കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ പരിപാടികളില്‍ വെറൈറ്റിയായ ഒന്നായിരുന്നു കേന്ദ്രത്തിലെ കേരളത്തിന്‍റെ പ്രതിനിധി വി. മുരളീധരന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിക്കിട്ട പേര്. പേരിട്ടത് ഇംഗ്ലീഷിലാണ്. ട്വിറ്ററില്‍ ട്വീറ്റ് ചെയ്താലേ ദേശീയ തലത്തില്‍ നാലാള് കാണുകയുള്ളുവെന്ന് മുരളീധരന്‍ജിക്ക് തോന്നി. അങ്ങനെ ആധുനികോത്തരമായ ഒരു പേര് സംഘടിപ്പിച്ചു. സാധാരണ ശശി തരൂരൊക്കെയാണ് ഇങ്ങനെ ഇംഗ്ലീഷില്‍ പേരും പ്രയോഗവും ഒക്കെ നടത്തി കൈയ്യടി വാങ്ങാറ്. സാധാരണ സംസ്കൃത ശ്ലോകങ്ങള്‍, അല്ലെങ്കില്‍ പുരാണത്തിലെ ഏതെങ്കിലും കഥാസന്ദര്‍ഭം ഇതൊക്കെയാണ് ബിജെപിക്കാര്‍ ഒരാളെ പരിഹസിക്കാനായി ഉപയോഗിക്കാറ്. ഇംഗ്ലീഷില്‍ ഇത് ആദ്യമായാണ്.
ശരിയാണ്. വലിയ ഇംഗ്ലീഷ് പ്രാവീണ്യം തന്നെ പേരിന്‍റെ പിന്നില്‍ ഉണ്ടായിരുന്നതായി വേണം മനസിലാക്കാന്‍. ഈ കോവിഡ് കാലത്ത് വാക്സിനുകള്‍ക്ക് മാത്രമേ ഇങ്ങനെ കോവിഡ് ഒക്കെ ചേര്‍ത്ത് പേരിട്ടിട്ടുള്ളു. കേട്ടിട്ടില്ലേ കോവാക്സിന്‍, കോവിഷീല്‍ഡ് എന്നൊക്കെ. ട്വിറ്ററില്‍ കോവിഡിയറ്റ് എന്ന് കണ്ടപ്പോ ബിജെപിക്കാര്‍ പലരും വിചാരിച്ചത് കേരളത്തിനു പ്രത്യേകമായി കണ്ടെത്തിയ വല്ല വാക്സിനും ആയിരിക്കും എന്നായിരുന്നു. പക്ഷേ മുരളീധരന്‍ജി ആള് ഭയങ്കര ബുദ്ധിമാനാണ്. താന്‍ ഉന്നം വച്ചത് പ്രതിപക്ഷത്തിരിക്കുന്ന, എതിരാളിയായിട്ടുള്ള ഒരാളാണ് എന്നതുകൊണ്ട് അവര്‍ക്കാവണം കാര്യം മനസിലാകേണ്ടത് എന്ന നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളു. അതാണീ ഇംഗ്ലീഷ് പ്രയോഗം. സംഭവം മലയാളത്തിലെ തെറിയായാലും ആംഗലേയ തെറിയായാലും ഇതിനോടൊക്കെ പകരം ചോദിക്കാന്‍ സിപിഎമ്മില്‍ നിലവില്‍ ഒരാളേയുള്ളു, പാര്‍ട്ടിയുടെ സെക്രട്ടറിയായി ആക്ട് ചെയ്യുന്ന സഖാവ് എ. വിജയരാഘവന്‍. സംസാരത്തിലെ നിലവാരത്തെക്കുറിച്ച് സംസാരിക്കാന്‍ വിജയരാഘവന്‍ സഖാവല്ലാതെ ഈ ദുനിയാവില്‍ തല്‍ക്കാലം വേറെ സഖാവ് ഇല്ല. അങ്ങ് തുടര്‍ന്നാട്ടെ. അതാണ്. പ്രശ്നം. പിണറായി സഖാവിനെ വിളിക്കാന്‍ പാടില്ലാത്തത് വിളിച്ചു. വേറെ എന്തൊക്കെ വിളിക്കാമായിരുന്നതാണ്. ഒന്നുമില്ലേലും കേപ്ടന്‍ എന്നെങ്കിലും വിളിക്കാമായിരുന്നു. കോമ്രേഡ് എന്ന വിളിയെ ക്യാപ്ടനാക്കി നിലവാരം ഉയര്‍ത്തിയവരാണല്ലോ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍. മുരളീധരന്‍ അതെങ്കിലും മനസിലാക്കേണ്ടിയിരുന്നതാണ്.
ബുദ്ധിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. അതുകൊണ്ടല്ലേ ഈ വിജയരാഘവന്‍ സഖാവൊക്കെ മൈക്ക് കാണുമ്പോ വിളിച്ചുപറയുന്നതൊക്കെ പിന്നെ പാര്‍ട്ടിക്ക് തിരുത്തേണ്ടി വരുന്നത്. ബുദ്ധി കൂടിപ്പോയതിന്‍റെ പ്രശ്നമായിരുന്നു. ഇതുപറയാന്‍ വിജയരാഘവന്‍ സഖാവ് സര്‍വ്വഥാ യോഗ്യനാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രമ്യ ഹരിദാസിനെക്കുറിച്ച് പറഞ്ഞപ്പോ ജനങ്ങള്‍ അംഗീകരിച്ചോ ഇല്ലയോ എന്ന് സഖാവിന് നല്ലപോലെ അറിയാം. അങ്ങനെ എത്രയെത്ര സുന്ദരനിമിഷങ്ങള്‍. പക്ഷേ മുരളീധരന്‍ജി രണ്ടും കല്‍പിച്ചാണ്. കേരളത്തിലെ കോവിഡ് കേസുകള്‍ ഒന്ന് കൂടിക്കിട്ടിയപ്പോ ആണ് ആള്‍ക്കൊരു ഉഷാറ് വന്നത്. മുരളീധരന്‍റെ രണ്ടാം വരവ്.
ഒരു ചോദ്യം ജീ. ഈ കോവിഡിയറ്റ് എന്ന് പ്രയോഗിച്ചതും അത്തരമൊരു പേരിട്ടതും ഉദ്ദേശിച്ച അര്‍ഥം തന്നെയാണ് ആളുകള്‍ക്ക് മനസിലായത്. ചുരുങ്ങിയത് ബിജെപിക്കാര്‍ക്കെങ്കിലും മനസിലായി എന്ന് തോന്നുന്നുണ്ടോ? അത് നമുക്കറിയില്ല. പിന്നെ മൃദു ആണോ തീവ്രത കുറഞ്ഞതാണോ കൂടിയതാണോ എന്നൊക്കെ തീരുമാനിക്കാന്‍ നമ്മള്‍ എ.കെ. ബാലന്‍ കമ്മിഷന്‍ അല്ലല്ലോ.
ഭാഗ്യം. ഊരിപ്പിടിച്ച വാളൊന്നും പറഞ്ഞില്ല. ഇത്രയും മുരളീധരന്‍ പറഞ്ഞ സ്ഥിതിക്ക് കണ്ണൂരില്‍ നിന്നുള്ള ഒരു മറുപടി അത്യാവശ്യമാണ്. പി. ജയരാജന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉടനെ വരും. അതാണല്ലോ ഇപ്പോഴത്തെ ഒരു ഫാഷന്‍. അല്ലെ... അത് വായിച്ചിട്ട് സാമാന്യബുദ്ധിയില്‍ തോന്നിയത് താങ്കളോടാണ് എന്നാണ്. വേറെ ആരാ പിന്നെ
ഓഹ്. അങ്ങനെ. അത് പക്ഷേ പാളിപ്പോയി. പണ്ട് പെട്രോള്‍ വില വര്‍ധന സംബന്ധിച്ച് അങ്ങയുടെ വിശ്വവിഖ്യാതമായ വിലയിരുത്തലുണ്ടായിരുന്നല്ലോ. അതുപോലെ ഒന്നാവുമെന്ന് കരുതിപ്പോയി. സൂക്ഷിക്കണം കെട്ടോ. എപ്പോ വേണമെങ്കിലും അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ പാളിയാല്‍ ..... അറിയാലോ... അങ്ങ് അത് സൂക്ഷിക്കണം.
കോപ്പിയടി കോപ്പിയടി. ഈ ആശംസ ഇലക്ഷന് മുമ്പ് രണ്ടിടത്ത് മല്‍സരിക്കാന്‍ കെ. സുേരന്ദ്രന് അവസരം കിട്ടുകയും ശോഭ സുരേന്ദ്രന് സീറ്റ് കിട്ടാതിരിക്കുകയും ചെയ്ത സമയത്ത് ശോഭേച്ചി സുരേന്ദ്രനെ ആശംസിച്ച അതേ ശൈലി. അത് പോട്ടെ, എന്തോ തിരുത്തുണ്ടെന്ന് കേട്ടു, ജയരാജന്‍ സഖാവിന്‍റെ പോസ്റ്റിന്.
അത് പിന്നെ ബിജെപിക്കാര്‍ കള്ളം പറയും വീണ്ടും പറയും പക്ഷേ കേരളത്തിലുള്ളവര്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുക എന്നതുപോലെയുമാവാം. അപ്പോ കാര്യം പറയ്. കേക്കട്ടെ. ഈ ചെറിയാന്‍ ഫിലിപ്പിനെ പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. അത് പിന്നെ പറയാം. പറയാനുണ്ട്. അതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള മുരളീധരവേട്ട, വേട്ട എന്നാണ് പറയേണ്ടത് കെട്ടോ. സഖാവിനെ ഒരേസമയം ക്യാപ്ടനും ഇരയും ആക്കിക്കളയും കൂടെയുള്ളവര്‍. അങ്ങനെ ഒരു വേട്ടക്കിറങ്ങിയതാണ് മുരളീധരന്‍, അതും കൂടി ഒന്ന് കാണണം.
സംഗതി ഈ കോവിഡ് ഒക്കെ എങ്ങനെ വേണമെങ്കിലും ആര്‍ക്കും വരാം. പക്ഷേ പ്രശ്നം വൈകീട്ട് ആറുമണിക്ക് വന്നിരുന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ ക്ലാസെടുത്ത ആളായ പിണറായി സഖാവ് സ്വന്തം കാര്യത്തില്‍ വീഴ്ച വരുത്തിയത് അത്രപെട്ടന്ന് മറക്കാന്‍ പറ്റുമോ. കോവിഡ‍് പോസിറ്റീവായുള്ള മെഡിക്കല്‍ കോളജിലേക്കുള്ള വരവും നെഗറ്റീവ് ആയ ശേഷമുള്ള പോസിറ്റിവ് ആയ ആളുടെ കൂടെയുള്ള തിരിച്ചുപോക്കുമൊക്കെ നമ്മള്‍ പഠിക്കാത്ത പാഠങ്ങളായിരുന്നു. പാവം ഒരിറ്റ് സമാധാനം ആരായാലും ആഗ്രഹിക്കും. പ്രത്യേകിച്ചും കൊലപാതക രാഷ്ട്രീയത്തിനെതിരെ സമാധാന യജ്ഞവുമായി സിപിഎം തന്നെ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സമാധാനവും പരിഗണിക്കപ്പെടേണ്ടതാണ്.
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 14 ഇന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും ഒക്കെ അത് അയച്ചുകൊടുത്തു. ചെന്നിത്തല ഇങ്ങനെ പലതും അയച്ചുകൊടുത്താ ഒന്ന് തുറന്നുനോക്കാന്‍ കൂട്ടാക്കാത്തരാണ് അപ്പുറത്തുള്ളവരെന്ന് ആരെക്കാളും അധികം ചെന്നിത്തലയ്ക്ക് അറിയാം. ശ്രദ്ധിക്കേണ്ട കാര്യം അതല്ല. ഈ 14 നിര്‍ദേശങ്ങളേക്കാളും കനപ്പെട്ട പ്രധാനപ്പെട്ട വേറൊരു നിര്‍ദേശം കൂടി ചെന്നിത്തല മുന്നോട്ട് വച്ചിട്ടുണ്ട്.
അത് നന്നായി. നിര്‍ദേശങ്ങള്‍ കൊടുത്തതിനേക്കാള്‍ പ്രധാനം അത് നടപ്പാക്കണമെന്ന് നിര്‍ദേശം തന്നെയാണ്. അങ്ങനെ പറഞ്ഞത് നന്നായി. അത് മാത്രം പരിഗണിക്കപ്പെട്ടാലും മതിയല്ലോ. അതൊക്കെ അവിടെ നിക്കട്ടെ. മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ സിപിഎം സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭ ടിക്കറ്റ് കൊടുക്കാത്തതില്‍ മനംനൊന്ത് വീക്ഷണം പത്രം എഡിറ്റോറിയല്‍ ഒക്കെ എഴുതിക്കണ്ടു.
ഇതില്‍ പൊട്ടനാര് ചെട്ടി ആര് എന്നത് ഒരു തര്‍ക്കവിഷയമല്ലാത്തതുകൊണ്ട് അതിന്‍റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എന്നാലും എന്തൊരു കരുതലാണ് മുന്‍ കോണ്‍ഗ്രസുകാരനോട് ഈ കോണ്‍ഗ്രസിന്. ശോ... കഷ്ടമാണ്. കഴിഞ്ഞ തവണ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിന് പറഞ്ഞ് വച്ചിരുന്നതാണ്. അന്ന് കിട്ടിയില്ല. ദാ ഇപ്പോഴും കിട്ടിയില്ല. സഹയാത്രികന്‍ എന്നൊരു പ്രത്യേക പോസ്റ്റൊക്കെ സ്വയം സൃഷ്ടിച്ച് സിപിഎമ്മില്‍ തന്നെ ഇങ്ങനെ കഴിഞ്ഞുകൂടിയാ മതിയോ എന്നാണ് പഴയ സുഹൃത്തുക്കള്‍ ചോദിക്കുന്നത്.