കോവിഡ് കാലത്തില്‍ നഷ്ടപ്പെട്ട ഒന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികളുടെ കടപ്പുറം സമ്മേളനങ്ങള്‍. അണികളെ കോരിത്തരിപ്പിച്ച് എന്തിനും പോന്നവരാക്കി നിര്‍ത്താന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുക്കുന്ന സ്ഥലം പ്രധാനമായും കടപ്പുറമാണ്. കടപ്പുറം സമ്മേളനങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗമാകാറും ഉണ്ട്. അങ്ങനെ വളരെ പെട്ടന്ന് എന്നുവച്ചാ കണ്ണുചിമ്മി തുറക്കുന്നത് മുമ്പേ മുസ്ലിം ലീഗിന്‍റെ വഖഫ് വിഷയത്തിലെ പ്രതിഷേധ സമ്മേളനവും ചരിത്രത്തിന്‍റെ ഭാഗമായി. ചരിത്രം എപ്പോഴും നല്ലകാഴ്ചകളുടെയും നല്ല ചിന്തകളുടേയും ആവണമെന്നില്ലല്ലോ. ചരിത്രം എപ്പോഴും പുരോഗമനപരമാവണം എന്നുമില്ല. തനി പിന്തിരിപ്പിനാവാം. മനുഷ്യബോധത്തെ ചോദ്യം ചെയ്യുന്നതുമാവാം. സ്വാഗതം ലീഗ് സമ്മേളനത്തിലേക്ക്.
കുഞ്ഞാലിക്കുട്ടി ഉദ്ദേശിച്ച അര്‍ഥം എന്തായാലും, പക്ഷേ പിന്നാലെ വന്നവര്‍ക്ക് ഒരൊറ്റ അര്‍ഥമേ ഉണ്ടായിരുന്നുള്ളു. ഒടുക്കം ആ അര്‍ഥം കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥയിലെത്തിയത് മിച്ചം. വേദിയില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ശേഷം സംസാരിക്കാനെത്തിയ ആദ്യത്തെ ഗുലുമാല്‍ ശ്രീ. കെ.എം. ഷാജി.
അത് പണ്ട്. ഇപ്പോ വേറെ വ്യതിരിക്തമായ രാഷ്ട്രീയത്തെ ഷാജി ഒറ്റയ്ക്ക് സൃഷ്ടിക്കാന്‍ പോവ്വാണ്. ശ്വാസമടക്കിപ്പിടിച്ച് ഇരുന്നോളീ എല്ലാരും. പിന്നേ... പറയാനുണ്ടോ. ആ ലോകോത്തര മാതൃകയുടെ പുതിയ പതിപ്പാണ് ഇനി കാണാനും കേള്‍ക്കാനും പോണത്. മുറുക്കിപ്പിടിച്ച് ഇരുന്നോളുണ്ട് ട്ടോ.
അങ്ങനെ നമ്മള്‍ പതിയെ രാഷ്ട്രീയപരിപാടിയില്‍ നിന്ന് മതപ്രഭാഷണത്തിലേക്ക് ടോപ് ഗിയറിട്ട് കയറുകയാണ് സുഹൃത്തുക്കളെ കയറുകയാണ്. പരിപാടി മാറിപ്പോയീന്ന് വിചാരിച്ച് ടിവിയിലെ ചാനല്‍ മാറ്റാന്‍ പോകരുത്. ഇതിലും വലുത് വരാനിരിക്ക്ണ്ട്.
ഈ ദീനിന്‍റെ കാര്യം പറഞ്ഞപ്പോഴാ. ഈ പറഞ്ഞത് കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് മാത്രം ബാധകമാണോ അതോ ആഗോള തലത്തില്‍ ബാധകമായ ഒന്നാണോ. അല്ല ഇനിയിപ്പോ മറ്റ് രാജ്യങ്ങളിലെ മുസ്ലിംങ്ങളും കൂടി മുസ്ലീംലീഗില്‍ ചേര്‍ന്നാലേ ദീന് ഉണ്ടാവുകയുള്ളു എന്നാണെങ്കില്‍ ഇത് അവരെക്കൂടി അറിയിക്കേണ്ടതുണ്ട്. ഇതിപ്പോ ഏത് പറയണം എന്നൊന്നും അങ്ങനെ എപ്പോഴുംഓര്‍ത്തിരിക്കാന്‍ വയ്യല്ലോ. നമുക്കിതൊരു സുവര്‍ണാവസരമാണെന്ന് കടപ്പുറത്ത് വിളിച്ചുപറഞ്ഞില്ലല്ലോ ഷാജി എന്നോര്‍ത്ത് അങ്ങ് സമാധാനിക്കാ. ഇനി അടുത്തത് ഗുലുമാല്‍ ടു. ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി സ്റ്റേജിലേക്ക് ദാ കടന്നുവരുന്നു.