്‍ വിവാഹസങ്കല്‍പത്തെക്കുറിച്ച് നടി തൃഷയോടും ചോദ്യമുയര്‍ന്നു. ‘ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. എന്‍റെ ജീവിതത്തില്‍ അങ്ങനെയൊരു കാര്യം സ്വാഭാവികമായി സംഭവിക്കുകയാണെങ്കില്‍ കുഴപ്പമില്ല’ എന്നായിരുന്നു തൃഷ പറഞ്ഞത്. 

ENGLISH SUMMARY:

Veteran Tamil actor Kamal Haasan recently recalled being judged for his marriages. The actor, who is actively promoting his upcoming movie 'Thug Life', shared an anecdote where he was asked why he married twice despite being a Brahmin follower of Lord Ram. Kamal Haasan recalled an incident from over a decade ago involving Member of Parliament John Brittas.