ഹാത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി കൊലപ്പെട്ടു. തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് പ്രതിഷേധം. അങ്ങനെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഇന്ന് രാജ്യദ്രോഹക്കേസ്. ജാതികലാപം അഴിച്ചുവിടാന്‍ ശ്രമമുണ്ടായെന്നാണ് എഫ്.ഐ.ആര്‍. വളരെ ബുദ്ധിമുട്ടില്ലാതെ ഇങ്ങനെ പറയാന്‍ കഴിഞ്ഞു. കാരണം ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഗൂജാലോചനയില്ലെന്നും കലാപത്തിന് ആഹ്വാനമില്ലായിരുന്നുവെന്നും വിധിച്ച അതേ ഉത്തര്‍ പ്രദേശിലാണ് ഇതൊക്കെ നടക്കുന്നത്. സ്വാഗതം തിരുവാ എതിര്‍വാ
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഓള്‍ട്ടിറ്റ്യൂഡ് ഹൈവേ തുരങ്കമായ അടല്‍ ടണല്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ഷഓ മാന്‍ നരേന്ദ്ര മോദിതന്നെയായിരുന്നു ഉദ്ഘാടകന്‍. ശരിക്കു പറഞ്ഞാല്‍ മോദി രാജ്യ ഭരിക്കുന്നതിന്‍റെ ഏറ്റവും വലിയ ഗുണം നമുക്ക് ചിരിക്കുള്ള വക കൃത്യമായി തരുന്നു എന്നതാണ്. ഹിമാലയത്തിലൂടി നടന്ും ലേ തടാകത്തില്‍ നീന്തിയും കാട്ടില്‍ കടുവയെ വേട്ടയാടിയുമൊക്കെ മോദി നമ്മുടെ മനസിലെ ആനന്ദത്തില്‍ ആറാടിക്കാന്‍ പാടുപെടുകയാണ്. ഏഴ് മാസത്തിനു ശേഷമാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ നേരിട്ടൊരു പൊതുപരിപാടിക്കെത്തുന്നത്. അതിന്‍റെ ആവേശം പരിപാടിക്കുണ്ടായിരുന്നുതാനും. വഴിയില്‍ പരസ്യ ഫെല്ക്സുകള്‍ വയ്ക്കുന്നതു കണ്ടിട്ടില്ലേ. ശ്രദ്ധ കിട്ടാനായി ആ ഫ്രക്സിലേക്ക് ഒരു സ്പോട് ലൈറ്റിടും. അതാണ് അതിന്‍രെ ഹൈലൈറ്റ്. അതുതന്നെയാണ് മോദിയുടെയും ട്രിക്ക്
വാര്‍ത്ത കേട്ടല്ലോ.9 ദശാംശം രണ്ട് കിലോമീറ്ററാണ് തുരങ്കം. ഏത് നാട്ടില്‍ പണിതതാണെങ്കിലും തുരങ്കത്തില്‍ ആള്‍ത്താമസമില്ലെന്ന് തലയില്‍ ആള്‍ത്താാമസമുള്ള എല്ലാവര്‍ക്കും മനസിലാകും. എന്നിട്ടും അതിലൂടെ യാത്ര ചെയ്ത മോദി തുടരെ കൈവീശുന്നുണ്ടായിരുന്നു. ആരോടാണെന്ന് ചോദിക്കരുത്. ക്യാമറയെ നോക്കി വീശുന്നതാണ്. മികച്ച നടനായതിനാല്‍ ക്യാമറയെ നോക്കി ഇങ്ങനെ അഭിനയിച്ചുകൊണ്ടേയിരിക്കും. തുരങ്കത്തില്‍ താമസക്കാരില്ലാത്തതിനും കാഴ്ചക്കാരില്ലാത്തതിനും പാവം മോദി എന്തുപിഴച്ചു അല്ലേ
ഐഫോണ്‍ എന്ന തലേവേദനയാണ് ഐ ഗ്രൂപ്പു നേതാവായ രമേശ് ചെന്നിത്തലയെ ചുറ്റിച്ചത്. സ്വപ്നയുടെ ഇടപാടില്‍ കുറച്ച് ഐ ഫോണുകള്‍ വിതരണം ചെയ്തെന്നും അവ ചെന്നിത്തലക്ക് കിട്ടിയെന്നുമാണ് ആരോപണത്തിന്‍റെ ഉള്ളടക്കം. അഞ്ച് ഐ ഫോണുകള്‍ ചെന്നിത്തലക്ക് കിട്ടിയെന്നു തലക്കെട്ടിട്ട പാര്‍ട്ടി പ്രത്രം വാര്‍ത്തക്കുള്ളില്‍ അതിനെ ഒരെണ്ണമായി കുറച്ച് സഹായിച്ചിരുന്നു. ഐ ഫോണല്ല മൈ ഫോണ്‍ എന്ന് തെളിയിക്കാന്‍ അന്വേഷണത്തില്‍ മുന്‍പരിചയമുള്ള പഴയ ആഭ്യന്തരമന്ത്രി ചെന്നിത്തലക്ക് എളുപ്പം കഴിഞ്ഞു. രമേശിലെ കുറ്റാന്വേഷകന്‍ ഉണര്‍ന്നു എന്നു പറഞ്ഞാലും തരക്കേടില്ല. ആപ്പിള്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ ആപ്പില്‍ എന്നും വായിക്കാം. ആരാണ് ഇപ്പോള്‍ ആപ്പിള്‍കാരണം ആപ്പിലായത് എന്നതിലാണ് കാര്യം
ഒരു നമ്പറിട്ട കോടിയേരി പെട്ടു. ഇതിനാണ് സെല്‍ഫ് ഗോള്‍ അഥവാ കൈയ്യിലിരുന്ന് പൊട്ടി എന്നു പറയുന്നത്. ചെന്നുകേറി പണിമേടിച്ചു എന്നും പറയാം. ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് ആദ്യം കുടുംബത്തും പിന്നീട് കൂട്ടാളികളോടും കാര്യങ്ങള്‍ ഒന്ന് തിരക്കുക എന്നതാണ് ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് കോടിയേരി ആദ്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇനിയും ഇതുപോലെ കൈപൊള്ളും. ഇനി ആകെ ചെയ്യാന്‍ പറ്റുന്നത് തന്‍റെ പഴ്സണല്‍ സ്റ്റാഫിന് കിട്ടിയ ഫോണ്‍ ചെവിയില്‍ വച്ച് ഹലോ കേള്‍ക്കുന്നില്ല കേള്‍ക്കുന്നില്ല എന്ന് പറയലാണ്.
കൊടുത്താല്‍ കൊല്ലത്തും കിട്ടും. ചുണ്ടക്കാ കൊടുത്ത് വഴുതനങ്ങാ വാങ്ങി. വേലിയിലിരുന്ന പാമ്പിനെയെടുത്ത് എകെജി സെന്‍ററില്‍ വച്ചു തുടങ്ങിയ ഏത് പ്രയോഗവും ഈ അവസരത്തില്‍ ഉപയോഗിക്കാവുന്നതാണ്
വായില്‍ കോലിട്ടുകുത്തി കടിപ്പിക്കുക എന്നൊരു പ്രയോഗമുണ്ട്. അതാണ് ചെന്നിത്തലയോട് ഇടതുപക്ഷം ചെയ്തത്. അത്ര വലിയ സ്റ്റാറൊന്നുമല്ലാതെ ജീവിച്ചിരുന്ന പ്രതിപക്ഷ നേതാവാണ്. പക്ഷേ പിണറായിയുടെ അവഗണനയും കോടിയേരിയുടെ പരിഹാസവും രമേശിനെ വല്ലാതെ വൃണപ്പെടുത്തി. മുറിവേറ്റ പ്രതിപക്ഷനേതാവ് മഹാ അപകടകാരിയാണ്.
2017 ല്‍ കോടിയേരി നടത്തിയ ജനജാഗ്രത യാത്ര വന്‍ വിജയമായിരുന്നുവെന്ന് ഇപ്പോളാണ് പാര്‍ട്ടി തിരിച്ചറിയുന്നത്. അല്ലെങ്കില്‍ പിന്നെ ആ യാത്ര ഇപ്പോളും ജനങ്ങള്‍ ഇങ്ങനെ മനസില്‍ കൊണ്ടുനടക്കുമോ. കൂപ്പറില്‍ കേറിയുള്ള ആ വരവ് മലയാളമുള്ളിടത്തോളം നിലനില്‍ക്കും. പല്ലിടകുത്തി നാറ്റാക്കാനുള്ള അവസരം കോടിയേരിയായി ഉണ്ടാക്കി കൊടുക്കുന്നകൊണ്ട് കാര്യങ്ങള്‍ക്ക് ആകെ ഒരു ഉഷാറുണ്ട്
ബെന്നി ബഹ്നാന്‍ പുറത്ത് എംഎം ഹസന്‍ അകത്ത്. ദേശാടനപക്ഷി എന്നാണ് പണ്ട് ഇടതുപക്ഷം ഹസനെ പരിഹസിച്ചത്. ഹസന്‍ ഇരിക്കാത്ത കൊമ്പുകളില്ല. പാര്‍ട്ടിയില്‍ ഏതൊക്കെ പദവിയുണ്ട് അവിടൊക്കെ താല്‍ക്കാലികക്കാരനായെങ്കിലും ഹസന്‍ ഉണ്ടാകും. പണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കസേരയില്‍ ആരോ ഇരിക്കുന്നതുകണ്ട മന്ത്രി കെ ബാബു ആദ്യം സംശയിച്ചത് എംഎം ഹസനെയാണത്രേ. ഒട്ടുമിക്ക കളികളിലും സബ്സ്റ്റിറ്റ്യൂട്ടുകാര്‍ ഉണ്ട്. കോണ്‍ഗ്രസിലെ ഏറ്റവും വലിയ പകരക്കാരന് ഇപ്പോള്‍ സ്ഥിരം ജഴ്സി കിട്ടിയിരിക്കുന്നു. എ ഗ്രൂപ്പില്‍ നിന്ന്് ബോറഡിച്ച ബെന്നി ബഹ്നാന്‍ ഒരു ചെയ്ഞ്ചിന് ഐ പക്ഷത്തേക്കൊന്നു ചേര്‍ന്നു നിന്നു. ബെന്നിയുടെ പെട്ടിയും കിടക്കയുമെടുത്ത് ഉമ്മന്‍ ചാണ്ടി പുറത്തു വച്ചു. ആ കട്ടില്‍ എംഎം ഹസന് കൊടുത്തു.
ചെറുപ്പക്കാരുടെ അവസരം താന്‍ തട്ടിയെടുത്തില്ല എന്ന് മന്ത്രിച്ചുകൊണ്ട് എംഎം ഹസന്‍ എന്ന യുവാവ് തനിക്ക് ലഭിച്ച കസേരയില്‍ ഇരുന്നു. അനന്ത്രം തന്‍റെ പതിവ് ശൈലിയില്‍ തമാശകള്‍ പറഞ്ഞു. ഇനി യുഡിഎഫിന് പൊട്ടിച്ചിരിയുടെ കാലം
പലപദവിയില്‍ പലവട്ടം പരീക്ഷിക്കപ്പെട്ടിട്ടുള്ള ഹസന് വൈദ്യത്തിലും അല്‍പ്പം പരിചയമുണ്ട്. കോവിഡിന് മരുന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍. അത് ഉണ്ടാക്കിയിട്ടു വേണം അണികള്‍ക്ക് നല്‍കാന്‍ .എങ്കിലല്ലേ സാമൂഹ്യ അകലം പ്രശനമാക്കാതെ സമരങ്ങള്‍ പറ്റൂ. പദവിയിലെത്തിയ ഉടന്‍ ഹസന്‍ ആദ്യം ട്രോളിയത് അമിത്ഷായെയാണ്.