എഎപി എന്നെഴുതിയിട്ട് അതാണെടാ അരവിന്ദ് പാര്‍ട്ടി എന്ന് പറഞ്ഞാലും തെല്ലും തെറ്റില്ല. അമിത്ഷായുടെയും മോദിയുടെയും വെടി, കുറുവടി പ്രയോഗങ്ങള്‍ കൊണ്ടൊന്നും ഡല്‍ഹി നിവാസികള്‍ ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തില്ല. ചാക്കിട്ട് പിടിക്കാനുള്ള ഒരു സാധ്യതയും അമിത്ഷായ്ക്ക് നല്‍കാതെയാണ് ഡല്‍ഹിയുടെ ജനവിധി. ഇതൊക്കെ അമിത്ഷാ എങ്ങനെ ഉള്‍ക്കൊള്ളുവോ ആവോ. മൂടുകീറിയ ഒരു ചാക്കുമൊയെങ്കിലും ഇറങ്ങാതെ ഷാജിക്കും കൂട്ടര്‍ക്കും ഉറങ്ങാനാവില്ലല്ലോ. അപ്പോ ചാക്കിലാകാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ
ഇക്കുറി വെടി തന്നെയായിരുന്നു ബിജെപിയുടെ ആയുധം. ഷഹീന്‍ബാഗ് സമരത്തിനുനേരെ തോക്കുകൊണ്ടും പിന്നീട് നാക്കുകൊണ്ടും വെടിയുതിര്‍ത്ത് ഒരുപാടു നോക്കിയങ്കിലും ഉന്നം അമ്പേ തെറ്റി. ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന പ്രദേശത്ത് കെജ്രിവാളിന്‍റെ പിള്ളേര്‍ കിടിലം ആപ്പുവച്ചു. രാജ്യം കാട്ടിത്തരുന്ന കാഴ്ച ചെറുതല്ല. അജയ്യരാണെന്നു പ്രഖ്യാപിച്ച് പായുന്ന അമിത് മോദി അശ്വങ്ങളെ കുടുക്കിട്ട് പിടിച്ച് വരച്ചവരയില്‍ നിര്‍ത്തിയിരിക്കുകയാണ് ആംആദ്മി. ആവനാഴിയിലെ വര്‍ഗീയതയുടെ മുഴുവന്‍ അസ്ത്രങ്ങളും ബിജെപി എയ്തുനോക്കിയെങ്കിലും ഗുണമുണ്ടായില്ല. അതെ ആശാന് പിഴച്ചു. ഇനി കാവിലെ പാട്ടുമല്‍സരത്തിന് കാണാം എന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ഹിന്ദിയില്‍ പറഞ്ഞു.
അടികിട്ടുന്നത് സഹിക്കാം. പക്ഷേ അത് ചൂലുകൊണ്ടാണ് എന്നാകുമ്പോള്‍ അപമാനഭാരം കൂടും. അങ്ങനെയൊരു അവസ്ഥയിലാണ് ബിജെപി. പൗരത്വനിയമം വിദ്വേഷപ്രസംഗം തുടങ്ങിയ പതിവ് ബിജെപി കാര്‍ഡുകള്‍ക്ക് ഡല്‍ഹിയില്‍ വിളവെടുക്കാനായില്ല. കുടിവെള്ളവും വൈദ്യുതിയും നല്‍കി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിച്ച കെജ്‍രിവാളിന് ജനങ്ങള്‍ വോട്ടുനല്‍കി. വാക്കുപാലിച്ച് ശീലമില്ലെങ്കിലും വാചക കസര്‍ത്തിന് തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ചിട്ടും മോദിയെയും ഷാജിയെയും ജനം കൈയ്യൊഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച ജനതയോട് കെജിരിവാള്‍ ഐലവ്യു എന്നു പറഞ്ഞു. ഉമ്മകള്‍ കാറ്റില്‍ പറത്തി. തോറ്റതിനേക്കാള്‍ ഈ പ്രകടനങ്ങളാകും ഒരുപക്ഷേ ബിജെപിയെ കൂടുതല്‍ വേദനിപ്പിച്ചിട്ടുണ്ടാവുക
വാഗ്ദാനങ്ങള്‍ മാത്രമല്ല ആവശ്യത്തിന് പണിയും കേന്ദ്രസര്‍ക്കാര്‍ കൊടുത്തിരുന്നു. അതൊന്നും ജനം മറന്നില്ല. പൗരത്വ ഭേതഗതിയും മോദി വക വമ്പന്‍ ഷോകളുമൊക്കെയായി വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. മുഖവും കൈയ്യും നോക്കി ലക്ഷണം പറയുന്ന പഴയ രീതി വിട്ട് വേഷം നോക്കി ആളെ വിലയിരുത്തുന്നയത്ര വലിയ പുരോഗതിയൊക്കെ ഉണ്ടാക്കിയിട്ടും ജനം കൈയ്യൊഴിഞ്ഞത് കഷ്ടമായിപ്പോയി. പതിവ് രാഷ്ട്രീയക്കാരോടുള്ള ചട്ടമ്പി നാടകമൊക്കെ കെജ്‍രിവാളിനോട് പ്രയോഗിച്ചെങ്കിലും ഇതിലും വലിയ വേന്ദ്രന്മാരെ കണ്ടവനാണ് താനെന്ന ലൈനില്‍ ആപ്പ് ആഞ്ഞടിച്ചു
എഴുപതു സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് ഏഴു സീറ്റില്‍ തോറ്റു. ബാക്കി പൂജ്യത്തില്‍ ജയിച്ചു. അങ്ങനെ പാതി ജയിച്ചുവെന്ന് ആശ്വസിക്കാനേ തല്‍ക്കാലം പോംവഴിയുള്ളൂ. നമ്മുടെ പിസി ചാക്കോയുടെയൊക്കെ കരുനീക്കങ്ങളാണ് വലിയ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിനെ കാത്തത്. സ്വന്തമായി മല്‍സരിക്കാന്‍ ഒരു സീറ്റ് നേടാന്‍ കെല്‍പ്പില്ലാത്ത നേതാക്കളാണ് ഒരു സംസ്ഥാനത്തിന്‍റെ വിജയത്തിനായി കണക്കുകള്‍ കൂട്ടിക്കിഴിച്ചത്. മൈനസ് മാര്‍ക്കില്ലാത്തത് ഭാഗ്യം. പിന്നെ ആകെയുള്ള ആശ്വാസം കോണ്‍ഗ്രസ് എംഎംഎല്‍എമാര്‍ ആരും അമിത്ഷായുടെ പ്ലാവില കണ്ട് അങ്ങോട്ട് പോകില്ലല്ലോ എന്നതാണ്. എല്ലെങ്കില്‍ ഇപ്പോള്‍ കെസി വേണുഗോപാലൊക്കെ തടങ്കല്‍ റിസോട്ടുകള്‍ ബുക്കുചെയ്യുന്നതിന്‍റെ തിരക്കിലായേനേ. ഏതായാലും ആ ടെന്‍ഷന്‍ ഒഴിവായി. വോട്ടു പിടിക്കാഞ്ഞത് ഫാസിസത്തെ തടയുന്നതിന്‍റെ ഭാഗമായി കണ്ടാല്‍ മതി എന്നു പറഞ്ഞാല്‍ തീരാവുന്ന വേദനയേ തല്‍ക്കാലും കോണ്‍ഗ്രസിനുള്ളൂ.
ശരിക്കും ഇതാണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ. ഇനിയും മനസിലാകാത്തവര്‍ക്കായി ഡല്‍ഹിയില്‍ നിന്നും ഞങ്ങളുടെ പ്രതിനിധിയുടെ താത്വികാവലോകന റിപ്പോര്‍ട്ട് എല്ലാവര്‍ക്കും കാര്യങ്ങള്‍ നല്ലോണം തിരിഞ്ഞുവെന്നു കരുതുന്നു. പതിനഞ്ചുകൊല്ലം കോണ്‍ഗ്രസ് ഡല്‍ഹിഭരിച്ചതിന്‍റെ സ്മരണ അഞ്ചാറുകൊല്ലത്തിനിപ്പുറവും ജനങ്ങള്‍ക്ക് നല്ലോണമുണ്ട്. ഈ പാര്‍ട്ടിയാണല്ലോ രാജ്യം ഭരിക്കാന്‍ കച്ചകെട്ടുന്നത് എന്നതുംമാത്രമാണ് ചിന്തനീയം. കെജ്‍രിവാള്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ടുകൊണ്ടാണ് എന്നൊക്കെ പറയുകയേ ഇനി നിവര്‍ത്തിയുള്ളൂ. ഭാഗ്യത്തിന് തന്ത്രം പാളി എന്നൊന്നും ആരും കുറ്റപ്പെടുത്തില്ല. ഉണ്ടെങ്കിലല്ലേ പാള
തിരഞ്ഞെടുപ്പു വിജയമെന്ന മരുപ്പച്ച കോണ്‍ഗ്രസ് കാത്തിരിക്കുന്നു. ഡല്‍ഹി ഭരിക്കുന്നതല്ല രാജ്യം ഭരിക്കുന്നതാണ് അവര്‍ കാണുന്ന സ്വപ്നം. ഉണര്‍ത്തണ്ട അവര്‍ സ്വപ്നം കാണട്ടേ. ചെറിയൊരു ഇടവേള.
എഴുപതില്‍ മൂന്ന് സീറ്റില്‍ മല്‍സരിച്ച ഇടതുപക്ഷം ഫാസിസത്തെ ചെറുക്കുന്നതിന്‍റെ ഭാഗമായി തോറ്റുകൊടുത്തു. എന്നാല്‍ ആപ്പിന്‍റെ വിജയത്തില്‍ അവരേക്കാള്‍ ഉച്ചത്തില്‍ കൈയ്യടിക്കാന്‍ ഇടതുപക്ഷം കാട്ടുന്ന ഒരു മനസുണ്ട്. അത് ആരും കാണാതെ പോകരുത്. ആംആദ്മിയും അരവിന്ദ് കെജ്‍രിവാളും സമ്മതിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷം നിങ്ങളുടെ കൂടെക്കാണും. എത്ര ആട്ടിയോടിച്ചാലും. അതാണ് നിലപാട്.
കേരള സംസ്ഥാനത്ത് ജനസംഖ്യാ റജിസ്റ്ററും പൗരത്വം റജിസ്റ്ററും നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും പ്രതിപക്ഷത്തിന്‍റെ സംശയങ്ങള്‍ തീരുന്നില്ല. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന് ഈ വിഷയത്തില്‍ സംശയത്തോട് സംശയമായിരുന്നു. കേന്ദ്ര വിരുദ്ധ വിഷയമായതുകൊണ്ടുമാത്രം മൂന്നിലധികം തവണ മുഖ്യന്‍ ഈ വിഷയം വിശദീകരിച്ചു. സെന്‍സസിനപ്പുറം ഒരു സെന്‍സിറ്റീവ് വിഷയങ്ങളും ഈ മണ്ണില്‍ നടപ്പാകില്ലെന്ന് കട്ടായം പറഞ്ഞു. സെന്‍സസിന് വരുന്നവരുടെ അത്യാവശ്യ ചോദ്യങ്ങള്‍ സഹിക്കും. അതിരുവിട്ടാല്‍ ചോദിക്കുന്നവന്‍ ശരിക്കും വിവരം അറിയും
ജയിലില്‍ കിടക്കുന്നതാണ് ഏറ്റവും വലിയ ശിക്ഷ എന്നു കരുതിയെങ്കില്‍ തെറ്റി. അതിനുമപ്പുറത്തും ശിക്ഷയുണ്ടെന്ന് തടവുകാരെ ബോധ്യപ്പെടുത്തുന്ന ഋഷിരാജ്സിങിന്‍റെ പ്രകടനമാണ് ഇനി. ഇന്ത്യന്‍ പീനല്‍കോടിനു പുറത്തുള്ള ശിക്ഷാവിധി