കേരളത്തില്‍ ഇപ്പോള്‍ എന്ത് ജനകീയ പ്രശ്നം ഉണ്ടായാലും അതില്‍ ആദ്യം പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും കേരള കോണ്‍ഗ്രസാണ്. പണ്ട് റബര്‍ കാപ്പിക്കുരു അടക്ക തുടങ്ങിയ കൃഷി വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചിരുന്ന മലയോരം കോണ്‍ഗ്രസ് ഇപ്പോഴാണ് ശരിക്കും കേരള കോണ്‍ഗ്രസ് ആയത്. ഇതുപക്ഷേ ജനങ്ങളോടുള്ള സ്നേഹംകൊണ്ടാണ് എന്നു തെറ്റിദ്ധരിച്ചേക്കരുത്. ഞങ്ങളാണ് ശരിക്കും കേരള കോണ്‍ഗ്രസ് എന്ന് അവകാശപ്പെട്ട് ജോസ് കെ മാണിയും പിജെ ജോസഫും അരങ്ങ് തകര്‍ക്കുന്ന സീസണാണ്. രണ്ടു ചയര്‍മാന്മാരുള്ള അപൂര്‍വ അവസ്ഥയിലൂടെയാണ് പാര്‍ട്ടി കടന്നുപോകുന്നത്. പരമാവധി സ്റ്റേജുകള്‍ കണ്ടെത്തി പാര്‍ട്ടിയുടെ അവകാശം സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇക്കണ്ട പ്രതിഷേധങ്ങളെല്ലാം. വൈദ്യുതിചാര്‍ജ് വര്‍ദ്ധിപ്പിച്ചതാണ് ഇക്കുറി കേരള കോണ്‍ഗ്രസിന് കൈവന്ന അവസരം. അതിജീവനത്തിന്‍റെ സമരമുറകള്‍.
മഞ്ഞക്കടമ്പന്‍ പണ്ടേ സമരമുഖത്ത് വെറൈറ്റിയുടെ ആളാണ്. മാണിക്കാലത്ത് പാര്‍ട്ടിക്കുവേണ്ടി കാണാന്‍ കൊള്ളാവുന്നതും അനുകരിക്കപ്പെടേണ്ടതുമായ നിരവധി സമരങ്ങള് നടത്തുകയും അന്നും ഇന്നും യൂത്തായി തുടരുകയും ചെയ്യുന്ന യുവാവാണ് കക്ഷി. നിലവില്‍ ജോസ് മോന്‍ വിഭാഗം പുറത്താക്കിയെങ്കിലും യൂത്ത് ഫ്രണ്ട് ജോസഫ വിഭാഗം അധ്യക്ഷനായി സ്വയം അവരോധിച്ച് കളത്തിലുണ്ട്. ഓട്ടുവിളക്കു കത്തിച്ചാണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെയുള്ള സമരം. സമര മുറ വൈറൈറ്റിയായതാണെങ്കില്‍ ഉറപ്പിക്കാം രചന സംവിധാനം സജി മഞ്ഞക്കടമ്പന്‍ എന്ന്. സ്വന്തം വീട്ടിലെ കരണ്ട് ബില്‍ നല്‍കിയ ഷോക്കും ഈ ചേതോവികാരത്തിന് പിന്നിലുണ്ട്
ജോയ് എബ്രഹാം ഉള്‍പ്പെടെയുള്ളവരെല്ലാം സമരമുഖത്തുണ്ട്. സമരത്തിന് വന്നില്ലെങ്കില്‍ ഗ്രൂപ്പ് മാറിയെന്നാകും സംസാരം. അതിനാല്‍ യൂത്ത് ഫ്രണ്ടാണോ കുട്ടി ഫ്രണ്ടാണോ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പാര്‍ട്ടിയിലെ ആരും നോക്കാറില്ല. ബംഗലരുവിലായിരുന്ന പി ജെ ജോസഫ് വിമാനം പിടിച്ചാണ് സമരം ഉദ്ഘാടനം ചെയ്യാനെത്തിയത്. ഈ കഷ്ടപ്പാട് കണ്ടിട്ടെങ്കിലും സര്‍ക്കാരിന് വീണ്ടുവിചാരം ഉണ്ടായാല്‍ മതിയാരുന്നു.
എംഎം മണി മുന്നേറ്റം തുടങ്ങുകയാണ്. പൊലീസ് അസോസിയേഷന്‍ ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇടത് സംഘടന തങ്ങളുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ തിരഞ്ഞെടുത്തത് മണിയാശാനെയാണ്. ടെലികമ്യൂണിക്കേഷന് നാടന്‍ പദങ്ങളാണ് അല്ലെങ്കിലും നല്ലത്. കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാനാകുമല്ലോ. ഇടുക്കിക്കാരനായതിനാല്‍ നിലവിലെ ഉരുട്ടല്‍ പൊലീസിങ്ങില്‍ സ്റ്റഡിക്ലാസെടുക്കാതെ പോകാനും കഴിയില്ല. ആഭ്യന്തരമന്ത്രിയെ വിളിക്കാന്‍ ആലോചിച്ചെങ്കിലും സേനയുടെ മനോവീര്യം തകര്‍ക്കാന്‍ പിണറായി തയ്യാറാകില്ല എന്നതിനാലാണ് ഒടുവില്‍ തൊപ്പി ആശാന് കൈമാറിയത്. അതുകൊണ്ടെന്താ നല്ല കിടിലന്‍ സാരോപദേശ കഥകള്‍ക്ക് പൊലീസുകാര്‍ക്ക് ഭാഗ്യമുണ്ടായി.
ആശാന്‍ പറയുന്നതു കേട്ട് ജാഗ്രത കാട്ടിയാല്‍ പൊലീസിന് കൊള്ളാം. മാന്യമായേ സംസാരിക്കാവൂ പെരുമാറാവൂ. ഏത് വേദി കിട്ടിയാലും വണ്‍ ടു ത്രീ എന്ന് പണ്ട് എണ്ണിയതിന്‍റെ പേരില്‍ അനുഭവിച്ചത് പറയാതെ ആശാന്‍ മൈക്കില്‍ നിന്ന് പിടി വിടില്ല.
പുതിയാപ്ല എപി അബ്ദുല്ലകുട്ടിക്കുള്ള സ്വീകരണ ചടങ്ങുകള്‍ കണ്ണൂരില്‍ ഗ്രാമ ഗ്രാമാന്തരം നടക്കുകയാണ്. ഒപ്പം വിശദീകരണ യോഗവും. അബ്ദുല്ലക്കുട്ടിലെ എന്തിന് കൂടെക്കൂട്ടിയെന്നാണ് വിശദീകരിക്കുന്നത്. തീര്‍ച്ചയായും അത് നാട്ടുകാരോടാകാന്‍ വഴിയില്ല. മറിച്ച് സ്വന്തം പാര്‍ട്ടിക്കാരോടുള്ള കുമ്പസാരമാണ്. എന്‍ കൃഷ്ണദാസിനാണ് ഇതിനുള്ള നിയോഗം. നിലവില്‍ ബിജെപിയുടെ ഔദ്യോഗിക ഗഫൂര്‍ക്കാ ദോസ്ത് പദവിയാണ് കൃഷ്ണദാസിന് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. റിക്രൂട്ട്മെന്‍റാണ് ഇടപാട്.
ചങ്ങമ്പുഴയുടെ രമണനില്‍ പിടിച്ചാണ് ഇനി കളി. കാനനഛായയില്‍ ആട് മേകാകനല്ല മറിച്ച് പശു മേക്കാന്‍ എന്ന് കവിതയില്‍ തിരുത്തിയെഴുതാതിരുന്നാ മതിയാരുന്നു. എംഎല്‍എമാര്‍ എംപി മാര്‍ എന്നിങ്ങനെ കര്‍ണാടക സ്റ്റൈല്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോരകുന്നുവെന്നാണ് ഭീഷണി. അല്‍ഭുതക്കുട്ടി ഒടുവില്‍ തങ്കക്കട്ടിയായി മാറിയിരിക്കുന്നു. സ്വര്‍ണമായതുകൊണ്ട് ഉരച്ചു നോക്കിയാല്‍ മാറ്ററിയാവുന്നതാണെന്ന് ഓര്‍മിപ്പിക്കുന്നു.