അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രെംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്ക് താല്‍ക്കാലിക വിരാമമായിട്ടുണ്ട്. താല്‍ക്കാലികം മാത്രമാണ്. കാണാണ്ടിരിക്കാന്‍ വയ്യെന്ന് തോന്നുമ്പോള്‍ ഇനിയും കാണും. ഒരുമിച്ചുള്ള കച്ചവടക്കൂട്ടുക്കെട്ട് ഊട്ടി ഉറപ്പിക്കും. ട്രെംപിനെ വിമര്‍ശിക്കുന്നവരാണല്ലോ ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും. പക്ഷേ ട്രെംപിനെ ഉള്ളുകൊണ്ട് മനസിലാക്കുന്ന ഒരാളേയുള്ളു, അത് സാക്ഷാല്‍ മോദിജിയാണ്. ട്രെംപിനാണെങ്കില്‍ മോദിയേയും മനസിലാകും. അതാണ് അവര്‍ തമ്മിലുള്ള തിക്ക് ഫ്രണ്ട്ഷിപ്പ്. ഈ പോക്കിലെ അവസാന കൂടിക്കാഴ്ച കഴിഞ്ഞപ്പോള്‍ ഇരുവരും പറഞ്ഞത് അക്കാര്യത്തെക്കുറിച്ചാണ്.
സൗഹൃദത്തില്‍ പ്രേമം സാധ്യമാണ്. പ്രേമമുണ്ടെങ്കില്‍ പിന്നെ ചുറ്റിലുള്ളതൊന്നും കാണില്ല. ഏകമനസ്സായിരിക്കും. കൂടെയുള്ള ആള്‍ ദൈവമാണെന്നുവരെ പറഞ്ഞുകളയും. ചരിത്രത്തെ വളയ്ക്കും ഒടിക്കും പിന്നെ വലിച്ചെറിയും. പുതിയൊരെണ്ണം സൃഷ്ടിക്കും. അങ്ങനെയാവുമ്പോള്‍ മോദിജി ട്രെംപിനെ സംബന്ധിച്ച് ഇന്ത്യാമഹാരാജ്യത്തിന്‍റെ ഫാദര്‍ ആവും. പിതാവ്. രാജ്യമാണോ പിതാവാണോ ആദ്യം ഉണ്ടായത് എന്നുചോദിക്കരുത്. ഇനി ചോദിച്ചാല്‍ കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്നു അഭിനവദേശസ്നേഹികള്‍ തിരിച്ചടിക്കും. അതിലും ഭേദം ചരിത്രമില്ലാത്തവര്‍ക്ക് പുതിയ ചരിത്രം ഉണ്ടാക്കിക്കൊടുക്കുന്നത് കണ്ടു നില്‍ക്കലാണ്. ഏതായാലും രാജ്യത്തിന് പുതിയൊരു പിതാവിനെ കിട്ടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ജീവിക്കാനായത് തന്നെ മഹാഭാഗ്യം.