ടി.എന്‍.പ്രതാപന്‍ തൃശൂര്‍ ഡിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റു. ബാക്കി 13 ഡിസിസികളെപ്പോലെയല്ല തൃശൂര്‍ ഡിസിസി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍റെ സ്വന്തം ജില്ലയാണ്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയുണ്ടാക്കിയപ്പോള്‍ കെപിസിസിയുടെ ലറ്റര്‍പാഡില്‍ ആദ്യം അദ്ദേഹം എഴുതിയത് തൃശൂരില്‍ ടിഎന്‍ പ്രതാപന്‍ എന്നാണ്. അതാണവര്‍ തമ്മിലെ ബന്ധം. വിഎം സുധീരനു ശേഷം കോണ്‍ഗ്രസില്‍ ആര് എന്ന ചോദ്യത്തിന് വിഎം സുധീരന്‍ തന്നെ മന്നോട്ടുവക്കുന്ന ഉത്തരമാണ് ടിഎന്‍ പ്രതാപന്‍. ആ നന്ദിയും കടപ്പാടും പ്രതാപന് എന്നുമുണ്ടാകും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരെണ്ണം ഒഴികെ എല്ലാ സീറ്റും എല്‍ഡിഎഫിന് സംഭാവന ചെയ്ത് മാതൃകയായ ജില്ലയാണ് തൃശൂര്‍.. എന്നു വച്ചാല്‍ അത്ര ഐക്യമാണ് കെപിസിസി പ്രസിഡന്റിന്റെ സ്വന്തം ജില്ലയിലെ കോണ്‍ഗ്രസില്‍. ഡിസിസി പ്രസിഡന്റിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തടയുക, ഓഫീസ് പൂട്ടി വീട്ടില്‍ കൊണ്ടു പോകുക , എതിര്‍ ഗ്രൂപ്പുകാരനെ ആളെവിട്ടു കൊല്ലുക തുടങ്ങിയ കലാപരിപാടികളൊക്കെ പതിവായ ജില്ല. ഇടതു മുന്നണിക്ക് അവിടെ സ്വന്തം അണികളെക്കാള്‍ വിശ്വാസം കോണ്‍ഗ്രസുകാരെയാണ്. അങ്ങനെയുള്ള സ്ഥലത്താണ് പ്രതാപന്‍ അധ്യക്ഷനായി അവതരിക്കുന്നത്. പക്ഷേ പ്രതാപന്‍ ഭാഗ്യവാനാണ്. കൊല്ലത്തെ ബിന്ദു കൃഷ്ണ കഴിഞ്ഞാല്‍ തീരെ സമ്മര്‍ദങ്ങളില്ലാത്ത ഡിസിസി പ്രസിഡന്റ് പ്രതാപനാണ്. നിലവില്‍ നിയമസഭാ സീറ്റെണ്ണം 13ല്‍ ഒന്നാണ്. അതുകൊണ്ട് പ്രതാപന്‍ ഡിസിസി ഭരിച്ചതു കാരണം പാര്‍ട്ടി താഴേക്ക് പോയി എന്ന് ആരും പരാതി പറയില്ല. ഉള്ള സീറ്റെങ്കിലും നിലനിര്‍ത്താനായാല്‍ വന്‍ നേട്ടമാണു താനും. വിഎം സുധീരനാണ് പ്രതാപനെ ശരിക്കും പ്രതാപനാക്കുന്നത്