മള്‍ട്ടി ലെയര്‍ തിരക്കഥകള്‍ എന്നൊക്കെ ചില സിനിമകളെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. ഒരേസമയം മൂന്നും നാലും സംഭവങ്ങളെ കോര്‍ത്തിണക്കി ഒരൊറ്റ സന്ദര്‍ഭത്തിലേക്ക് കൊണ്ടുവരുന്ന വളരെ സങ്കീര്‍ണമായ ഒരു തിരക്കഥാരചനയാണത്. സിനിമാ പഠിതാക്കളെ എപ്പോഴും ഹരം കൊള്ളിക്കുന്ന ഒരു രീതി. ഇനി പക്ഷേ ആ രീതിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തിയറ്ററിലേക്കല്ല പോകേണ്ടത്, മറിച്ച് സുപ്രീം കോടതിയില്‍ നിന്ന് പുറത്തുവരുന്ന സമീപകാല വിധികളും തീരുമാനങ്ങളും മാത്രം ശ്രദ്ധിച്ചാമതി. സാമാന്യബോധത്തില്‍ ചിന്തിച്ചാല്‍ ഒരു കുന്തവും ആര്‍ക്കും മനസിലാകില്ല.
പൗരത്വനിയമഭേദഗതിക്കെതിരെ സമരമൊക്കെ തലങ്ങും വിലങ്ങും നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങി നടന്ന് കഷ്ടപ്പെടുകയാണ് മിത്രങ്ങളായ ബിജെപിക്കാര്‍. കേന്ദ്രമന്ത്രിസഭയിലെ പലരേയും കൊണ്ടുവന്ന് ഒരു പ്രശസ്തന്‍റെ വീടും ബുക്കുചെയ്ത് അങ്ങോട്ട് പോവുമ്പോഴായിരിക്കും അവര്‍ ഓരോരോ ചോദ്യങ്ങള്‍ചോദിച്ച് കുഴപ്പത്തില്‍ ചാടിക്കുന്നത്. ഒടുക്കം എടുത്ത പണിക്ക് എട്ടിന്‍റെ പണി തിരിച്ചുകിട്ടുന്ന അവസ്ഥയിലായി കാര്യങ്ങള്‍. സ്വന്തമായി ഒരു സംസ്ഥാന അധ്യക്ഷന്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പക്ഷേ വഴിയുണ്ടാക്കണമല്ലോ. സുരേന്ദ്രന്‍ജിയും രമേശ്ജിയും കുമ്മനംജിയും പലവഴിക്ക് പലതും പറഞ്ഞു നോക്കിയിട്ടും കാര്യമായ പുരോഗതി ഇല്ലാതിരുന്നപ്പോഴാണ് എന്നാ പിന്നെ കൈയ്യിലിരിക്കുന്ന വജ്രായുധത്തെ തന്നെ പുറത്തെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ബിജെപിയെ സംബന്ധിച്ച് രണ്ടു മുസ്ലിംങ്ങളാണ് രാജ്യത്തുള്ളത്. ഒന്ന് ദേശീയ മുസ്ലിം. രണ്ടാമത്തേത് ദേഷ്യമുസ്ലിം. അവരോട് ഒടുക്കത്തെ ദേഷ്യമാണ്. ദേശീയ മുസ്ലീം എന്നുപറഞ്ഞുവരുന്നവര്‍ക്ക് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ വരെ കിട്ടും. മോദി, അമിത്ഷാ എന്നിവര്‍ക്ക് ജയ് പറയുന്നതോടെയാണ് ഒരു ശരാശരി ഇന്ത്യന്‍ മുസ്ലിം ദേശീയ മുസ്ലിം ആയി പരിണമിക്കപ്പെടുന്നത്. ആ നിലയ്ക്ക് പൗരത്വം നിയമത്തിന് ഒരു കുഴപ്പമവുമില്ലെന്ന് പറയാന്‍ ദേശീയ മുസ്ലിം തന്നെയാണല്ലോ നല്ലത്.
ഇതിപ്പോ കേരളത്തിലെ ബിജെപിക്കാരുടെ കാര്യമെടുത്താല്‍ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഒന്നാമത് ഒരു അധ്യക്ഷനെ കണ്ടെത്താന്‍ പറ്റിയിട്ടില്ല. പാര്‍ട്ടിയില്‍ നേതാക്കള്‍ ഒരുപാടുണ്ടായതുകൊണ്ടൊന്നും അല്ലല്ലോ അത്. എന്നിട്ടും പറ്റുന്നില്ല. മറ്റൊന്ന് മുസ്്ലിം സമുദായത്തെ നിരന്തരം ശത്രുപക്ഷത്ത് നിര്‍ത്തിയാണ് പൊളിറ്റിക്കല്‍ അജണ്ട നടപ്പാക്കുന്നത്. നാട്ടിലെ സകലതും മാപ്പിളമാര് കൊണ്ടുപോവുന്നേ എന്നും പറഞ്ഞാണ് കരച്ചില്‍. ആ നേരത്താണ് അബ്ദുല്ലക്കുട്ടിയും ആരിഫ് മുഹമ്മദ് ഖാനും അവരുടെ സ്റ്റാറാവുന്നത്.
അത്യാവശ്യം ആര്‍ഷഭാരത ചരിത്രം ഒക്കെ പഠിച്ചാണ് കുട്ടിയുടെ വരവ്. വിവേകാനന്ദനൊക്കെ യഥേഷ്ടം ഒഴുകി വരികയല്ലേ. കുട്ടി പറഞ്ഞത് നേരാണ്. അതിന്‍റെ കൂടെ സ്വാമി വിവേകാനന്ദന്‍ ആ പ്രസംഗത്തില്‍ ഇതുകൂടി പറഞ്ഞിട്ടുണ്ട്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലേയും സകലമതത്തിലും ഉള്‍പ്പെട്ട എല്ലാ അഭയാര്‍ഥികള്‍ക്കും പീഡിതര്‍ക്കും അഭയം നല്‍കുന്ന ഒരു രാജ്യത്ത് നിന്നാണ് വരുന്നത് എന്നതില്‍ താന്‍ അഭിമാനിക്കുന്നു
ദേവദാസന്‍കുട്ടി എന്നുമാത്രമായത് മോശയമായിപ്പോയി. ദേവദാസന്‍ കുട്ടി നായര്‍ എന്നോ ദേവദാസന്‍ കുട്ടി നമ്പൂതിരി എന്നോ ആഗ്രഹിക്കാമായിരുന്നു. അതിനൊക്കെ നമ്മുടെ പി.സി. ജോര്‍ജ്, വളരെ കുറച്ച് ദിവസങ്ങളേ ബിജെപിക്കൊപ്പം ഉണ്ടായിരുന്നുള്ളു എങ്കിലും കേശവന്‍ നായരില്‍ കുറഞ്ഞൊന്നും പി.സി. കേള്‍ക്കാനും പറയാനും ആഗ്രഹിച്ചിട്ടില്ല.
ഇങ്ങനെയൊക്കെ പറഞ്ഞ് നാലാളെ അറിയിച്ച് ദേശീയ മുസ്ലിം പട്ടം ഒന്നുകൂടി അരക്കെട്ടുറപ്പിച്ച് അബ്ദുല്ലക്കുട്ടിയങ്ങനെ വീടുകയറാന്‍ പോയി. പ്രസംഗിക്കുമ്പോ മുന്നിലിരുന്ന് കൈയ്യടിക്കുന്നരെപ്പോലെയല്ലല്ലോ പുറത്തിറങ്ങി നടക്കുമ്പോള്‍ കാണുന്ന ആളുകള്‍. ക്ഷീണമാണ്. വിശ്രമം അനിവാര്യമായതുകൊണ്ട് ഒരു കുഞ്ഞു ബ്രേക്ക് എടുക്കുന്നു. ഉടനെ തിരിച്ചെത്താം
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍പ് കേന്ദ്രആഭ്യന്തര സഹമന്ത്രിയായിരുന്നു. രഹസ്യാന്വേഷണവും തെളിവുചോദിക്കലും നിരത്തലും ഒക്കെ പുഷ്പം പോലെ അറിയുന്ന ആള്‍... എന്നാണ് വയ്പ്. സിഎഎയ്ക്കെതിരായ സമരത്തില്‍ സിപിഎമ്മിനൊപ്പം നില്‍ക്കാനേ പാടില്ലെന്ന് വാദിക്കുന്ന ആളാണ്. അങ്ങനെ പിണറായി വിജയനിലെ ആര്‍എസ്എസ് താല്‍പര്യങ്ങള്‍ എന്നൊരു ഫയല്‍ മുല്ലപ്പള്ളി പൊക്കി പുറത്തിട്ടു. സിപിഎം മുല്ലപ്പള്ളിയെ കണക്കിനെ ശകാരിച്ചു. എന്തുപറഞ്‍ഞിട്ടും കോണ‍്ഗ്രസുകാര്‍ പോലും പ്രത്യേകിച്ചും രമേശ് ചെന്നിത്തല പോലും വിശ്വസിക്കുന്നില്ല എന്നുവന്നപ്പോഴാണ് രണ്ടും കല്‍പിച്ച് ഇപ്പോഴുള്ള വരവ്. ചിലതൊക്കെ പറയാനും ചിലതൊക്കെ തെളിയിക്കാനും.
ഇനിയും നിങ്ങള്‍ക്ക് മനസിലായില്ലെങ്കില്‍ കൂടുതല്‍ ചരിത്രം മുല്ലപ്പള്ളി പുറത്തുവിടും. അതുകേട്ടിട്ട് മുല്ലത്താമര എന്നൊന്നും പറഞ്ഞ് വന്നിട്ട് സഖാക്കളെ ഒരു കാര്യവുമില്ല. പിന്നെ ചരിത്രമാണല്ലോ ഈ കാലത്ത് ഒരുവിലയും ഇല്ലാതായിപ്പോയ ഒന്ന് എന്നു കരുതി സമാധാനിക്കാം എന്നേയുള്ളു. കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ്. തോമസ് തന്‍റെ നിയമസഭാ അംഗത്വത്തിന് 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കോട്ടയത്ത് അനുമോദനച്ചടങ്ങില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും എത്തി. ജോസ് കെ മാണിയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പുകാരും ഒഴിച്ച്. തന്‍റെ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഉമ്മന്‍ചാണ്ടി അക്കാര്യം തിരുവഞ്ചൂരിനെക്കൊണ്ട് ഓര്‍മിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തത് നന്നായി.
പി.സി. ജോര്‍ജിനെയായിരുന്നു പേടി. പക്ഷേ പി.സി. ഹൃദയം കീഴടക്കിക്കളഞ്ഞു. ഇതിനൊക്കെ ഉത്തരവാദി ഒരാളാണ്. തെറി പറയാത്ത പി.സി. എന്തോ ഇല്ലാത്ത എന്തിനെയോ പോലെയാണെന്ന് പി.സിയെങ്കിലും ഓര്‍ത്തോണം. വ്യത്യസ്തമായ സമരവുമായി കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മിറ്റി റെഡിയാണ്. സ്വാഗതം ചെയ്യാം സതീശന്‍ പാച്ചേനിയേയും സംഘത്തേയും.ചുട്ടയിലേ ശീലം കടലുവരെ എന്നാണ് കോണ്‍ഗ്രസില്‍.