ഗവര്‍ണറോ മൂത്തത് സര്‍ക്കാരോ മൂത്തത് എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.
ശത്രുക്കളെ സമ്പാദിക്കുന്നതില്‍ രാഷ്ട്രീയക്കാരിലെ കിഫ്ബിയാണ് കെ. മുരളീധരന്‍. കൊടുത്തതിനും വാങ്ങിയതിനും യാതൊരു കണക്കുമില്ല. ഓഡിറ്റിനിനൊട്ട് തയ്യാറാകത്തുമില്ല. ശത്രുവിനെ ഓടിക്കാനുള്ള ഗവേഷണത്തിനിടെ കണ്ടെത്തിയ കാര്യം മുരളി പരസ്യമാക്കിയിട്ടുണ്ട്. സംഗതി കേട്ടാല്‍ ഒരു ഗുമ്മൊക്കെയുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള അവസരമായി കണ്ട് ബിജെപി മുരളിയുടെ കണ്ടുപിടിത്തത്തില്‍ വീണാല്‍ ഏറ്റു. ഐഡിയകളുടെ രാജകുമാരനായി മുരളീധരന്‍ വാഴും. നോക്കിക്കോ.
പിണറായി വിജയന്‍ സമയത്തിന്റെ കാര്യത്തില്‍ സമയത്തെ പോലും തോല്‍പ്പിച്ചുകളയും. കാലത്തിനുമുന്നേ സഞ്ചരിക്കുന്ന മഹാന്‍ എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്. വ്യാപാരികളുടെ സംഘടന സമ്മേളനം വിളിച്ചപ്പോള്‍ പിണറായി വിജയനെയാണ് ഉല്‍ഘാടനകായി ക്ഷമിച്ചത്. പറ്റുകാരോട് കാണിക്കുന്ന സമീപനം മുഖ്യമന്ത്രിയോട് കാണിച്ചാല്‍ എങ്ങനെയിരിക്കും. കൃത്യസമയത്തെത്തിയ പിണറായി വിജയനും അതേ ചെയ്തുള്ളൂ. കടയില്‍ ആളെക്കാണാതായപ്പോള്‍ മറ്റുകട തേടിപ്പോകും. പിണറായിയെ ക്ഷണിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണിത്. എത്രമണിക്ക് തുടങ്ങും എന്ന് ചോദിച്ചാല്‍ പത്ത് പത്തരയ്ക്ക് എന്ന് പറയരുത്. ഒന്നുകില്‍ പത്ത്. അല്ലെങ്കില്‍ പത്തര. ക്ഷണിക്കുന്നവരുടെ സമയം മോശമാകാതിരിക്കാന്‍ മിനിമം അതെങ്കിലും ശ്രദ്ധിക്കുക. കച്ചോടും പൂട്ടിപ്പോകും.
പിണറായിയെപ്പോലെയല്ല പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. ആവോളം സമയമുണ്ട്. അതുകൊണ്ടുതന്നെ പൗരത്വനിയമഭേദഗതിക്കെതിരെ കോഴിക്കോട്ട് നല്ല ഒന്നാന്തരം ഉപവാസവും ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ബാനറിലല്ല കലാപരിപാടി. അതുകൊണ്ടുതന്നെ മുനീറിനെ ഇഷ്ടപ്പെടുന്നവരെല്ലാം വേദിയിലെത്തി. സംഭവം കേറിയങ്ങ് കൊഴുത്തു.
മുനീറിനെ കുഞ്ഞാലി മരിക്കാറാക്കിയത് കുഞ്ഞാലിക്കുട്ടിക്ക് അത്ര പിടിക്കാനിടയില്ലെന്ന് ഉറപ്പ്. പോരാത്തതിന് ജോയ് മാത്യു മറ്റൊരു പ്രസ്താവന കൂടി നടത്തിക്കളഞ്ഞു. മുസ്ലീം ലീഗിന്റെ പേരാണ് ആ പാര്‍ട്ടിയുടെ കുഴപ്പമെന്ന്. പേര് മാറ്റിയാല്‍ മുസ്ലിം ലീഗ് ഇന്ത്യ ഭരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രിയാകുമെന്നും വെറുതെ സങ്കല്‍പ്പിക്കാവുന്നതാണ്. അപ്പോഴും മുനീര്‍ ഉപവാസപന്തലില്‍തന്നെയാകാതിരുന്നാല്‍ മതി.
പ്രശ്നങ്ങളെ പേടിക്കുന്നയാളല്ല ജോയ് മാത്യു. കോഴിക്കോട്ടെ രണ്ടുപാര്‍ട്ടിക്കാരെ പിടിച്ച് യുഎപിഎ കുത്തിയ വേദന ഇപ്പോഴും അലട്ടുകയാണ്. ലഘുലേഖയും പുസ്തകവുമൊക്കെ വായിച്ചതാണ് കുഴപ്പമെങ്കില്‍ താനൊക്കെ എന്നേ അകത്തായേനെ എന്നാണ് ചോദ്യം. സിപിഎമ്മിന്റെയും പിണറായിയുടേയും ഗുഡ് ബുക്കില്‍ നിന്ന് ഇറങ്ങി ഓടിയ ജോയ് മാത്യുവിന് മുസ്ലീം ലിഗിന്റെ വേദിയില്‍ നില്‍ക്കുമ്പോള്‍ കുറച്ചല്ല ആശ്വാസം. അത് കാരണവുമുണ്ട്.
ജോയ് മാത്യു പറയുന്നതിന് കയ്യടിക്കുക തന്നെ വേണം. ഫേസ് ബുക്ക് പോസ്റ്റിട്ട് പ്രതിബദ്ധത തെളിയിച്ച സിനിമാക്കാരെ പുകഴ്ത്തുമ്പോള്‍ ഒരാളെങ്കിലും ഇങ്ങനെ നാട്ടുകാര്‍ക്കിടിയിലുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്കുന്നതിലും തെറ്റില്ല. പഴയ വിപ്ലവത്തിന് മനസ്സില്‍ ഷട്ടറിടാത്തോളം കാലം ജോയിച്ചായന് നന്നായി അറിയാം. വേട്ടയ്ക്കിറങ്ങുന്നവനെ നേട്ടം കിട്ടൂ എന്ന്. മുഖ്യമന്ത്രി പക്ഷെ, അങ്ങനെ ചിന്തിക്കാതിരിക്കട്ടെ.
നസംഖ്യാറജിസ്റ്ററില്‍ സംസ്ഥാനങ്ങളെ കിഴടക്കാന്‍ കഴിയില്ലെന്ന് തോന്നല്‍ കേന്ദ്രത്തിന് വന്നിട്ടുണ്ടെന്നാണ് പലരും പറയുന്നത്. ആരെന്ത് പറഞ്ഞാലും എ.കെ. ബാലന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിക്കുന്നുണ്ട്. മാതാപിതാക്കളുടെ ജനനസ്ഥലവും തിയതിയും കൊടുക്കുന്ന പ്രശ്നമില്ല. എന്നാല്‍ കിട്ടുന്നത് പോരട്ടെ എന്നായി മാറും കേന്ദ്രത്തിന്റെ നിലപാടെന്നാണ് പ്രതീക്ഷ. ആരെയും സംശയത്തിന്റെ നിഴലില്‍നിര്‍ത്താന്‍ ബാലന്‍ അനുവദിക്കില്ല. സംശയമുണ്ടെങ്കില്‍ മുരളീധരനോട് ചോദിക്കാവുന്നതുമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ആ ഗവര്‍ണറുടെ മുഖത്ത് നോക്കി പിണറായി വിജയന്‍ നാല് പറയാത്തതിന്റെ വേദന മുരളീധരനുണ്ട്. അതിന്റെ ഗുട്ടന്‍സ് ഇതുവരെ പിടിത്തം കിട്ടിയിട്ടുമില്ല.
ഗവര്‍ണറെ മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ കൂട്ടത്തിലുള്ള ആരെയെങ്കിലും ഒപ്പംകൂട്ടണം. ആ ഇപി ജയരാജനാണെങ്കില്‍ ബെസ്റ്റ്. ജിമ്മിലൊക്കെ പോയി ഈപി കായികശേഷിയൊക്കെ നേടിക്കഴിഞ്ഞു. പോരാത്തതിന് ഇപ്പോ കോര്‍ട്ടിലിറങ്ങി കളീം തുടങ്ങി. ബാസ്കറ്റ് ബോളാണ് ഒളിംപ്യന്‍ ഐറ്റം.