നാട് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗൗരമേറിയ രണ്ടുകാര്യങ്ങളില്‍ ഒന്ന് വരള്‍ച്ചയാണ്. രണ്ടാമത്തേത് പിന്നെ പറയാം. തല്‍ക്കാലം വരള്‍ച്ചയ്ക്കെന്തെങ്കിലും മറുമരുന്നുണ്ടോ നമ്മുടെ കൈയ്യില്‍. മഴവെള്ള സംരക്ഷണം കിണര് റീച്ചാര്‍ജ് എന്നൊക്കെ പറയാന്‍ വരട്ടെ. അതിന് ഇനി മഴപെയ്തിട്ടുവേണ്ടേ. കഴിഞ്ഞ മഴക്കാലം ഒന്നു ഓര്‍ത്തുനോക്കിയാല്‍ ഇത്തവണം മഴപെയ്യുമോയെന്ന് തന്നെ സംശയമാണ്. അപ്പോ ഇനി മഴപെയ്യിക്കാനുള്ള വഴികളാണ് ആലോചിക്കേണ്ടത്. കുന്നും മലയും നിരപ്പാക്കുകയും ഉള്ള മണലെല്ലാം വാരിക്കോരി പുഴയായ പുഴകളെയെല്ലാം കൊന്നുകൊലവിളിച്ചും പോരാഞ്ഞ് ഇനി കുഴല്‍ കിണര്‍ കുഴിച്ച് വെള്ളമൂറ്റിയാലോ എന്നോലിചിക്കുന്നവരാണ് നമ്മള്‍ ഈ നാട്ടുകാര്‍. പക്ഷേ മഴ പെയ്യാതെ ഇതൊന്നും നടക്കില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് എം.വി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചാര്‍ജ് എടുക്കുന്നത്. ഭരണത്തിന് വേഗത പോര എന്നതുപോലെതന്നെ മഴ തീരെയില്ല എന്ന സാഹചര്യത്തില്‍ ജയരാജന്‍ സഖാവിന്റെ ഉദ്യമത്തിന് പല മാനങ്ങളുമുണ്ട്. അത് വഴിയെ മനസിലാകും.
പണ്ടുകാലമായിരുന്നെങ്കില്‍ വല്ല യാഗമോ യജ്ഞമോ ഒക്കെ നടത്താമായിരുന്നു. ഇതിപ്പോ കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലേ. അപ്പോ പിന്നെ തീര്‍ത്തും ശാസ്ത്രീയ അടിത്തറയോടു കൂടിയ ഒരു ഉപായം ആവശ്യമാണ്. എന്തായാലും ജയരാജന്‍ സഖാവിന്റ രാഷ്ട്രീയ ഇടപെടല്‍ ഇത്ര ടെക്നോളജിക്കലായി വരള്‍ച്ചയെ മറികടക്കുന്നതാവും എന്നു കരുതിയതേയില്ല.
ഇങ്ങനെപോയാല്‍ കേരളത്തിന്റെ ആകാശത്ത് ക്ലൗഡ് സീഡിങ്ങ് നടത്തുന്ന വിമാനങ്ങള്‍ പറക്കുന്ന കാഴ്ച വിദൂരമൊന്നും അല്ല. ഗള്‍ഫിലൊക്കെ ഇത് പതിവാണത്രെ. നമ്മുടെ മുഖ്യമന്ത്രിയാണെങ്കില്‍ ഈയടുത്ത് അവിടെയൊക്കെ ഒന്ന് പോയി വന്നതുമാണ്. ഇനി അവിടുത്തെ രാജാവ് പറഞ്ഞുകൊടുത്തതാണോയെന്ന് സംശയിക്കുന്നതിലും തെറ്റില്ല. പക്ഷേ ആ കൃത്രിമമഴപ്പെയ്ത്തൊക്കെ മരുഭൂമിയിലായിരുന്നു എന്ന് നമ്മള്‍ മറക്കാനും പാടില്ല.