നമ്മള്‍ ഭാഗ്യം ചെയ്തവരാണ്. നമുക്കൊരു മുഖ്യമന്ത്രി ഉണ്ട്. സഖാവ് പിണറായി വിജയന്‍. സഖാവ് നിയമസഭയില്‍ പറയുന്ന വാചകങ്ങള്‍ ആണ് രാജ്യത്തെ പ്രധാനമന്ത്രി വരെ ക്വോട്ട് ചെയ്യുന്നത്. ഒരാള്‍ ദേശീയ നേതാവായി മാറുന്നത് ഇങ്ങനെയൊക്കെയാവും.
നേരത്തെ പറഞ്ഞ് പ്രകാരം പിണറായി സഖാവ് ഭരിക്കുന്ന കേരളത്തില്‍ നിന്ന് കൊണ്ട് ഇങ്ങനെ ഒരു പരിപാടി അവതരിപ്പിക്കാന്‍ പറ്റുന്നതില്‍ തന്നെ വലിയ സന്തോഷവും ഭാഗ്യവും ഒക്കെയുണ്ട്. സ്വതവേ ചിരിക്കാന്‍ വലിയ മടിയാണെങ്കിലും ചിരിപ്പിക്കാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിക്കുന്നതായിട്ടാണ് ഈയടുത്ത ദിവസങ്ങളില്‍ നോക്കിയാല്‍ മനസിലാക്കാന്‍ പറ്റുന്ന ഒരു കാര്യം. അലന്‍, താഹ എന്നീ യുവാക്കളായ പാര്‍ട്ടി അംഗങ്ങളെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തപ്പോ അവര്‍ മാവോയിസ്റ്റുകളാണെന്ന് ലോകത്തോട് തന്നെ വിളിച്ചുപറഞ്ഞ ആളാണ് നമ്മുടെ മുഖ്യന്‍. എങ്ങനെ മാവോയിസ്റ്റ് ആയി എന്നൊന്നും ചോദിക്കരുത് എന്നു മാത്രം. ഒടുക്കം പ്രതിപക്ഷ നേതാവ് ചെന്നിത്തലയും എം.കെ. മുനീറും കൂടി അലന്‍റേയും താഹയുടേയും വീട്ടില്‍ പോയി. അപ്പോഴാണ് ആട്ടിന്‍കുട്ടികളല്ല ഇവര്‍ എന്ന പ്രയോഗം ഒന്നു തിരുത്തേണ്ടിവരുമോ എന്നൊരു ശങ്ക പാര്‍ട്ടിക്കുണ്ടായത്. മോഹന്‍ മാസ്റ്റര്‍ പരിചയുമായി എത്തിയെങ്കിലും വെട്ടിമരിക്കാനായിരുന്നു പിണറായി മുഖ്യന്‍റെ തീരുമാനം. അപ്പോഴാണ് സഭയില്‍ അടിയന്തരപ്രമേയമെത്തിയത്. എന്‍ഐഎ ഏറ്റെടുത്ത കേസ് തിരിച്ച് സംസ്ഥാന പൊലീസിനെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി കത്തെഴുതണം. അതായിരുന്നു ആവശ്യം.
സ്വതവേ പറയുന്നതില്‍ കാര്യമുണ്ട് എന്ന് തോന്നിയാലും പറയുന്നത് പ്രതിപക്ഷമായതുകൊണ്ട് അതിനെ മുഖവിലക്കെടുക്കേണ്ട ഒരു കാര്യവുമില്ലെന്ന് കരുതുകയാണ് പതിവ്. ആ പതിവ് തെറ്റിച്ചില്ല എന്നുമാത്രമല്ല കാടുകയറി പലതും പറഞ്ഞും പോയി. അമിത് ഷായ്ക്ക് താന്‍ പോയിട്ട് തന്‍റെ പട്ടി പോലും കത്തയക്കില്ല എന്നു പറഞ്ഞില്ലാന്നേയുള്ളു. സ്വതസിദ്ധമായ ബലംപിടുത്തം തന്നെയായിരുന്നു ചൊവ്വാഴ്ച. പക്ഷേ ബുധനാഴ്ച നേരം പുലര്‍ന്നതോടെ കാര്യം മാറിമറിഞ്ഞു. പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്നവരാണ്. ന്യൂനപക്ഷ സംരക്ഷകവേഷം അരക്കെട്ടുറപ്പിക്കുന്ന നേരമാണ്. അലനും താഹയും ഇരുതലമൂര്ച്ചയുള്ളതാണെന്ന് മോഹന്‍ മാസ്റ്റര്‍ ഫാക്സ് അയച്ചതായിട്ടാണ് വിവരം. വായിച്ചപ്പോ അമിത് ഷായ്ക്ക് കത്തെഴുതാമെന്ന് തന്നെ വച്ചു.
ഇങ്ങനെ ചെയ്തതില്‍ മോശം വിചാരിക്കേണ്ട കാര്യം ഒന്നും ഇല്ലെന്നേ. പാര്‍ട്ടിയുടെ താത്വിക ആചാര്യന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്‍റെ വിഖ്യാത പ്രബന്ധിത്തില്‍ പറഞ്ഞത് കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല മോദി ആണെന്നാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു സങ്കല്‍പമാണെന്നായിരുന്നു അതിലെ ലോകപ്രശസ്ത കണ്ടെത്തല്‍. ആ നിലയ്ക്ക് ഇങ്ങനെ ഒരു കത്തെഴുതിയതില്‍ എന്ത് പ്രശ്നമാണുള്ളത്.
അരയും തലയും മുറുക്കി പിണറായി നമ്പറിട്ട് കളിച്ചു തുടങ്ങിയപ്പോഴാണ് പ്രതിപക്ഷത്തിന് വേറെ ചില ബോധോദയങ്ങളുണ്ടായത്. കുടുംബപരമായി അടിയുറച്ച കമ്മ്യൂണിസ്റ്റുകളാണ് ഈ അലന്‍റെയും താഹയുടേയും കുടുംബം. പക്ഷേ ചെന്നിത്തലയും മുനീറും ആ വീടുകളില്‍ പോയി. ചെഗുവേരയുടെ ദത്തുപുത്രന്‍മാരെന്ന് സ്വയം വിശ്വസിക്കുന്ന ഡിവൈഎഫ്ഐക്കാര്‍ എന്തിനാണെന്ന് അറിയാതെ ആണെങ്കിലും തള്ളിപ്പറഞ്ഞ നേരത്താണ് ഈ വീടുകാഴ്ച. പക്ഷേ അതിനു കാര്യമുണ്ടായി. കത്തെഴുത്ത് വരെയെങ്കിലും എത്തി.
ഹൗ... പ്രതിപക്ഷം പിണറായി പൊലീസിനെ കനപ്പെട്ട് വിശ്വസിച്ചതുകൊണ്ട് മാത്രമാണ് അദ്ദേഹം കത്തെഴുതിയത് കെട്ടോ. അല്ലാതെ മുന്‍നിലപാടിലെ ആനമണ്ടത്തരകൊണ്ടൊന്നംു അല്ല. മുന്‍പ് സിപിഎം കേന്ദ്രകമ്മിറ്റിവരെ വിഷയം ചര്‍ച്ച ചെയ്തതാണ്. യെച്ചൂരി സഖാവ് അന്നേ പറഞ്ഞതാണ് ഈ കുട്ടികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തന്നെ ശരിയല്ലെന്ന്. സര്‍ക്കാര്‍ അതൊക്കെ പിന്‍വലിക്കും എന്നു പറഞ്ഞ് നാവെടുത്ത് അകത്തിടും മുമ്പാണ് പിണറായി സഖാവ് നേരിട്ട് പ്രത്യക്ഷപ്പെട്ട് കുട്ടികളെ മാവോയ്സ്റ്റ് സ്നാനം നടത്തി സഖാക്കളെ മാവോയിസ്റ്റാക്കി കളഞ്ഞത്. നിലവിലെ സാഹചര്യത്തെ യെച്ചൂരി സഖാവ് എങ്ങനെയാണ് നോക്കിക്കാണുന്നത്?
സത്യത്തില്‍ ഇങ്ങനെ ബലം പിടിക്കേണ്ട ഒന്നായിരുന്നോ അത്? ഈ ബലം പിടുത്തത്തിന് കമ്മ്യൂണിസ്റ്റ് ആവുക എന്നതിനപ്പുറം സാമാന്യയുക്തിബോധം ആവശ്യമാണോ?
ഇനി കേന്ദ്രത്തിലെ ആളെ കണ്ടുവരാം. മോദിജി ഇന്ന് പാര്‍ലമെന്‍റില്‍ പ്രസംഗത്തോട് പ്രസംഗമാണ്. അതേ വശമുള്ളു. സ്വാഗത പ്രസംഗം, അധ്യക്ഷപ്രസംഗം, മറുപടി പ്രസംഗം എന്നിങ്ങനെ സംസാരിച്ചുമാത്രമേ ശീലമുള്ളു. ചര്‍ച്ചാവേളയില്‍ ഓഫിസില്‍ പോയി വിശ്രമിക്കും. അങ്ങനെ ഒരു നേരത്താണ് പ്രതിരോധവിഭാഗത്തിന്‍റെ ആയുധങ്ങളുടെ എക്സിബിഷനൊക്കെ ഒന്നു കാണാനിറങ്ങിയത്. പണ്ടേ കുറുവടിയിലും നഞ്ചക്കിലും ചിലതൊക്കെ പയറ്റിയതാണ്. തോക്കും മിസൈലുമൊക്കെ ഒരു സ്വപ്നമായിരുന്നു.
ഗാന്ധിജിയുടെ വാചകം, അംബേദ്കറുടെ വാചകരം, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ വാചകം എന്നൊക്കെ പറഞ്ഞാണ് സാധാരണ പാര്‍ലമന്‍റില്‍ പലരും പ്രസംഗിക്കാറ്. പക്ഷേ മോദിജി ഇന്ന് ക്വാട്ട് ചെയ്തത് സാക്ഷാല്‍ പിണറായി വിജയന്‍റെ സഭയിലെ പരമാര്‍ശമാണ്. പൗരത്വഭേഗഗതിക്കെതിരായ സമരത്തിലെ തീവ്രവാദികളുടെ പങ്ക് എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം സഖാവ് സഭയില്‍ പലതും പറഞ്ഞു. അതിപ്പോള്‍ മോദിക്ക് ഒരു ധൈര്യമായി. അങ്ങനെ പാര്‍ലമെന്റില്‍ ക്വാട്ട് ചെയ്യപ്പെട്ട വാചകങ്ങളെടുത്താല്‍ അതില്‍ ജീവിച്ചിരിക്കുന്നവരില്‍ ആദ്യത്തെ ആളാണ് സഖാവ് പിണറായി വിജയന്‍. ഭക്തര്‍ ആവേശപൂര്‍വം ഈ അസുലഭ സന്ദര്‍ഭത്തില്‍ കൈയ്യടിക്കാന്‍ മറക്കണ്ട. ആഘോഷിപ്പിന്‍, ആഹ്ലാദിപ്പിന്‍. ഇനിയെങ്കിലും പിണറായിയെ മോദിവിരുദ്ധനായി ബിജെപിക്കാര്‍ കാണരുത്. അതുപോലെ മോദിജിയെ സിപിഎം വിരുദ്ധനായും.
പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂഷന്‍ ചെയ്യാന്‍ പോവുകയാണ്. ഗവര്‍ണര്‍ അതിന് അനുമതിയും കൊടുത്തു. എന്തു വന്നാലും കുഞ്ഞിനെ കൈവിടില്ല യുഡിഎഫും ലീഗും.
കുഞ്ഞ് പാവമാണ്. ഒറ്റയ്ക്കല്ലല്ലോ നാട് ഭരിച്ചത്. ഇങ്ങനെ ഒറ്റപ്പെടുത്താന്‍ പാടില്ല.
അല്ലെങ്കിലും പാലം ഉണ്ടാക്കാന്‍ സിമന്‍റ് കൂട്ടിയതും കല്ലടിച്ചതും ഒന്നും മന്ത്രിയല്ല. ആ നിലയ്ക്ക് സിമന്‍റ് അല്‍പം കുറഞ്‍ുപോയതിന് ഇബ്രാഹിം കുഞ്ഞ് എന്ത് പിഴച്ചു. അന്ന് സിനമന്‍റ് കുഴച്ചവനിട്ടാണ് നാലുപൊട്ടിക്കേണ്ടത്. സിമന്‍റ് കൂട്ടി ശീലമുള്ള ഒരുത്തന്‍ ഇമ്മാതിരി പണിയെടുക്കാന്‍ പാടില്ലല്ലോ. അല്ലേ...അങ്ങനെയല്ലേ ലീഗിന്‍റെ നിലപാട്.
കെ.എം. ഷാജിക്ക് നിയസഭയില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നും ഇല്ല. മറ്റ് അംഗങ്ങള്‍ക്ക് ഉള്ളതുപോലെ വോട്ടവകാശം ഇല്ലാത്ത ആളാണ്. പിന്നെ പ്രസംഗിക്കാം. അപ്പോഴാണ് അതും പണിയായത്.