അങ്ങനെ തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ എണീറ്റ ശശികലയെ ഒടുവില്‍ സുപ്രീം കോടതി ജയിലിലാക്കി. ഇതിനാണ് വിധി എന്നൊക്കെ പറയേണ്ടത്. ഒരു പക്ഷേ ഇങ്ങനെയൊരാഗ്രഹം ശശികലയുടെ തലയില്‍ ഉദിച്ചില്ലായിരുന്നെങ്കില്‍ കോടതി വിധി ഇത്രപെട്ടന്ന് ഉണ്ടാവാനേ ഇടയില്ലായിരുന്നു. പനീര്‍സെല്‍വത്തെ രാജിവപ്പിച്ചതിന്റെ പിറ്റേന്നാണ് സുപ്രീം കോടതി ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അടുത്തയാഴ്ച വിധിയുണ്ടാവുമെന്ന് പറഞ്ഞത്. അന്നേ കരുതിയതാണ്. അത് അത്ര ചില്ലറ വിധിയൊന്നും ആയിരിക്കില്ലായെന്ന്. കൈയ്യിലുള്ള എംഎല്‍എമാരെ റിസോര്‍ട്ടില്‍ കൊണ്ടുപോയി വാതിലടച്ച് സൂക്ഷിച്ചിട്ടൊന്നും മുഖ്യമന്ത്രിയാവാന്‍ ഒത്തില്ല. എന്തുണ്ടായിട്ടെന്താ, കോടതി വിധിച്ചാ പിന്നെ അപ്പീലില്ലല്ലോ. ജയിലില്‍ കിടക്കുന്നതിന് ഒന്നുരണ്ടീസം അവധി ചോദിച്ച ശശികലയ്ക്ക് കണക്കിന് കിട്ടുകയും ചെയ്തു. മുഖ്യമന്ത്രി ആയില്ല എന്നുമാത്രമല്ല, ഇനിയൊരു പത്തുകൊല്ലത്തേക്ക് ആ വഴിക്ക് ഒരു ദിവാസ്വപ്നം കാണാന്‍ പോലും ചിന്നമ്മയ്ക്ക് അര്‍ഹതയില്ലാതായി. കഷ്ടമാണ് കാര്യം.
ചിന്നമ്മയ്ക്കൊപ്പം ഒന്നാം പ്രതിയാണ് പെരിയമ്മ. അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധിയും ജയിലും ജയലളിതയക്ക് ജസ്റ്റ് മിസായി എന്നൊക്കെ പറയുന്നവരുണ്ട്. അതുപക്ഷേ ഒരു ഹൈപ്പോതെറ്റിക്കല്‍ ചിന്തയായിപ്പോവും. കാരണം ജയലളിത ജീവിച്ചിരിപ്പുണ്ടെങ്കില്‍ സംഗതി സീന്‍ തന്നെ വേറെയാവാനായിരുന്നു സാധ്യത. അതൊക്കെ പോകട്ടെ, കേസില്‍ തന്റെ കൂട്ടാളിയായ ജയലളിതയുെട സമാധിയില്‍ വന്ന് തൊഴുത് അനുഗ്രഹം വാങ്ങിയാണ് തോഴി ചിന്നമ്മ ജയിലിലേക്ക് പോയത്. കൂട്ടുപ്രതി എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം.
തമിഴകത്തിന്റെ ഇപ്പോഴത്തെ സിനിമാസ്റ്റൈല്‍ രാഷ്ട്രീയത്തിന്റെ തിരക്കഥ അങ്ങ് ഡല്‍ഹിയിലാണ് രചിക്കപ്പെടുന്നത്. മോദിയും അമിത് ഷായും അതത് ദിവസങ്ങളില്‍ അതത് എപ്പിസോഡിനുള്ള വക എഴുതിതീര്‍ക്കുന്നതാണ് പതിവ്. അതുകൊണ്ടാണല്ലോ തമിഴ്നാട് ഗവര്‍ണര്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ചിന്നമ്മയെ ക്ഷണിക്കാതെ ജയിലിലാവുന്നത് വരെ വച്ചു നീട്ടിയത്. കാരണം ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണതൊക്കെ. എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് കാണിച്ച് കത്ത് നല്‍കിയിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ശശികലയെ ക്ഷണിക്കാതിരിക്കുക. പിന്നെ കേസിലെ വിധിയുണ്ടാവുമെന്ന് അറിഞ്ഞിട്ട് അതുവരട്ടെ എന്നിട്ടു നോക്കാം എന്നും പറഞ്ഞ് കാത്തിരിക്കുക. മൊത്തം മുന്‍ ബിജെപിക്കാരനായ ഗവര്‍ണറുടെ കഥയറിഞ്ഞുള്ള ആട്ടം തന്നെയായിരുന്നു. ഇതിനിടയ്ക്ക് അമിത് ഷാ ഓടിക്കുന്ന ബസില്‍ കിളിയായി പനീര്‍ സെല്‍വത്തെ നിയമിക്കുകയും ചെയ്തു. ഒപിഎസിന്റെ ഭാവി വരും ദിവസങ്ങളില്‍ പിടികിട്ടുന്നതായിരിക്കും.