ഇന്ന് തമാശകള്‍ കുറവാണ്. അതുകൊണ്ട് സീരിയസാണ് പറയുന്ന കാര്യങ്ങളെല്ലാം. മുന്‍മന്ത്രിയും അതിലുപരി നിഷ്കളങ്കരില്‍ നിഷ്കളങ്കനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഊമക്കത്തയച്ചവനെ കണ്ടെത്താന്‍ പൊലീസിനായില്ല. കേരള പൊലീസിന് പറ്റിയില്ലെങ്കില്‍ വല്ല സ്കോട്ലന്‍റ് യാഡിനെയോ സിഐഎയോ മറ്റോ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യമാവശ്യപ്പെട്ട് സര്‍ക്കാരിന് ഒരു ഊമക്കത്തെങ്കിലും തിരുവഞ്ചൂര്‍ സ്നേഹികള്‍ അയക്കണം എന്ന് അപേക്ഷിക്കുകയാണ്. ബിഡെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇന്ന് കത്ത് കിട്ടി. ഊമക്കത്തല്ല, കേരള പൊലീസിന്‍റെ വകയാണ്. കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് ആഗ്രഹമുണ്ട്. വിരോധമില്ലെങ്കില്‍ ചൊവ്വാഴ്ച തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകണം എന്നാണ് കത്തിന്‍റെ ഉള്ളടക്കം. അന്വേഷണത്തോട് സഹകരിക്കേണ്ട എന്നു ബിജെപി തീരുമാനിച്ചതിനാല്‍ എന്തും സംഭവിക്കാം. ജാഗ്രത. അപ്പോ സ്വാഗതം ഇന്നത്തെ
സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ സിപിഎം ഭരണം കൈയ്യാളുന്ന ഒരു കോര്‍പ്പറേഷനിലെ മേയര്‍ നേരിടേണ്ടി വരുന്ന അവഗണനയുടെ കഥയാണ് ആദ്യം. പ്രോട്ടോക്കോള്‍ പ്രോട്ടോക്കോള്‍ എന്നൊരു സാധനമുണ്ട്. പാവം മേയര്മാര്‍ക്കൊക്കെ നാട്ടില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതുതന്നെ ഈ പ്രോട്ടോക്കോള്‍ ഒന്നുകൊണ്ട് മാത്രമാണ്. നഗരത്തിന്‍റെ അധിപനാണ് മേയര്‍. എന്നുവച്ചാല്‍ ആ പ്രദേശത്തിന്‍റെ ഗൃഹനാഥന്‍. അങ്ങനെയൊരു നാഥന്‍ വരുമ്പോള്‍ ഏതു പൊലീസുകാരനും ഒരു ബഹുമാനമൊക്കെ കൊടുക്കണം. പക്ഷേ തൃശൂര്‍ നഗരത്തിലെ പൊലീസുകാര്‍ പറയുന്നത് അവര്‍ക്ക് പ്രോട്ടോക്കോള്‍ ഇഷ്ടമില്ല എന്നാണ്. മേയര്‍ എം കെ വര്‍ഗീസ് അധികാരമേറ്റ അന്നുമുതല്‍ റോഡിലൂടെ പോകുമ്പോള്‍ നോക്കും. ഏതെങ്കിലും ഒരു പൊലീസുകാരന്‍ തനിക്ക് സല്യൂട്ട് തരുമോ എന്ന്. എവിടെ. വല്ലാത്തൊരു ചെയ്ത്തായിപ്പോയി മേയറോട് പൊലീസ് ചെയ്തത്.
പൊലീസ് മേയര്‍ പോകുമ്പോള്‍ പിന്നാമ്പുറം കാട്ടി ഇതുപോലെ തിരിഞ്ഞു നില്‍ക്കുമത്രേ. വല്ലാത്തൊരു നാടുതന്നെ. ഇങ്ങനെ ഒരു കാഴ്ച കാണാനിടയായാല്‍ ആരായാലും പോവുക പൊലീസ് സ്റ്റേഷനിലേക്കാണല്ലോ. ഇവിടെ പക്ഷേ പൊലീസാണ് പ്രതി. അപ്പോ പിന്നെ ഇതാകും സീന്‍. ആഭ്യന്തരം കോണ്‍ഗ്രസിന്‍റെ കൈയിലായിരുന്നേല്‍ ഈ സീനിന്‍റെ ബാക്കി കൂടി മേയര്‍ സജസ്റ്റ് ചെയ്തേനേ. ഇതിപ്പോ പിണറായിക്കാലത്ത് ഒരു ഇടത് മേയര്‍ അതിന് നില്‍ക്കില്ല. നിന്നാല്‍ അതോടെ ഉള്ള പ്രോട്ടോക്കോള്‍ പോയിക്കിട്ടും. പിന്നെ അങ്ങേയറ്റം ചെയ്യാന്‍ കഴിയുന്നത് പരിതപിക്കുക എന്നതാണ്. അതുകൊണ്ടാണ് പൊലീസിന് ഒരു കത്ത് നല്‍കിയത്. കാണാം തിരുവാ എതിർവാ.