കണ്ണൂരിലെ കലോല്‍സവം അങ്ങനെ ചരിത്രത്തിലും ഇടംപിടിച്ചു. കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ തങ്ങളുടെ സ്ഥിരം ഐറ്റം പുറത്തെടുത്താണ് സ്കൂള്‍ കലോല്‍വവേദിയെ ധന്യമാക്കിയത്. എന്നുവച്ചാല്‍ പരമ്പരാഗത ശൈലിയില്‍ വാളും കൊടുവാളും കൊണ്ട് ഒരാളെ അങ്ങ് വെട്ടിക്കൊന്നു എന്നര്‍ഥം. കുട്ടികള്‍ കഥാപ്രസംഗവും പാട്ടും ആട്ടവും ഒക്കെയായി തകര്‍ക്കുമ്പോള്‍ വലിയവരായ നമ്മള്‍ അങ്ങനെ വെറുതെയിരിക്കാന്‍ പാടില്ലല്ലോ. ആകെ വൃത്തിയായി ചെയ്യാനറിയാവുന്നതില്‍ ഒന്ന് രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊല്ലുക എന്ന കലാപരിപാടിയാണ്. അത് വൃത്തിക്കങ്ങ് ചെയ്തു. കൊല്ലപ്പെട്ടവന്‍ ബിജെപിക്കാരന്‍. അപ്പോ കൊന്നവന്‍ സിപിഎം ആവണമല്ലോ. അതാണല്ലോ അവിടുത്തെ പ്രഖ്യാപിത നീക്ക്പോക്ക്. പക്ഷേ കീചകന്‍ ചത്തു എന്നു കരുതി എപ്പോഴും ഭീമന്‍ തന്നെ കൊല്ലണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഋഷിതുല്യനായ പി.ജയരാജന്‍ സഖാവ് പറയുന്നത്. കോടിയേരിയ്‍ക്കും അതേ അഭിപ്രായം.
അപ്പോ ഭീമനല്ല കൊന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഒരു ബിജെപിക്കാരന്‍ കൊല്ലപ്പെട്ടെന്ന് ജയരാജന്‍ സഖാവ് സമ്മതിക്കുന്നുണ്ട്. അപ്പോ പിന്നെ ആരെങ്കിലും കൊന്നിട്ടാവുമല്ലോ മരണം സംഭവിച്ചത്. അപ്പോ പിന്നെ അതിന്റെ മറ്റ് സാധ്യതകള്‍ ആരായണം. ആ സാധ്യതകള്‍ ഇപ്രകാരമാണ്. വിശ്വസിക്കണമെന്നൊന്നും ഒരു നിര്‍ബന്ധവുമില്ല. കാരണം കൊന്നവരാരും ഞങ്ങളാണ് കൊന്നതെന്നും പറഞ്ഞ് വരാറില്ലല്ലോ. അല്ലെങ്കില്‍ പിന്നെ ഏറ്റെടുക്കാന്‍ വല്ല ഹിസ്ബുള്‍ മുജാഹിദീനോ ഐ എസോ അല്‍ഖായ്ദ പോലെയുള്ള സംഘടനകള്‍ വരണം.
കലോല്‍സവത്തിനിടയിലും ഇങ്ങനെയൊക്കെ ഒപ്പിക്കാന്‍ കാണിച്ച ചങ്കൂറ്റമുണ്ടല്ലോ, അത് സമ്മതിക്കാതെ തരമില്ല. അവര്‍ക്ക് ഇതിനൊക്കെ മറ്റൊരു ദിവസം തിരഞ്ഞെടുക്കാമായിരുന്നു എന്നേ പറയാന്‍ നിര്‍വാഹമുള്ളു. അപ്പോ കൊല്ലുന്നതില്‍ കുഴപ്പമില്ലേയെന്ന് ചോദിച്ചാല്‍ വലിയ കുഴപ്പമുണ്ട്. അതൊരിക്കലും പാടില്ല. പക്ഷേ കൊല്ലരുതെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ലല്ലോ ഇക്കൂട്ടര്‍. കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രമെടുത്താല്‍ അങ്ങനെയേ പറയാന്‍ പറ്റൂ. കാരണം സിപിഎമ്മും ബിജെപിയും സ്വയം അങ്ങ് തീരുമാനിച്ചാല്‍ തീരാവുന്നതേയുള്ളു പ്രശ്നം. പക്ഷേ തീരുമാനിക്കില്ല.
കീചകന്‍ മരിച്ച സ്ഥിതിക്ക് ഭീമനെ നേരിടേണ്ടതുണ്ട്. യാതൊരു തര്‍ക്കവുമില്ല. അങ്ങനെ വരുമ്പോള്‍ ഹര്‍ത്താല്‍ ആണല്ലോ ആദ്യവെടി. കഴിഞ്ഞ 28ന് ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തിയപ്പോള്‍ ഹര്‍ത്താലിനെതിരെ, അതും ജനങ്ങളുടെ ബുദ്ധിമുട്ടിനെച്ചൊല്ലി നെഞ്ചത്തടിച്ച് വേദനിച്ചവരാണ് കലോല്‍സവത്തെപ്പോലും മറന്ന് ഹര്‍ത്താല്‍ ആചരിച്ചത്. ഇത്രയൊക്കെയേ ഉള്ളൂ എല്ലാകക്ഷികളും.
അപ്പീലുകള്‍ പെരുകുന്നു, കലോല്‍സവമാനുവല്‍ പരിഷ്കരിക്കണം. അതെങ്ങനെ നടപ്പാക്കണം എന്നൊക്കെ ആലോചിച്ച വിദ്യാഭ്യാസ മന്ത്രിയും കൂട്ടരും ഇന്നാലോചിച്ചത് ഹര്‍ത്താല്‍ ദിനത്തില്‍ എങ്ങനെ ഭക്ഷണം കഴിക്കും എന്നാണ്. ഹര്‍ത്താലില്‍ നിന്ന് കലോല്‍സവത്തെ ഒഴിവാക്കിയതിനാല്‍ വേദികളൊക്കെ അതുപോലെ തന്നെ ഉണ്ടായിരുന്നു. കാണാന്‍ ആളില്ല എന്നതായിരുന്നു പ്രശ്നം.