കടുത്ത ഭിന്നതകള്‍ക്കിടയിലാണ് തിരുവാ എതിര്‍വാ ഇന്ന് പ്രേക്ഷകരിലേക്കെത്തുന്നത്. ഞാനും ടികെ സനീഷും തമ്മില്‍ അടിച്ചു പിരിഞ്ഞെന്ന് വിചാരിക്കരുത്. പറഞ്ഞുവന്നത് രമേശ് ചെന്നിത്തലയുടെയും വിഡി സതീശന്‍റെയും കാര്യമാണ്. എന്നും സംഘര്‍ഷമുഖത്ത് ജീവിക്കാനാണ് ചെന്നിത്തലക്കാരന്‍ രമേശിന്‍റെ വിധി. ആദ്യം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയായിരുന്നു രമേശ് ചെന്നിത്തലയുടെ യുദ്ധം. ആഭ്യന്തരവകുപ്പില്‍ നിയമനം കിട്ടിയതോടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. അതിനു ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മുഖ്യമന്ത്രി പിണറായിക്കെതിരെയായി പോരാട്ടം. ആ പോരാട്ടം ലക്ഷ്യം കണ്ടില്ല. എന്നു മാത്രമല്ല അത്രകണ്ട് തിരിച്ചടി കിട്ടുകയും ചെയ്തു. തോറ്റ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. എന്നിട്ടും രമേശിന്‍റഎ പോരാട്ട വീര്യം കുറഞ്ഞില്ല. പുതിയ നേതൃത്വത്തിനെതിരെ പടക്കു ശ്രമിച്ചെങ്കിലും ആയുധബലം കൊണ്ട് സതീശനും കെ സുധാകരനും അല്‍പ്പം മുന്നിലായിരുന്നു. അപ്പോളാണ് പുത്തന്‍ തന്ത്രം ചെന്നിത്തല ഇറക്കിയത്. പണ്ട പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ പിണറായി വിരുദ്ധ പോരാട്ടം തുടരുക. ഇക്കുറി ലക്ഷ്യം കണ്ടു തുടങ്ങിയിട്ടുണ്ട്. പിണറായി കുലുങ്ങി എന്നല്ല. ഈ പോരാട്ടം കണ്ട ശരിക്കുള്ള പ്രതിപക്ഷനേതാവ് സതീശന്‍ കുലുങ്ങി. ചിലന്തിയും രാജാവും എന്ന കഥ കേട്ടിട്ടില്ലേ. തോറ്റോടിയ രാജാവ്, തോറ്റിട്ടും തോറ്റിട്ടും വീണ്ടും വലകെട്ടാന്‍ പരിശ്രമിക്കുന്ന ചിലന്തിയെ കണ്ട് യുദ്ധമുഖത്തേക്ക് മടങ്ങിയ കഥ. ആരൊക്കെ ആ കഥ കേട്ടിട്ടില്ലെങ്കിലും രമേശ് ചെന്നിത്തല കേട്ടിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികമാണ്. എന്നുവച്ചാല്‍ രണ്ടാം യുഡിഎഫ് പ്രതിപക്ഷത്തിന്‍റെ ഒന്നാം വാര്‍ഷികം. ഈ ഒരു വര്‍ഷവും വിഡി സതീശന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട് ഞാനാണ് ശരിക്കും പ്രതിപക്ഷ നേതാവെന്ന്. ആര് കേള്‍ക്കാന്‍. പിണറായി സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിക്കാന്‍ സതീശന്‍ മൈക്ക് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രമേശന്‍റെ ശഹബ്ദം കോളാമ്പിയില്‍ മുഴങ്ങിക്കഴിയും. ഇടതുസര്‍ക്കാരിന്‍റെ പോസ്റ്റിലേക്ക് ചെന്നിത്തല തനിയെ ബോളുമായി പായുകയാണ്. സതീശന് ഒരു പാസും കൊടുക്കാതെ. പായുന്ന വഴിക്ക് രമേശന്‍ രാജ്ഭവനിലേക്കൊന്നു പാളി നോക്കി. ഗവര്‍ണറുടെ ഒരു സപ്പോര്‍ട്ട് കിട്ടുമോ എന്ന്. പക്ഷേ ആ പ്രതീക്ഷ അവസാനിച്ച മട്ടാണ്. കാണാം തിരുവാ എതിർവാ.