Picture Credit @shinetomchacko_official
വിവാദങ്ങൾക്കിടെ നടൻ ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം 'ദി പ്രൊട്ടക്‌ടറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. 'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിൾ വാചകത്തോടൊപ്പമാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. സിഗരറ്റ് വലിച്ച് നിൽക്കുന്ന ഷൈനിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
ജി.എം മനുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. അജേഷ് ആന്‍റണി തിരക്കഥയെഴുതിയ ചിത്രം അമ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ റോബിന്‍സ് മാത്യൂവാണ് നിര്‍മിക്കുന്നത്. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ഉണ്ണിരാജ, ഡയാന, കജോള്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയ താരനിരയാണ് 'ദി പ്രൊട്ടക്‌ടറി'ല്‍ അണിനിരക്കുന്നത്.
ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുമ്പോഴാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഡാന്‍സാഫ് സംഘത്തെ കണ്ട് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ നടന്‍ ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിന് പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പ് താരം സ്റ്റേഷനിലെത്തി.
ഡാന്‍സാഫ് സംഘത്തെ ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നാണ് ഷൈന്‍ ടോം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഹോട്ടലിലെ റൂമില്‍ തട്ടിയത് പൊലീസ് ആണെന്ന് മനസിലായില്ല. തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നു, രക്ഷപെട്ടത് തമിഴ്നാട്ടിലേക്കെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോമിന്‍റെ വാട്സാപ് ചാറ്റും കോളുകളും പരിശോധിച്ച പൊലീസ്, ഗൂഗിള്‍ പേ ഇടപാടുകളും പരിശോധിച്ചു. ചോദ്യം ചെയ്യല്‍ വിഡിയോയില്‍ ചിത്രീകരിക്കുന്നുമുണ്ട്. പത്തുമണിയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ ടോം ചാക്കോയെ നാര്‍ക്കോട്ടിക്, സെന്‍ട്രല്‍ എ.സി.പിമാരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്.
ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാട് നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഈ ഇടപാടുകൾ മറയ്ക്കാനാണ് ഷൈൻ രക്ഷപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു. നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം അന്ന് ഹോട്ടലിലെത്തിയത്. എന്നാല്‍ അവിടെ നിന്ന് ഇറങ്ങിയോടിയത് ഷൈനായിരുന്നു. എന്തിനാണ് ഇറങ്ങിയോടിയത് എന്നതായിരുന്നു പ്രധാന ചോദ്യവും.