കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സുല്ലിട്ടു. പാര്‍ട്ടിയെ ഒരു വഴിക്കെത്തിക്കണം എന്നോര്‍ത്ത് അധ്യക്ഷനായതാണ്. ഇപ്പോള്‍ പാര്‍ട്ടി ഒരു വഴിക്കായി. ഇനി നിന്നിട്ട് കാര്യമില്ല. നില്‍ക്കണം എന്നു വിചാരിച്ചാലും കാര്യമില്ല. മുല്ലപ്പള്ളിയുടെ കാലഘട്ടത്തില്‍ പാര്‍ട്ടിക്ക് വച്ചടിവച്ചടി താഴേക്കായിരുന്നു വളര്‍ച്ച എന്ന് ആസൂയാലുക്കള്‍ പറയും. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തൊമ്പതു നേടിയപ്പോളേ ആശാന്‍ ആ രഹസ്യം നമ്മോട് പറഞ്ഞിരുന്നു. വിജയത്തിന് നിരവധി പിതാക്കന്മാരുണ്ട്. എന്നാല്‍ പരാജയം അനാഥനാണ്. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ മുല്ലപ്പള്ളിയാണ് അനാധന്‍. എല്ലാം കെട്ടിപൊതിഞ്ഞു വച്ചു കഴിഞ്ഞു. ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വണ്ടി നാട്ടിലേക്ക് തിരിക്കും
കെയര്‍ ടേക്കര്‍ ആയിക്കോളാം എന്ന്. ആരോട്. സോണിയാ ഗാന്ധിയോടേ. അധ്യക്ഷ പദവി ഏല്‍ക്കേണ്ട സമയത്ത് ആ ചെക്കനെ കാണാതായതുകൊണ്ട് കെയര്‍ ടേക്കര്‍ എന്നു പറഞ്ഞ് പാര്‍ട്ടിയുടെ ഡ്രൈവിങ് സീറ്റില്‍ വര്‍ഷങ്ങളായി ഇരിക്കുന്ന സോണിയയോട്. ഇനി അതുപോലെ വര്‍ഷങ്ങളായി ഞാന്‍ പാര്‍ട്ടിയെ കെയര്‍ ചെയ്തോളാം എന്നാണ് ഇനി മുല്ലപ്പള്ളി ഉദ്ദേശിച്ചത്.
ഇത്രയധികം പിന്തുണ അവര്‍ തന്നിട്ടും തോറ്റത് മോശമായിപ്പോയി. അത് ശരിയാണ്. പക്ഷേ അവരും, എന്നുവച്ചാല്‍ രമേശ് ചാണ്ടി ഹസനാദികള്‍ പറയുന്നതും ഇതുതന്നെയാണ്. അതായത് ഞങ്ങള്‍ വിചാരിച്ചിട്ട് കാര്യമില്ല ജയിക്കണമെങ്കില്‍ പാര്‍ട്ടി വിചാരിക്കണം എന്ന്. ഒന്നോര്‍ത്താല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക എന്നത് പ്രതിപക്ഷ നേതാവിന്‍റെ പണിയല്ലല്ലോ. പാര്‍ട്ടി അധ്യക്ഷനല്ലേ. അങ്ങനല്ലേ അവരുടെ നിലപാടിന്‍റെ ധ്വനി.
കാര്യം ശരിയാണ്. ഇടതുപക്ഷം തുടര്‍ ഭരണം നേടിയതിന്‍റെ ക്രഡിറ്റ് ആക്ടിങ് സെട്രട്ടറിയായ എ വിജയരാഘവനല്ല കിട്ടിയത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് അത് സ്വന്തമാക്കിയത്. ആ ഇക്വേഷന്‍ വച്ചാണെങ്കില്‍ ഇവിടെ മുല്ലപ്പള്ളിക്ക് കൈ കഴുകാന്‍. പക്ഷേ ഒരു വ്യത്യാസമുണ്ട്. അത് വിജയത്തിന്‍റെ ഉത്തരവാദിത്തമാണ്. ഇത് പരാജയത്തിന്‍റെയും. ചുരുക്കിപറഞ്ഞാല്‍ മുല്ലപ്പള്ളി കിടപ്പാടമില്ലാത്തവനായി. വഴിയാധാരമായി. സോണിയക്കുള്ള കത്തുകളിലാണ് ഇനി പ്രതീക്ഷ