ആര്‍ക്കും ഒന്നും തോന്നരുത്. ചരിത്രത്തില്‍ കേറിയങ്ങ് ഇടപെടാന്‍ പോവുകയാണ്. അതാകുമ്പോ പ്രത്യേകിച്ച് യോഗ്യതയൊന്നും വേണ്ടെന്നുള്ള ട്രെന്‍റാണ്. ഒറ്റക്കല്ല. സഹായത്തിന് പ്രശസ്ത ചരിത്ര പണ്ഡിതരുടെ നിര തന്നെയുണ്ട്. സിപിഎം ചരിത്രത്തില്‍ ബിരുദവും കോണ്‍ഗ്രസ് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും ബിജെപി ചരിത്രത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി ഇനി എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന അബ്ദുല്ലക്കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറിയായും ചരിത്രകാരനായും ആക്ട് ചെയ്യുന്ന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കോണ്‍ഗ്രസിന്‍റെ അവൈലബിള്‍ ചരിത്രകാരന്‍ കെ.മുരളീധരന്‍, അദ്ദേഹം പച്ച ഷര്‍ട്ടിട്ട് പങ്കെടുക്കുന്ന ചര്‍ച്ച എന്ന പ്രത്യേകയുമുണ്ട്. ഓണക്കോടിയായിരിക്കണം. ഇന്ത്യാ ചരിത്രം അരച്ചു കലക്കി കുടിച്ചത് കൂടിപ്പോയതു കൊണ്ട് വഴിനീളെ ഛര്‍ദിച്ചു നടക്കുന്ന ബി ഗോപാലകൃഷ്ണനും കൂടാതെ വഴിയില്‍ പോകുന്നവരും വരുന്നവരുമെല്ലാം ഈ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞേക്കും. കാരണം അത്രക്ക് ജനകീയമാണ് ഈ വിഷയം. വിഷയത്തിലേക്ക് കടക്കാന്‍ നമുക്കൊന്ന് ഫ്ലാഷ് ബാക്ക് പോണം. കൂറേ പിന്നിലേക്ക്. ഏതാണ് ഒരു 90–100 കൊല്ലം ബാക്കിലേക്ക്. ബ്ലാക്ക് ആന്‍റ് വൈറ്റ് ടിവി വരുന്നതിനും മുന്‍പുള്ള കാലത്ത്. 1921. അന്നാണ് ഒരു നൂറ്റാണ്ടിനു ശേഷം 2021ല്‍ ഓണക്കാലത്ത് കേരളത്തില്‍ ഒരു വിവാദം നടക്കാനുള്ള അവസരമൊരുക്കാനായി മലബാര്‍ ഭാഗത്ത് ഒരു കലാപം നടന്നത്.
കോണ്‍ഗ്രസ് ഒരു കാത്തിരിപ്പിന്‍റെ പാര്‍ട്ടിയാണ്. എപ്പോഴും എന്തെങ്കിലും കാത്തിരിപ്പ് അവര്‍ സമ്മാനിക്കും. സ്ഥാനാര്‍ഥി പട്ടികയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് , കെപിസിസി അധ്യക്ഷനു വേണ്ടിയുള്ള കാത്തിരിപ്പ്, പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള കാത്തിരിപ്പ് , അങ്ങനെ അങ്ങനെ.. ഇപ്പോള്‍ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയ്ക്കു വേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ കാത്തിരിക്കുന്നത്. തിരുവാ എതിർവാ വിഡിയോ കാണാം.