ബോക്സോഫിസില്‍ തകര്‍ന്നടിഞ്ഞ് സല്‍മാന്‍ഖാന്‍ ചിത്രം സിക്കന്ദർ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം കാണാന്‍ ആദ്യ ദിവസം മുതല്‍ ആളില്ലാ, സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാൽ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നുമാണ് അഭിപ്രായങ്ങൾ. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്.
തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.
ഈദ് റിലീസായെത്തിയ ചിത്രത്തിന് 5.75 കോടിരൂപ മാത്രമാണ് വ്യാഴാഴ്ച (ഏപ്രില്‍ 3) നേടാനായത്. നേരത്തെ ബുധനാഴ്ച ചിത്രത്തിന്റെ വരുമാനത്തില്‍ തൊട്ടുമുന്നത്തെ ദിവസത്തേക്കാള്‍ 50 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നില്‍ക് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 9.75 കോടി രൂപയായിരുന്നു . മാര്‍ച്ച് 30-ന് റിലീസ് ചെയ്ത സിക്കന്ദര്‍, ആദ്യ ദിവസം 26 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് നേടിയത്. അടുത്ത ദിവസം ചിത്രം 29 കോടി രൂപയും ചൊവ്വാഴ്ച (ഏപ്രില്‍ ഒന്ന്) 19.5 കോടി രൂപയും നേടി. എന്നാല്‍ ബുധനാഴ്ച ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷന്‍ 9.75 കോടി രൂപയായി ഇടിഞ്ഞു. 200 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം റിലീസ് ചെയ്ത് ഇതുവരെ ആഭ്യന്തര ബോക്സ് ഓഫീസില്‍നിന്ന് ആകെ 90 കോടി രൂപയാണ് നേടിയത്.
ഇതിനിടെ സിനിമയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് സല്‍മാന്‍ ഖാനും രംഗത്തെത്തി. ബോളിവുഡിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്നാണ് സല്‍മാന്റെ പരാതി. മറ്റുള്ള താരങ്ങളുടെ സിനിമ താന്‍ പ്രമോട്ട് ചെയ്യാറുണ്ടെന്നും എന്നാല്‍ തന്റെ സിനിമയെക്കുറിച്ച് ബോളിവുഡ് മുഴുവന്‍ മൗനത്തിലാണെന്നും സല്‍മാന്‍ പറഞ്ഞു.