തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണല്ലോ. എറണാകുളം ജില്ലയിലെ ഈ മണ്ഡലത്തിലാണ് കുപ്രസിദ്ധമായ പാലാരിവട്ടം പാലം. ഒരു തിരഞ്ഞെടുപ്പിലേക്ക് പാലമിടാന്‍ സര്‍ക്കാരിന് സുവര്‍ണാവസരമായിരുന്നു. കാര്യം പാലം പൊളിഞ്ഞ കേസ് ഇതുവരെ എങ്ങുമെത്തിയില്ലെങ്കിലും നേതാക്കള്‍ക്ക് കൈയ്യടി പ്രസംഗത്തിന് പറ്റിയ ഐറ്റം നമ്പറായിരുന്നു പാലാരിവട്ടം പാലം. പക്ഷേ ഇനി അതിനെ ഇടതുപക്ഷത്തിന് പ്രചാരണ വിഷയമാക്കാന്‍ ബുദ്ധിമുട്ടാണ്. കോഴിക്കോട് മാവൂരില്‍ നിര്‍മാണത്തിലിരുന്ന കൂളിമാട് പാലം വെള്ളത്തില്‍ വീണു. രണ്ടാം പിണറായി സര്‍ക്കാരിനെ ഒരു തരത്തിലും ഭയക്കാതെയുള്ള പാലത്തിന്‍റെ ഈ നീക്കം എന്തു ഭാവിച്ചാണെന്ന് മനസിലാകുന്നില്ല. പക്ഷേ ഇതോടെ പാലാരിവട്ടം പാലത്തിന് ചെറിയൊരു ആശ്വാസമായി. ചീത്തപ്പേര് അല്‍പ്പമെങ്കിലും ഇനി ഷെയര്‍ ചെയ്യപ്പെടുമല്ലോ. കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സമാന ആശ്വാസമുണ്ട്. പാവം സര്‍ക്കാര്‍. പാലം ഇങ്ങനെ വലിപ്പിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും നിരീച്ചില്ല
മഴയെയും ഓറഞ്ച് യെല്ലോ അലര്‍ട്ടുകളെയെല്ലാം പാടേ അവഗണിച്ച് പച്ചപരിഷ്കാരികളായ മുസ്ലിം ലീഗ് ശക്തമായി രംഗത്തുവന്നു. അവരുടെ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാൻ ആര്‍ക്കുമാവില്ല എന്ന തോന്നലിനെയാണ് കോഴിക്കോട്ടെ ഒരു പാലം മാറ്റിമറിച്ചത്. കുഞ്ഞാപ്പയെ കളത്തില്‍ കണ്ടില്ലെങ്കിലും ബാക്കി ലീഗ് പട മുഴുവന്‍ മൈക്ക് പോയിന്‍റില്‍ ഉണ്ടായിരുന്നു. ചാലിയാറിലേക്ക് മൂക്കുകുത്തിയ പാലം. അത് വെറും മൂക്കുകുത്തലല്ല എന്ന കണ്ടുപിടുത്തമാണ് പികെ ഫിറോസ് നടത്തിയത്. എല്ലാം റിയാസ് മന്ത്രിയുടെ കഴിവാണത്രേ. ഈ സമയത്തും റിയാസ് മന്ത്രി തന്‍റെ മിന്നല്‍ കലാപരിപാടിയിലായിരുന്നു. പാലം പൊളിഞ്ഞതൊന്നും മൂപ്പര്‍ക്ക് വിഷയമല്ല. ആഴ്ചയിലൊരു മിന്നല്‍ സന്ദര്‍ശനം. അതാണ് ശീലം. പാലം വീണതിന്‍റ ഉത്തരവാദിത്തം ജാക്കിക്കാണത്രേ. സാഗര്‍ ഏലിയാസ് ജാക്കിക്കല്ല. പാലത്തെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കിക്ക്. പാലം തകര്‍ത്തതിന് ജാക്കിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമം നിലവില്‍ ലഭ്യമല്ല. വിഡിയോ കാണാം.