സത്യം പറഞ്ഞാല്‍ ഇത് രോഗാതുരമായ കാലമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അപൂര്‍വമായ ഒരു രോഗം വോകത്തുണ്ടായി. പക്ഷേ ഇപ്പോള്‍ അത് വളരെ സുപരിചിതമായി മാറിക്കഴിഞ്ഞു. അപ്പോളാണ് മറ്റൊരു അപൂര്‍വ രോഗത്തിന്‍റെ പിറവി. കോവിഡ് പത്തൊമ്പതിന് പിന്നാലെ വന്ന ഈ അസുഖത്തിന്‍റെ പേര് തടിതപ്പല്‍ മാനിയ അഥവാ രവീന്ദ്ര ഇരുപത്. ഇഡി വൈറസുകളാണ് ഈ രോഗത്തിന് കാരണം. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് കിട്ടുന്നതിനു പിന്നാലെയുള്ള ദേഹം വേദന വിളിച്ചാല്‍ വിളികേള്‍ക്കാന്‍ കഴിയാത്തതുപോലുള്ള പ്രത്യേക കേള്‍വിക്കുറവ് നോട്ടീസിലെ അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റാഴിക എന്നിവയാണ് ലക്ഷണങ്ങള്‍. നോട്ടീസില്‍ പറഞ്ഞിരിക്കുതുപ്രകാരം ഹാജരാകേണ്ട തീയതിക്ക് രണ്ടുദിവസം മുന്‍പാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിന് പിന്നാലെ വൈറസിനുള്ള മരുന്ന് കണ്ടെത്തിയേക്കുമെന്നാണ് സൂചന. സമാന രോഗലക്ഷണത്തോടെ മുന്‍പ് മുഖ്യമന്ത്രിയുടെ ഒരു ചങ്കായ ശിവശങ്കറിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും മരുന്നു പരീക്ഷണത്തിനെന്നുപറഞ്ഞ് ഇഡി ശാസ്ത്രഞ്ജന്മാര്‍ കൊണ്ടുപോയി. പിന്നെ പുള്ളി വെളിച്ചം കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത് പകര്‍ച്ച വ്യാധിയായി മാറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്
ആശുപത്രി ഡോക്ടര്‍മാര്‍ പാലുകാച്ച് സെറ്റപ്പില്‍ ഓടിനടക്കുകയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. അതിനിടക്ക് ഇഡിക്കരികില്‍ ചെല്ലാന്‍ സമയമില്ലാത്തതുകൊണ്ടാണ്. മാത്രമല്ല വടക്കട്ടൊക്കെ തിരഞ്ഞെടുപ്പ് വരാന്‍ ഇരിക്കുന്നതേയുള്ളൂ. എല്ലാവരും വിലയേറിയ വോട്ട് രേഖപ്പെടുത്തിയിരിക്കണം എന്നതാണല്ലോ ജനാധിപത്യത്തിന്‍റെ ഒരു വ്യവസ്ഥ. ആ സ്ഥിതിക്ക് വോട്ടൊക്കെ ചെയ്തിട്ട് പതിയെ കാര്യവിവരം ബോധിപ്പിക്കാം എന്നു വിചാരിച്ചു കാണും. ജനാധിപത്യത്തിനുവേണ്ടി, സമൂഹത്തിനു വേണ്ടി ചെയ്യുന്ന ചില്ലറ സഹനങ്ങള്‍. അങ്ങനെ കണ്ടാല്‍ മതി. കടുത്ത രോഗമുണ്ടായിരുന്ന ഒരു മനുഷ്യനെ ഇതുപോലെ ഓഫീസില്‍ ജോലി ചെയ്യിട്ട് കഷ്ടപ്പെടുത്താന്‍ കണ്ണില്‍ ചോരയില്ലാത്തവര്‍ക്കേ പറ്റൂ. സത്യം പറഞ്ഞാല്‍ ഈ കേസ് വന്നത് നന്നായി. അതുകൊണ്ടാണ് വയ്യാത്ത സിഎം രവീന്ദ്രന് പ്രാധമിക ചികില്‍സകളെങ്കിലും കിട്ടിയത്.
നല്ല കഥ. പ്രതിയുടെ മൊഴി വിശ്വസിക്കരുത് എന്നു പറയാറുള്ളത് സിപിഎമ്മുകാരാണ്. പക്ഷേ പ്രതി അവര്‍ക്കെതിരായി പറയുമ്പോളാണ് എന്നുമാത്രം. മുഖ്യമന്ത്രിക്കെതിരായി മൊഴഇ നല്‍കാന്‍ സമ്മര്‍ദം എന്ന വാലും തലയുമില്ലാത്ത ശബ്ദ സംപ്രേക്ഷണം പുറത്തുവന്നപ്പോള്‍, വേണമെങ്കില്‍ പ്രതിയുടെ ഓഡിയോ സന്ദേശങ്ങള്‍ വിശ്വസിക്കാം എന്നായി പാര്‍ട്ടി ക്യാപ്സ്യൂള്‍. എന്തുവന്നാലും അവസാനം ഇടതുപക്ഷം എടുത്തു പ്രയോഗിക്കുന്ന ഒരു ആയുധമുണ്ട്. മാധ്യമ സിന്‍ഡിക്കറ്റ്. ഇപ്പോള്‍ പേരില്‍ കാലാനുസൃതമായ മാറ്റമുണ്ട്. വ്യാജവാര്‍ത്ത. പിന്നെയങ്ങോട്ട് സൈബര്‍ സഖാക്കള്‍ക്കൊക്കെ ചാകരയാണ്
ബിജെപി പറയും പിന്നാലെ കോണ്‍ഗ്രസ് ഏറ്റെടുക്കും. സുരേന്ദ്രന്‍ പതിയെപ്പറയും ചെന്നിത്തല അത് ഉറക്കെയാക്കും. ഇതാണ് കുറച്ചുനാളായി ഇടതുപക്ഷം ഉന്നയിക്കുന്ന ഒരു പരാതി. അതില്‍ ഒരു ചെയ്ഞ്ച് ഇക്കുറി ഉണ്ടായി. സ്പീക്കര്‍ക്കെതിരായ ആരോപണത്തില്‍. പാര്‍ലമെന്‍റിന് പുതിയ കെട്ടിടസമുച്ഛയം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനാലാകണം അതേ സീസണില്‍ ഉയര്‍ന്ന നിയമസഭാ ഹാള്‍ പുതുക്കിപ്പണി വിഷയത്തില്‍ ചെറിയൊരു മൗനം കെ സുരേന്ദ്രന്‍ പാലിച്ചത്. അതോ സഭയില്‍ ബിജെപിക്ക് ഒരേയൊരു രാജേട്ടനേ ഉള്ളതുകൊണ്ടാണോ ആവോ. പക്ഷേ മറ്റു വിഷയങ്ങവില്‍ സ്പീക്കറെ വെറുതെവിടാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചിട്ടില്ല.
രവീന്ദ്രനുവേണ്ടി ഇഡി കാത്തിരിക്കുന്നതുപോലെയല്ല. വളരെ ചെറിയൊരു കാത്തിരിപ്പിനായി അഭ്യര്‍ഥിക്കുകയാണ്. ഇടവേള കഴിഞ്ഞ് പറന്നുവരാം. രമേശ് ചെന്നിത്തയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും തമ്മിലുള്ള ബന്ധം അത്ര ഡൈവോഴ്സ് ആയിട്ട് കുറച്ചു ദിവസമായി. ബാര്‍ ഇടപാടില്‍ ചില്ലറ പണമിടപാട് ചെന്നിത്തലയുമായി നടന്നെന്ന് ബിജു രമേശ് പറഞ്ഞതിന് പിന്നാലെ ചെറിയൊരു അന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സ്പീക്കര്‍ നൈസായി ഒരു പച്ചക്കൊടി കാണിച്ചാരുന്നു. അന്ന് രമേശ് നോക്കി വച്ചതാണ്. വലിയ താമസമില്ലാതെ തന്നെ ശ്രീരാമകൃഷ്ണനെ സറ്റാന്‍ഡില്‍ കിട്ടി. പിന്നെ ഇടിയോടിടിയാണ്.