ഡല്‍ഹിയില്‍ പൊലീസിന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ അധികം തോക്കും ഉണ്ടയുമൊക്കെ കലാപകാരികളുടെ കൈവശം ഉണ്ടെന്നാണ് തോന്നുന്നത്. അവരിങ്ങനെ ഉന്നം തെറ്റാതെ വെടിവയ്ക്കുകയാണ്. വെടിശബ്ദം കേട്ടിട്ടും ഉണരാത്ത ആ പൊലീസിന് സല്യൂട്ട് അടിയല്ല നല്ല നാടന്‍ അടിയാണ് കൊടുക്കേണ്ടത് എന്നുമാത്രം പറഞ്ഞുകൊണ്ട് തുടരുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ
ബിജെപി നേതാവ് കപില്‍ മിശ്ര നല്ല ഒന്നാന്തരം കമ്പക്കെട്ടുകാരനാണ്. ഡല്‍ഹിയില്‍ അരങ്ങേറിയ കൂട്ടക്കുരുതികളുടെ ക്രഡിറ്റ് അവകാശപ്പെട്ടവന്‍. ട്രംപ് വന്നുപോയാലുടന്‍ ശരിയാക്കിത്തരാം എന്നാണ് നേതാവ് പറഞ്ഞതെങ്കില്‍ അണികള്‍ അതിനും കാത്തില്ല. വിവാദ പരാമര്‍ശം വിദ്വേഷ പ്രസംഗം എന്നൊക്കെയാണ് നമ്മള്‍ ഇതിനെ വിളിക്കുന്നതെങ്കില്‍ പാര്‍ട്ടിക്കും അണികള്‍ക്കും കപില്‍ മിശ്ര ഇതോടെ വില്ലാളി വീരനായി. കേന്ദ്രസര്‍ക്കാരിന്‍റെ ശൗര്യ ചക്ര പുരസ്കാരത്തിനൊക്കെ കക്ഷി ഇപ്പോള്‍ അര്‍ഹനാണ്. അടുത്ത വര്‍ഷത്തെ തെക്കേടത്തമ്മ പുരസ്കാരവും ലഭിക്കാനുള്ള അര്‍ഹതയൊക്കെ ഇപ്പോള്‍ കപില്‍
ധൈര്യം എവിടെനിന്നു കിട്ടി എന്നു ചോദിക്കേണ്ട കാര്യമില്ലല്ലോ. നരേന്ദ്രമോദി പ്രധാനമന്ത്രിയും അമിത്ഷാ ആഭ്യന്തര മന്ത്രിയുമായ നാട്ടില്‍ ഇത് പറയാന്‍ പ്രത്യേകം ധൈര്യത്തിന്‍റെ ആവശ്യമില്ലല്ലോ. ഗുജറാത്ത് നീന്തിക്കടന്ന ഷാജിക്കും മോദിക്കും ഇതൊക്കെ എന്ത്.
വിദ്വേഷപ്രസംഗത്തിന് കേന്ദ്രമന്ത്രിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ അര്‍ധരാത്രിതന്നെ സ്ഥലം മാറ്റി. ഇതിന്‍റെ പകുതി ശ്രമം ഉണ്ടായിരുന്നെങ്കില്‍ കലാപം അടിച്ചമര്‍ത്തി സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അതല്ലല്ലോ ശീലം. ഡല്‍ഹിയിലെ സംഘപരിവാറുകാരെയും പൊലീസിനെയും തമ്മില്‍ തിരിച്ചറിയാന്‍ കലാപത്തിന്‍റെ ആദ്യ സീനില്‍ ജനം ആദ്യം വല്ലാതെ പാടുപെട്ടു. പിന്നീട് മനസിലായി ആക്ഷന്‍ നടത്തുന്നവര്‍ സംഘക്കാര്‍. എല്ലാം കണ്ടുകൊണ്ടിരിക്കുന്നവര്‍ പൊലീസുകാര്‍. അങ്ങനെയാണ് കാവിയും കാക്കിയും തമ്മില്‍ ഇപ്പോള്‍ തിരിച്ചറിയുന്നതത്രേ. അമിത് ഷായെ മാറ്റണം എന്നാവശ്യപ്പെട്ട് ഇതിനിടയില്‍ കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു. ആഭ്യന്തരമന്ത്രിയെ മാറ്റാന്‍ രാഷ്ട്രപതി തീരുമാനിച്ചു എന്നു കരുതുക. പക്ഷേ നമുക്ക് നേരം പുലരുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നത് രാഷ്ട്രപതിയെ മാറ്റി എന്ന വാര്‍ത്തയാകും.
ഇങ്ങനെ കമ്പിളിപ്പുതപ്പായി ഇരിക്കുന്ന പതിവ് പണ്ട് ഗുജറാത്തിലൊക്കെ വിജയകരമായി പരീക്ഷിച്ച് വിജയിച്ചതാണ്. അതൊകൊണ്ട് ഇതിനെ അടുത്ത സീസണായി മാത്രം കണ്ടാല്‍ മതി. കപില്‍ മിശ്രയുടെ ഈ ഡയലോഗൊക്കെ കേള്‍ക്കുമ്പോള്‍ സംഘപുത്രര്‍ക്കൊക്കെ കുളിരിന്‍റ അസുഖം ഉണ്ടാകും. സ്വാഭാവികം. കേരളത്തിലും ആ കുളിര് ഉണ്ടായി. അങ്ങ് അട്ടപ്പാടിയില്‍. ഈ ഫേസ്ബുക്ക് പോസ്റ്റിന് രണ്ടു ഭാഗങ്ങളാണ് ഉള്ളത്. ആദ്യഭാഗം ദാ ഇങ്ങനെ
ലൈവില്‍ വന്ന് കത്തിക്കയറിയ സുഹൃത്ത് പക്ഷേ ഒന്നു മറന്നു. കേരള പൊലീസ് കേന്ദ്രത്തിന്‍റെ കീഴിലല്ല എന്ന്. ലൈവൊക്കെ കഴിഞ്ഞ ലൈക്കും എണ്ണിയിരുന്ന കക്ഷി ഇപ്പോള്‍ കമന്‍റ് അല്ല എണ്ണുന്നത് മറിച്ച് അഴിയാണ്. അതാണ് ആന്‍റി ക്ലൈമാക്സ് എന്ന രണ്ടാം ഭാഗം. പൊലീസിന്‍റഎ ഫേസ്ബുക്ക് പേജിനും അതുകൊണ്ട് ഇന്ന് ചാകരയായിരുന്നു. അവര്‍ ആ അറസ്റ്റിനെ അങ്ങ് ട്രോളി ആഘോഷിച്ചു. ഇങ്ങനെ വൈറലായി അകത്താകാനും വേണം ഭാഗ്യം.
രാജ്യം കത്തിയെരിയുന്നതും പൗരത്വ നിയമവും മറ്റ് ആശങ്കകളുമൊന്നും ബാധകമല്ലാത്ത ഒരേ ഒരു കൂട്ടരേ രാജ്യത്തുള്ളൂ. മറ്റാരുമല്ല കേരള കോണ്‍ഗ്രസുകാര്‍. രാജ്യം ഉറ്റുനോക്കുന്ന കുട്ടനാട് തിരഞ്ഞെടുപ്പാണ് അവരുടെ ഇപ്പോളത്തെ പ്രശ്നം. ജോസാണോ ജോസഫാണോ കുട്ടനാട്ടില്‍ വിതക്കുക എന്ന തര്‍ക്കം പൊട്ടിമുളച്ചിട്ട് ദിവസങ്ങളായി. ഒര്‍ജിനല്‍ മാണി കോണ്‍ഗ്രസ് ആര്, രണ്ടില ആരുടെ അവകാശമാണ് എന്നീ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കിടയിലേക്കാണ് കുട്ടനാട് ഉപതിരഞ്ഞടുപ്പ് കയറി വരുന്നത്. പാലായില്‍ ഉപതിരഞ്ഞെടുപ്പില്‍ പുറത്തെടുത്ത് പ്രകടനത്തേക്കാള്‍ മികച്ചത് കുട്ടനാട്ടില്‍ പുറത്തെടുക്കുമെന്ന് ജോസും ജോസഫും ആവര്‍ത്തിച്ചു പറഞ്ഞതോടെ കോണ്‍ഗ്രസിന്‍റെ ചങ്കില്‍ മടപൊട്ടിയിരിക്കുകയാണ്.
ഇപ്പറഞ്ഞത് ലേശം അസ്ലീലമല്ലേ
നാടന്‍ ആണെങ്കില്‍ കുഴപ്പമില്ല. ഗ്രാമീണഭാഷ നല്ലതാ. പ്രത്യേകിച്ച് കുട്ടനാട്ടിലൊക്കെ വിളവിറക്കാന്‍. ശരിക്കു പറഞ്ഞാല്‍ മാണി കോണ്‍ഗ്രസിന്‍റെ ടൈം ബസ്റ്റ് ടൈമാണ്. അടുത്തിടയൊയി അവര്‍ ടൈംലൈനില്‍ എപ്പോളുമുണ്ട്. പാലാ കഴിഞ്ഞപ്പോള്‍ ഐസക് ബജറ്റില്‍ മാണിസാറിന് ഇടം നല്‍കി. ഇപ്പോളിതാ കുട്ടനാടിന്‍റെ പേരിലും ഉയര്‍ന്നു കേള്‍ക്കുന്നത് മാണി കോണ്‍ഗ്രസിന്‍റെ വീര കൃത്യങ്ങളാണ്. ഇപ്പോളാണ് പാലാ പാര്‍ട്ടി എന്ന ചീത്തപ്പേര് ഒന്ന് മാറിയത്.
അല്ല ജോസഫ് സാറേ, ഈ ജോസ് കെ മാണിയും സ്ഥാനാര്‍ഥിയെ തിരയുന്നതിന്‍റെ താരക്കിലാണല്ലോ
കേരള കോണ്‍ഗ്രസുകാരുടെ ആപ്തവാക്യം തന്നെ അകലത്തെ ബന്ധുവിനെക്കാള്‍ അടുത്തുള്ള ശത്രുവാണ് നല്ലത് എന്ന് ചൊല്ലാണ്. കുട്ടനാടിനെച്ചൊല്ലി മുട്ടനാടുകളെപ്പോലെ ജോസും ജോസഫും തമ്മിലടിക്കുമ്പോള്‍ എതിര്‍പക്ഷത്തെ ചെന്നായ്ക്കള്‍ മുതലെടുക്കുമെന്ന ബോധം കോണ്‍ഗ്രസിനുണ്ട്. പക്ഷേ കാര്യമില്ലല്ലോ. പാലാ കളഞ്ഞ അത്രയും കഷ്ടപ്പാട് എന്തായാലും ജോസിനും ജോസഫിനും ഇങ്ങനെപൊയാല്‍ കുട്ടനാട്ടില്‍ ഉണ്ടാകില്ല. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നായിരുന്നു ഇതുവരെ. ഇപ്പോള്‍ അതിന്‍റെ ബ്രാക്കറ്റില്‍ ഇങ്ങനെ ഒരു കൂട്ടിച്ചേര്‍ക്കല്‍കൂടി ഉണ്ട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും കേരള കോണ്‍ഗ്രസുകാര്‍ക്ക് ബാധകമല്ല
അടുത്തിടയായി കൊല്ലത്തെ ഉദാഘാടന ചടങ്ങുകള്‍ പിണറായി സഖാവിന് അത്രക്കങ്ങ് വാഴുന്നില്ല. കഴിഞ്ഞ ദിവസം വിളക്കുകത്തിക്കാന്‍ തീ ഇല്ലാതിരുന്നതായിരുന്നു പ്രശ്നം. ഇക്കുറി പക്ഷേ അതിലും അല്‍പ്പം കൂടി കടുത്തു. ഉദ്ഘാടനത്തിനായി മുഖ്യന്‍ വേദിയിലെത്തി. പക്ഷേ ചടങ്ങ് അല്‍പ്പം വൈകി. ഇതോടെ പിണറായി വേദിയില്‍ ഇരുപ്പായി. വലിയ ചെണ്ടയടി ശബ്ദം അന്തരീക്ഷത്തില്‍ കേട്ടെങ്കിലും അത് ചെണ്ടയല്ല സംഘടകരുടെ നെഞ്ചിടിച്ചതാണെന്ന് പിന്നീട് എല്ലാവര്‍ക്കും മനസിലായി.
താന്‍ വയലന്‍രാകും എന്ന് പ്രതീക്ഷിച്ചിരുന്നവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് ചാക്കോമാഷിന്‍റെ കണിശതകളൊന്നും കാട്ടാതെ പിണറായി മെല്ലെ പ്രസംഗം തുടങ്ങി. കാഴ്ചക്കാര്‍ പരസ്പരം നുള്ളി ഇത് സ്വപ്നമല്ല എന്നുറപ്പിച്ചു.
ഇതൊന്നുമല്ല ശരിക്കും പറയാന്‍ വന്നത്. പറയാന്‍ ചിലതുണ്ടായിരുന്നതുകൊണ്ടുതന്നെയാണ് കാത്തിരുന്നതു.ം പുലി പതുങ്ങുന്നത് കുതിക്കാന്‍ മാത്രമല്ല കടിച്ച് കുടയാന്‍കൂടിയാണ്. ഒരു മുന്‍ ന്യായാധിപനുള്ളതാണ് ഇന്ന് കൊണ്ടുവന്നിരിക്കുന്ന്
പറഞ്ഞ വാക്ക് സിപിഎം പാലിക്കും എന്നകാര്യത്തില്‍ ആറ്‍ക്കും സംശയമേ ഇല്ല .ഈ അടുത്താണ് മരടിലെ ഫ്ലാറ്റകള്‍ പൊളിക്കണം എന്ന് കോടതി പറഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കൊച്ചിക്ക് വണ്ടി കയറിയത്. മരടിലെത്തിയ കോടിയേരി ഫ്ലാറ്റ് ഉടമകള്‍ക്ക് ഉറപ്പു നല്‍കി. നിങ്ങളെ ഇറക്കാന്‍ വരുന്നവരെ തടയാന്‍ മുന്നില്‍ പാര്‍ട്ടി ഉണ്ടാകും. ഫ്ലാറ്റ് പൊളിഞ്ഞുവീഴുന്നതു കാണാന്‍ പോലും ഒരു സിപിഎമ്മുകാരനെ പിന്നെ പരിസരത്ത് കണ്ടില്ല. കൂടെ നില്‍ക്കുമെന്ന് കോടിയേരി രണ്ടുതവണകൂടി ഉറപ്പു നല്‍കിയിരുന്നെങ്കില്‍ സ്ഫോടനം നടത്താതെ തന്നെ ആ തള്ളില്‍ ഫ്ലാാറ്റ് വീണേനേ. അപ്പോ ഉറപ്പാണ് പാര്‍ട്ടി കൂടെക്കാണും. അപ്പോ തുടരാം ന്യായവും അന്യായവും തമ്മിലുള്ള തമ്മിലടി.