ചുവന്ന കുപ്പായമിട്ട് മഞ്ഞ കുറ്റിക്കുമേല്‍ ഇരുന്നാല്‍ വികസനത്തെകുറിച്ച് പുതിയ കാഴ്ചപ്പാടുണ്ടാകും. ഇത് കണ്ടെത്തിയ സൈബര്‍ സഖാക്കള്‍ക്ക് വന്ദനം.
നമ്മള്‍ അതേ മഞ്ഞക്കുറ്റി പ്രശ്നത്തില്‍ത്തന്നെ ഇരിക്കുകയാണ്. സംഗതി തമാശക്കുള്ള വകുപ്പാണോ എന്ന് സംശയിക്കുന്നവരോട് ഇത്രയേ പറയാനുള്ളൂ. കെ റെയില്‍ വിഷയത്തില്‍ നിങ്ങള്‍ ജനങ്ങളെയാണ് നോക്കുന്നതെങ്കില്‍ തമാശ തോന്നില്ല. മറിച്ച് സര്‍ക്കാരിനെയും സിപിഎമ്മുകാരെയുമാണ് ശ്രദ്ധിക്കുന്നതെങ്കില്‍ ഉറപ്പായും ചിരിച്ചിരിക്കും. അമ്മാതിരി വിടലാണ് അവര്‍ തകര്‍ക്കുന്നത്. ഇതിപ്പോ വല്ല കേന്ദ്രപദ്ധതിയുമായിരുന്നെങ്കില്‍ ഫാസിസം എന്നൊക്കെ പറഞ്ഞ് പന്തം കൊളുത്തിയിറങ്ങി ഇടതന്മാര്‍ കുറ്റി പിഴുതേനേ. ഇതിപ്പോ ബൗദ്ധികമായി നുണപറയുകയേ വഴിയുള്ളൂ. മഞ്ഞക്കുറ്റി വിപ്ലവം വിജയിക്കട്ടേ
സഖാവ് സജി ചെറിയാന്‍ ചെങ്ങന്നൂരുകാരനാണ്. പണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് പ്രളയം ഉണ്ടായപ്പോള്‍ സജി ചെറിയാനെ പേടിയില്ലാത്ത വെള്ളപ്പൊക്കം ചെങ്ങന്നൂരിലും ചെന്നു. അന്ന് രക്ഷകന്‍റെ റോളില്‍ പിണറായി മുഖ്യന്‍ തട്ടേല്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിനെതിരെ ഒരു നിലവിളി കേട്ടു. ഞങ്ങളെ ആരും രക്ഷിക്കുന്നില്ലേ. ആരുമില്ലേടാ ഞങ്ങളെ രക്ഷിക്കാന്‍ എന്നൊക്കെ. തന്‍റേതല്ലാത്ത മറ്റൊരു സ്വരം ഉയരുന്നതു കേട്ട് നോക്കിയ മുഖ്യന്‍ കണ്ടത് സ്വന്തം പാര്‍ട്ടിക്കാരനായ സജി ചെറിയാന്‍ തലങ്ങും വിലങ്ങും ഭരണകൂടത്തെ ചീത്തവിളിക്കുന്നതാണ്. ആ സജി ചെറിയാന്‍ ഇന്ന് മന്ത്രിയാണ്. അന്ന് പിണറായിയെ പെടുത്തിയ ആ രീതികള്‍ കക്ഷി അവസാനിപ്പിച്ചിട്ടില്ല. വെള്ളമിറങ്ങിയെന്നുവച്ച് വെള്ളം കുടിപ്പിക്കുന്നത് നിര്‍ത്താനാകുമോ. കാണാം തിരുവാ എതിർവാ.