vincy-shine

സിനിമ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി വിന്‍ സി. അലോഷ്യസ്. അതിനിടെ ഇന്ന് പുലർച്ചെ ഡാൻസാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിന്‍റെ മൂന്നാം നിലയില്‍ നിന്ന് ഷൈൻ ടോം ചാക്കോയും കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടു എന്ന വാര്‍ത്തയും എത്തുന്നുണ്ട്. ലഹരിഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. പൊലീസ് എത്തിയതിന് പിന്നാലെ ഷൈൻ ഇറങ്ങിയോടുകയായിരുന്നു. 

shine-running

ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സിസിടിവി ദൃശ്യങ്ങള്‍.

സിനിമ സെറ്റിലെ മോശം അനുഭവത്തെക്കുറിച്ച് ഫിലിം ചേംബറിനും ഐ.സി.സിക്കും നടി പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാണ്. ‘ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവമുണ്ടായി. അയാള്‍ വെള്ള പൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല. നിലപാട് വ്യക്തമാക്കി വിന്‍ സി. അലേഷ്യസ്’ എന്ന് നടി പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം വിന്‍ സിയുടെ ചിത്രം കൂടി ചേര്‍ത്ത ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷൈന്‍ ടോം ചാക്കോ ഇന്നലെ സ്റ്റാറ്റസ് ഇട്ടിരുന്നു.

ആ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വിന്‍ സി വെളിപ്പെടുത്തിയിട്ടും നടന്‍ സ്റ്റാറ്റസ് പിന്‍വലിച്ചിട്ടില്ല. ഇതോടെ ഈ സ്റ്റാറ്റസിന്‍റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് എത്തിയ നടന്‍ മോശമായി പെരുമാറിയെന്ന് വിന്‍ സി  ആരോപിച്ചിരുന്നു. സംഭവത്തില്‍ എക്സൈസ് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നാണ് വിവരം. പരാതിയില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടും പറഞ്ഞു. മോണിറ്ററിങ് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്ന് നടപടി തീരുമാനിക്കും. ലൊക്കേഷനുകളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നുമായിരുന്നു വിന്‍ സി ആദ്യം തുറന്നുപറഞ്ഞത്. നടന്‍ ആരാണെന്നോ ഏത് സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇതെന്നോ വെളിപ്പെടുത്തിയിരുന്നില്ല.

വിന്‍ സിയുടെ ആദ്യ പ്രതികരണം; 

‘കുറച്ചുദിവസം മുൻപ് ഞാൻ ലഹരി വിരുദ്ധ പ്രചാരണം മുൻനിർത്തിക്കൊണ്ട് ചെയ്യുന്ന ഒരു പ്രോഗ്രാമിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടയിൽ ഒരു പ്രസ്താവന ‍പറയുകയും ചെയ്തിരുന്നു. കുറച്ചുപേർ ആ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചില പോസ്റ്ററുകൾ ചെയ്യുകയും അത് പലരും എനിക്ക് അയച്ചു തരുകയും ചെയ്തിരുന്നു. അതിന്റെ കമന്റ് സെക്ഷൻ വായിച്ചപ്പോൾ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു പ്രസ്താവന ഞാൻ പറഞ്ഞതെന്നും എന്താണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണമെന്നുമുള്ള തോന്നൽ ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ ചെയ്യുന്നത്. ചിലരുടെ കമന്റുകൾ വായിച്ചപ്പോഴാണ് പലതരത്തിലുള്ള കാഴ്ചപ്പാടുകൾ ആണ് ആളുകൾക്ക് ഈ ഒരു പ്രസ്താവനയോടുള്ളതെന്ന് എനിക്ക് മനസ്സിലായത്. അതിന്റെ കാരണം ഞാൻ തന്നെ വ്യക്തമായി പറഞ്ഞാൽ ആളുകൾക്ക് അതിനെപ്പറ്റി പല കഥകൾ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ.

ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്തുപറഞ്ഞാലും മനസ്സിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കാം. ഒരിക്കൽ എന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽവെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. 

vincy

മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ സിനിമ സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവം കാരണം ഞാൻ എടുക്കുന്ന തീരുമാനമാണിത്.

സെറ്റിൽ ഇങ്ങനെ ഒരു സംഭവമുണ്ടായത് എല്ലാവരും അറിയുകയും സംവിധായകൻ ഇദ്ദേഹത്തോട് പോയി സംസാരിക്കുകയും ചെയ്തു. ഇദ്ദേഹം പ്രധാന നടൻ ആയതുകൊണ്ട് ആ സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്ന നിസ്സഹായാവസ്ഥ ഞാൻ നേരിട്ട് കണ്ടു. എനിക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോൾ പല അവസരത്തിലും അവർ എന്നോട് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് എന്നെ കംഫർട്ടബിൾ ആക്കാൻ നോക്കി. എന്നോട് ക്ഷമ പറഞ്ഞത് കൊണ്ട് കൊണ്ട് മാത്രമാണ് ഞാൻ ആ സെറ്റിൽ തുടർന്നു പോയത്. പിന്നീട് എനിക്ക് വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആ സിനിമ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയൊക്കെയോ കടിച്ചുപിടിച്ച് ഞാൻ തീർത്ത ഒരു സിനിമയാണ് അത്. അതൊരു നല്ല സിനിമയായിരുന്നു പക്ഷേ ആ ഒരു വ്യക്തിയുടെ കയ്യിൽ നിന്നും എനിക്ക് കിട്ടിയ അനുഭവം എനിക്ക് ഒക്കെ ആയിരുന്നില്ല.

ലഹരി ഉപയോ​ഗിക്കുന്നവർ വ്യക്തിജീവിതത്തിൽ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളിൽ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകൾ ചെയ്യാൻ ആൾക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തിൽ ആൽക്കഹോൾ, സി​ഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.

ENGLISH SUMMARY:

Actress Vincy Aloshious has revealed that it was actor Shine Tom Chacko who misbehaved with her on a film set. Meanwhile, reports have surfaced that early this morning, Shine Tom Chacko and two others fled from the third floor of a hotel during a DANSAF inspection. The raid was conducted based on confidential information about drug use at the hotel. Shine reportedly ran away as soon as the Police arrived.