പ്രധാന തിരുവാ എതിര്‍വായുടെ പ്രധാന ക്ലാസ് ലോ അക്കാദമിയിലാണ്. അവിടത്തെ വിദ്യാര്‍ഥി സമരത്തില്‍ ഏറ്റവും സംഭവ ബഹുലമായ ദിവസം ഇന്നായിരുന്നു. രാവിലെ വിഎസ് അച്യുതാനന്ദന്‍ എത്തിയതോടെയാണ് സീന്‍ കനത്തത്. വിഎസിനാകുമ്പോള്‍ ധൈര്യമായി അവിടെ ചെല്ലാം. പുള്ളി ഏതായാലും ലക്ഷ്മി നായരുടെയോ അവരുടെ അച്ഛന്‍ നായരുടെയോ സൗജന്യം പറ്റി അവിടെ പഠിക്കുകയോ കയറാത്ത ക്ലാസിന് അറ്റന്‍ഡന്‍സ് വാങ്ങുകയോ ചെയ്തിട്ടില്ലല്ലോ. ഈ പ്രായത്തിലും കോളജില്‍ പോകാന്‍ കിട്ടിയ അവസരം പാഴാക്കാനും പാടില്ല. വിഎസ് വന്നത് ഏതായാലും വലിയ ട്വിസ്റ്റായി. ലോ അക്കാദമിയിലും വിഎസ് എടുത്തിട്ടത് ഭൂമി പ്രശ്നമാണ്. തന്റെ ഇഷ്ട വിഷയം
പ്രസിന്‍സിപ്പാളിനെ മാറ്റുന്നതും ക്യാന്‍റീന്‍ നന്നാക്കുന്നതുമൊക്കെ പിള്ളേരു പറഞ്ഞോളും. വിഎസൊക്കെ വന്നാല്‍ ചില്ലറ പ്രസ്താവന പോര. ആകെയുള്ള 13ല്‍ മൂന്നേക്കര്‍ പോയിട്ട് 10 ഏക്കര്‍ തിരിച്ചു പിടിക്കുന്ന കാര്യമാണ് വിഎസ് പറഞ്ഞത്. അത് സര്‍ക്കാര്‍ ഭൂമിയാണ് എന്ന് വിഎസ് ഇപ്പോള്‍ പറയുന്നത് ശരിയാണെങ്കില്‍ , ട്യൂട്ടോറിയല്‍ കോളജിന്റെ സ്റ്റാറ്റസുള്ള ആ സ്ഥാപനത്തിന് ഭൂമി എഴുതിക്കൊടുത്തപ്പോഴും അവരത് കൈവശം വച്ച് അനുഭവിച്ചപ്പോഴുമൊക്കെ ഈ വിഎസ് ഇവിടെത്തന്നെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പാര്‍ട്ടി സെക്രട്ടറിയും ഒക്കെയായിരുന്നു. അപ്പോഴൊന്നും തോന്നാത്ത സര്‍ക്കാര്‍ ഭൂമി പ്രേമം ഇപ്പോള്‍ തോന്നുന്നത് വേറെ ഒന്നും കൊണ്ടല്ല. പിണറായിയുടെ ഇഷ്ടക്കാരുടെ ഇഷ്ടക്കാരാണ് കോളജ് ഭരണം നടത്തുന്നത്
വഴിയേ പോയപ്പോള്‍ സമരം കാണാന്‍ കേറിയ ആളല്ല വിഎസ്. ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷനാണ്. മുന്‍ മുഖ്യമന്ത്രിയാണ്. പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. സര്‍ക്കാരിന്റെ അതായത് ജനങ്ങളുടെ ഭൂമി തിരിച്ചു പിടിക്കണമെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ അതിന് മറുപടി പറയേണ്ടി വരും. ജില്ലാ കമ്മിറ്റി ലവലില്‍ ഒന്നും ഒതുക്കിയാല്‍ ഒതുങ്ങില്ല. മാത്രമല്ല പിള്ളേരിക്കാര്യത്തില്‍ വിഎസിനൊപ്പം നില്‍ക്കുകയും ചെയ്യും. സമരമൊന്ന് മയപ്പെടുത്താന്‍ പാര്‍ട്ടി പറഞ്ഞിട്ടും നടന്നില്ല. അതുകൊണ്ട് ബുദ്ധിപൂര്‍വം കളിച്ചില്ലെങ്കില്‍ സര്‍ക്കാരും പാര്‍ട്ടിയും നാറും. പാര്‍ട്ടി ചാനലില്‍ കുക്കറി ഷോ നടത്തുന്നവര്‍ക്കു വേണ്ടി സര്‍ക്കാരിന്റെ ഭൂമിയും കുട്ടികളുടെ ഭാവിയും കളഞ്ഞു എന്ന ചീത്തപ്പേരും കേള്‍ക്കും
ആ ക്യാംപസില്‍ ലോകത്തെ സകല വിദ്യാര്‍ഥി സംഘടനകളുമുണ്ട്. എസ്എഫ്ഐയുടെ ഒരു കുത്തക ക്യാംപസായിരുന്നെങ്കില്‍ കാണാമായിരുന്നു. ഇവിടെ എസ് എഫ്ഐക്കാര്‍ മാത്രം സമരത്തില്‍ നിന്ന് മാറി നിന്നാല്‍ മൊത്തത്തില്‍ അവരങ്ങ് നാറിപ്പോയേനെ. വിദ്യാര്‍ഥികളുമായി നടന്ന വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലും അവരിതേ നിലപാട് തന്നെ എടുത്തു. അതു കൂടാതെ ഇന്നു നടന്ന മറ്റൊരങ്കം ബിജെപി മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ തുടങ്ങിയ 48 മണിക്കൂര്‍ ഉപവാസമാണ്. ദോഷം പറയരുതല്ലോ, നന്നായി പഠിച്ചു വന്ന് പോയിന്റെടുത്ത് പറഞ്ഞായിരുന്നു മുരളീധരന്റെ ഇന്നത്തെ പ്രസംഗം. പ്രിന്‍സിപ്പാള്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്
ഈ കോളജില്‍ പഠിച്ച് കേരള രാഷ്ട്രീയത്തെ സമ്പുഷ്ടമാക്കാനിറങ്ങിയ മഹാരഥന്‍മാരുടെ പട്ടികയില്‍ ബിജെപിക്കാര്‍ കുറവാണ്. അതുകൊണ്ടാണ് മുരളീധരനിങ്ങനെ കത്തിക്കയറാന്‍ പറ്റുന്നത്. മറ്റ് പാര്‍ട്ടികളുടെ നേതാക്കളാരും ഇത്രയും കത്തിക്കയറില്ലെന്നും മുരളീധരന് ഉറപ്പുണ്ട്. ഉദാഹരണത്തിന് ഇത്തരം അനിതികള്‍ കാണുമ്പോള്‍ കണ്ടാല്‍ ആദ്യം അവിടെ കലിപ്പുമായി വരേണ്ടത് യുവ വിപ്ളവകാരികളായ ഡി വൈ എഫ് ഐക്കാരാണ്. അവരുടെ അഖിലേന്ത്യാ പ്രസിഡന്റ് എംബി രാജേഷും സംസ്ഥാന സെക്രട്ടറി എം സ്വരാജും ഇതേ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. എന്നുവച്ചാല്‍ തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ കോളജിന്റെ സഹായത്തോടെ ഹാജരൊക്കെ ഒപ്പിച്ച് നിയമം പഠിച്ചവര്‍. അവര്‍ക്കൊന്നും ഏതായാലും ഹാജര്‍ കൊടുക്കുന്നതില്‍ അന്യായമുണ്ടെന്ന് പ്രസംഗിക്കാന്‍ പറ്റില്ലല്ലോ
കോഴിക്കോടുള്ള ഷൈലജ ടീച്ചറും കൊല്ലത്തുളള മേഴ്സിക്കുട്ടിയമ്മയും കോട്ടയത്തുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കണ്ണൂരുള്ള കടന്നപ്പള്ളി രാമചന്ദ്രനും ഇടുക്കിയിലെ ബിജിമോളും അങ്ങനെ അങ്ങനെ പല പല ദേശത്തുള്ള ദേശവാസികളായ മലയാളി രാഷ്ട്രീയക്കാര്‍ നിയമം പഠിക്കാന്‍ എന്തുകൊണട് ലോ അക്കാദമി തിരഞ്ഞെടുത്തു എന്നത് പഠന വിഷയമാക്കേണ്ടതാണ്. ഇവരാരും മോശക്കാരാണെന്നല്ല പറഞ്ഞത്. മിടുക്കരുമാണ്. അവരവിടെ പഠിച്ച നിയമത്തില്‍ അവരിന്നും വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വഹിക്കുന്ന പദവിയും സ്ഥാനവും അധികാരവുമൊക്കെ ഉപയോഗിച്ച് ആ ക്യാംപസില്‍ എല്ലാം നിയമാനുസൃതമാണ് എന്നുറപ്പു വരുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. രാഷ്ട്രീയക്കാരുടെ ഇഷ്ട സങ്കേതമായി കോളജിനെ മാറ്റാന്‍ മാനേജ്മെന്റ് ശ്രമിച്ചത് തങ്ങളുടെ വായടപ്പിക്കാനല്ല എന്ന് തെളിയിക്കുകയാണ് വേണ്ടത്