പിതൃദിനം അഥവാ ഫാദേഴ്സ് ഡേ കഴിഞ്ഞിട്ട് രണ്ടുദിവസമേ ആയിട്ടുള്ളു. കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച. ഹാപ്പി ഫാദേഴ്സ് ഡേ ആശംസിച്ചും അച്ഛന്‍ ഓര്‍മകളെ അതിസൂക്ഷം സ്മരിച്ചുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്ത് ചൂടാറും മുമ്പാണ് ഒരു മലയാളിയുടെ പേരില്‍ മുംബൈയില്‍ ഒരു യുവതി തന്റെ എട്ടുവയസ്സുള്ള കുഞ്ഞിന്‍റെ പിതാവാണെന്ന് ആരോപിച്ച് കേസ് ഫയല്‍ ചെയ്തത്. പൊലീസ് കേസെടുത്തിട്ടുണ്ട്. ആ മലയാളി യുവാവിന്‍റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്. പക്ഷേ പൊതുവേ മലയാളിക്ക് മനസിലാവാന്‍ ഈ മേല്‍വിലാസം പോരാ. അതിന് ബിനോയ് കോടിയേരി എന്നു പറയണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ ബിനോയുടെ പിതാവ് ആയതില്‍ അദ്ദേഹത്തെ ക്രൂശിക്കാനേ പാടില്ല. അതു ശരിയുമല്ല. ഒരു മകന്‍ വരുത്തി വക്കുന്ന എല്ലാ തെറ്റുകള്‍ക്കും അച്ഛനല്ല ഉത്തരവാദി. മാത്രവുമല്ല തന്‍റെ സ്വാധീനം ഉപയോഗിച്ച് മകനെ സംരക്ഷിക്കാത്തിടത്തോളം കാലം ആ അച്ഛന്‍ ശരിയുമാണ്.
പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്നേയുള്ളു. പാര്‍ട്ടി സ്ഥാനമാനങ്ങളൊന്നും വഹിക്കുന്നില്ല. ഒരു സജീവ പ്രവര്‍ത്തകന്‍ പോലുമല്ല. തട്ടകം വിദേശത്തായിരുന്നു. അല്ലാതെ അച്ഛന്‍റെ പാര്‍ട്ടിയെ ഉദ്ദരിക്കാനോ വിപ്ലവത്തിനോ മുതിരാത്ത ആളുമാണ്. ആ നിലയ്ക്ക് പാര്‍ട്ടിക്കൊന്നും ചെയ്യാന്‍ സാധ്യമല്ല. അല്ലെങ്കില്‍ ഇങ്ങനെ പോലീസ് കേസിനൊന്നും വിടാതെ രണ്ടംഗ കമ്മിഷനെയൊക്കെ വച്ചാല്‍ മതിയായിരുന്നു. എ.കെ.ബാലനും ശ്രീമതിടീച്ചറുമൊക്കെ അതിനുതയ്യാറുമാണ്. അങ്ങനെയെങ്കില്‍ വേണ്ടതുപോലെ ഒരുഅന്വേഷണം നടത്തി, വേണ്ടതുപോലെ ഒരു അന്വേഷണറിപ്പോര്‍ട്ടും ഉണ്ടാക്കി വേണ്ടതുപോലെ പരാതിയും പരിഭവങ്ങളും തീര്‍ക്കാമായിരുന്നു. ഇവിടെ അങ്ങനെ ഒരു സ്കോപില്ല. നിയമം നിയമത്തിന്‍റെ വഴിക്കെന്ന പരമ്പരാഗത ഉമ്മന്‍ചാണ്ടി നിലപാട് തന്നെ സ്വീകരിക്കേണ്ടിവരും. പിന്നെ ആ മനസാക്ഷിയുടെ കണ്ണില്‍ തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യവും.