സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഒരു വ്യക്തിയോടും ഇനി ഒരാളും മോശമായി പെരുമാറുന്ന സ്ഥിതി ഉണ്ടാവാന്‍ പാടില്ലെന്ന് നടി വിന്‍ സി. നീതിയല്ല,മാറ്റമാണ് തന്‍റെ പരാതി കൊണ്ട് ഉണ്ടാവേണ്ടതെന്നും തനിക്ക് സംഭവിച്ചത് തിരുത്താന്‍ കഴിയില്ലല്ലോ എന്നും അവര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, ഏത് സിനിമയുടെ സെറ്റില്‍ വച്ചാണ് ദുരനുഭവമുണ്ടായതെന്നോ, ആരാണ് മോശമായി പെരുമാറിയതെന്നോ മാധ്യമങ്ങളോട് പറയാന്‍ തയ്യാറല്ലെന്നും സിനിമയുടെ ഭാവിയെ കരുതിയാണ് പരാതി നല്‍കാതെ ഇരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ സെറ്റിലാണ് ഈ സംഭവമുണ്ടായതെന്നും അതിനുള്ള പരിഹാരം ഉള്ളില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്നും വിന്‍ സി പറഞ്ഞു. പൊലീസില്‍ താന്‍ പരാതി നല്‍കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുരനുഭവം പുറത്ത് പറഞ്ഞതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികളെല്ലാം തന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഇന്‍റേണല്‍ കമ്മിറ്റി ഉടന്‍ തന്നെ തന്നോട് പരാതിയുണ്ടോയെന്ന് അന്വേഷിച്ചിരുന്നുവെന്നും വിന്‍ സി വ്യക്തമാക്കി. സിനിമയുടെ സെറ്റില്‍ എല്ലാവരും കാണ്‍കെയാണ് നടന്‍ മോശമായി പെരുമാറിയത്. പൊതുപരിപാടിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോഴുണ്ടായ പ്രതികരണങ്ങളാണ് സംഭവത്തില്‍ വിശദീകരണം നടത്താന്‍ നിര്‍ബന്ധിതയാക്കിയതെന്നും വിന്‍ സി വെളിപ്പെടുത്തി.
സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വിവരം പുറത്ത് പറഞ്ഞതിനെ തുടര്‍ന്ന് സിനിമ ഇല്ലാതെയാകുമെന്ന ഭയമില്ലെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയ നടന്‍ നിലവില്‍ തീര്‍ക്കാനുള്ള സിനിമകള്‍ തീര്‍ത്ത ശേഷം ലഹരി ഉപയോഗവും പെരുമാറ്റച്ചട്ട ലംഘനവും മാറ്റി വരുന്നത് വരെ സിനിമയ്ക്ക് പുറത്തു നില്‍ക്കട്ടെ എന്നതാണ് വിഷയത്തില്‍ തന്‍റെ നിലപാടെന്നും വിന്‍സി വ്യക്തമാക്കി.
'ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്തുപറഞ്ഞാലും മനസ്സിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കാം.
ഒരിക്കൽ എന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽവെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ സിനിമ സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവം കാരണം ഞാൻ എടുക്കുന്ന തീരുമാനമാണിത്'- എന്നായിരുന്നു വിന്‍ സിയുടെ ആദ്യ പ്രതികരണം.