ഒരാഴ്ചയേയുള്ളു ഫലം അറിയാന്‍. എത്രകൂട്ടിക്കിഴിച്ചാലും കണക്കില്‍ മാറ്റങ്ങള്‍ സാധ്യമാവാത്തതാണ് സ്ഥാനാര്‍ഥികളെ കുഴക്കുന്നത്. അവരുടെ പെടാപടാന്നടിക്കുന്ന നെഞ്ചിനൊപ്പം നിന്ന് ഇന്നത്തെ തിരുവാ എതിര്‍വാ ആരംഭിക്കുന്നു.
തൃശൂരിനെ സുരേഷ് ഗോപി എടുക്കുമോ ഇല്ലയോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍പൊന്നും ഒരു സ്ഥാനാര്‍ഥിയും ആഗ്രഹിക്കാത്തതും പ്രകടിപ്പിക്കാത്തതുമായി കാര്യമാണ് ഈ മണ്ഡലത്തെ അങ്ങെടുത്തുകൊണ്ടുപോകുന്നത്.
സുരേഷ് ഗോപി ഇങ്ങനെ തൃശൂര്‍ മണ്ഡലത്തെയാകെ എടുത്തുകൊണ്ട് എങ്ങോട്ട് പോയാലും ആ നാടിനൊപ്പം അവിടുത്തെ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിമാരും സുരേഷ് ഗോപിയുടെ ആ എടുക്കലില്‍ പെട്ടുപോവുമെന്ന ഒരു ആശ്വാസമുണ്ട്. കാരണം സുരേഷ് ഗോപി അങ്ങ് എടുക്കുമ്പോള്‍ ടി.എന്‍. പ്രതാപനേയും രാജാജി മാത്യു തോമസിനേയും കൂട്ടത്തില്‍ ചുമക്കേണ്ടിയും വരും.
അതുകൊണ്ട് ആരും അനാഥരാവില്ല. ഒക്കെ ഗോപിച്ചേട്ടന്‍ സ്റ്റൈലില്‍ കൂടെ നിന്നുകൊടുത്താമാത്രം മതി. എങ്കിലും മണ്ഡലത്തില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് പ്രതാപന് തോന്നിയിട്ടുണ്ട്. പ്രതാപന്‍ അത് കെപിസിസി യോഗത്തില്‍ അറിയിച്ചു എന്നാണ് അറിവ്. പക്ഷേ എന്തുകൊണ്ടോ പ്രതാപന്‍ മാത്രം ആ അറിയിച്ച കാര്യം അറിഞ്ഞിട്ടില്ല.
തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്‍റുകൂടിയാണല്ലോ ശ്രീമാന്‍ പ്രതാപന്‍. അതുകൊണ്ട് മണ്ഡലകാര്യങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കുന്ന കൂട്ടത്തിലാണ് എല്ലാ കാര്യങ്ങളും പറഞ്ഞുപോയത്. തൃശൂരിലാണെങ്കില്‍ കുറച്ച് ഭാഗം ആലത്തൂര്‍ മണ്ഡലത്തിലും ബാക്കി കുറച്ച് ചാലക്കുടിയിലും കിടക്കുന്നുണ്ട്. അതുകൊണ്ട് ആലത്തൂരിലും ചാലക്കുടിയിലും പ്രതാപന്‍റെ പ്രതാപത്തിനനുസരിച്ച് വോട്ട് കൂടണം. ഒപ്പം തൃശൂരില്‍ സ്വന്തം നിലയ്ക്ക് ജയിക്കുകയും വേണം. ചില്ലറ കാര്യമല്ല പ്രതാപന്‍ നോക്കേണ്ടത്. അതിനിടയിലാണ് ഒക്കെയങ്ങ് വാരിക്കോരി എടുക്കാന്‍ സുരേഷ് ഗോപിയുടെ വരവ്.
സുരേഷ് ഗോപിയേപൊലെയല്ല പ്രതാപന്‍. ആളൊരു ജനകീയനാണ്. സ്നേഹം കൊണ്ട് കീഴടക്കി വോട്ടുപിടിക്കും എന്ന് അനുചരന്‍മാര്‍ പാടിയും പറഞ്ഞും നടക്കുന്ന നേരത്താണ് ആക്ഷന്‍ ഹീറോ സ്റ്റൈലില്‍ മാത്രം ജനങ്ങളോട് സംസാരിച്ച് സുരേഷ് ഗോപി എത്തിയത്. സാധാരണ സിനിമയില്‍ കണ്ടുപരിചയിച്ച നടന്‍മാരെ നേരില്‍ കാണുമ്പോലെയല്ല സുരേഷ് ഗോപിയുെട കാര്യത്തില്‍. മറ്റ് നടന്‍മാര്‍ കഥാപാത്രങ്ങളെപോലെ സിനിമയ്ക്ക് പുറത്ത് ജീവിക്കാറില്ല.
അതുകൊണ്ട് ആളുകള്‍ വ്യത്യാസം അനുഭവപ്പെടും. എന്നാല്‍ സുരേഷ് ഗോപിയുടെ കാര്യത്തിലാണെങ്കില്‍ ഭരത് ചന്ദ്രനും ലാല്‍ കൃഷ്ണ വീരാഡിയാരും ചാക്കോച്ചിയുമൊക്കെയായിട്ടാണ് നടപ്പ്. ശരിക്കുമുള്ള സുരേഷ് ഗോപിയില്ല പകരം നിങ്ങള്‍ ഓരോ സിനിമകളിലും കണ്ട സുരേഷ് ഗോപിയാണ് യഥാര്‍ഥ സുരേഷ് ഗോപിയെന്ന് നേരില്‍ കാണുമ്പോള്‍ വിശ്വസിക്കേണ്ടിവരും. അതുകൊണ്ട് സിനിമ കണ്ട് ആരാധനമൂത്തവര്‍ക്കും അല്ലാത്തവര്‍ക്കും മറിച്ചൊന്ന് ചിന്തിക്കേണ്ടകാര്യമേയില്ല. പ്രതാപന്‍റെ പേടിയും അതാണ്.
വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതുവരെയുള്ള നേരത്ത് സ്ഥാനാര്‍ഥികളെല്ലാം സ്വപ്നാടകരാണ്. ഒന്നാമത് ആഗ്രഹം. പിന്നെ പ്രതീക്ഷ. അതിലുമപ്പുറം സ്വയം നല്‍കുന്ന ആത്മവിശ്വാസം. അത് വഴി അണികള്‍ക്കും പാര്‍ട്ടിക്കും ഒരാശ്വാസം. എന്തുവന്നാലും എതിരാളികള്‍ സന്തോഷിക്കാന്‍ പാടില്ല. അത്രയേയുള്ളു.
പ്രവചനം എന്നു പറഞ്ഞാല്‍ ഇതൊന്നും അല്ല. അത് പി.സി. ജോര്‍ജിന്‍റേതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ട് പി.സി.പ്രവചനം ഉഷാറാക്കിയ ആളാണ്. ഒറ്റയ്ക്ക് മല്‍സരിക്കാനൊക്കെ തുടങ്ങിയതില്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഇത്തവണ പക്ഷേ ബിജെപിക്കൊപ്പം നിന്നതുകൊണ്ട് രണ്ട് സീറ്റ് ബിജെപിക്ക് ഉറപ്പിച്ചുവച്ചിട്ടുണ്ട് കക്ഷി. പറയുന്നതൊക്കെ എഴുതിവക്കണമെന്നാണ് ജോര്‍ജച്ചായന്‍റെ ഏക അഭ്യര്‍ഥന. അതുകൊണ്ട് പറയുന്നതൊക്കെ എഴുതിവയ്ക്കണം. മെയ് 23നുശേഷവും നമ്മുളും പി.സി.ജോര്‍ജും ഇവിടെയൊക്കെ തന്നെ കാണുമല്ലോ.
ഇതിനിടെ ആരു ജയിച്ചാലും തോറ്റാലും അതൊന്നും ബാധിക്കാതെ നടക്കുന്ന ഒരു പാര്‍ട്ടിയേ കേരളത്തില്‍ നിലവില്‍ ഉള്ളു. അത് കേരള കോണ്‍ഗ്രസാണ്. കെ.എം.മാണി ഇല്ലാത്ത മാണി കോണ്‍ഗ്രസ്. അവിടെ പാര്‍ട്ടിക്കുള്ളിലാണ് പിടിവലി. ആരാകും അടുത്ത പാര്‍ട്ടി ചെയര്‍മാന്‍ എന്ന പ്രശ്നം മാത്രമേ നിലവില്‍ അവരെ അലട്ടുന്നുള്ളു.
തോമസ് ചാഴിക്കാടന്‍റെ വിജയപരാജയ സാധ്യതകള്‍ പോലും അവര്‍ ഓര്‍ക്കുന്നുമില്ല ചര്‍ച്ച ചെയ്യുന്നുമില്ല. അതേസമയം പാര്‍ട്ടി പത്രമായ പ്രതിച്ഛായവഴി ചിലരുടെയൊക്കെ പ്രതിച്ഛായ മോശമാക്കി വെടക്കാക്കി തനിക്കാക്കാന്‍ ചിലരൊക്കെ ഇറങ്ങിപ്പുറപ്പെട്ടിട്ടുമുണ്ട്. മാണി കോണ്‍ഗ്രസ് ജോസഫ് കോണ്‍ഗ്രസ് ആകുമോ അതോ ജോസ് കോണ്‍ഗ്രസ് ആകുമോ എന്നതാണ് മോദി തുടരുമോ രാഹുല്‍ വരുമോ എന്നതിനേക്കാള്‍ വലിയ ചോദ്യം.
മാണി കോണ്‍ഗ്രസില്‍ മാണി ജോസ് കെ മാണിയെ പിന്‍ഗാമിയായി വാഴിക്കാന്‍ പോകുന്ന് എന്ന് പറഞ്ഞ് കുടുംബവാഴ്ചക്കെതിരെ പോരാടിയാണ് പി.സി. പാര്‍ട്ടി വിട്ടതെന്നാണ് അദ്ദേഹം സ്വയം കരുതുന്നതും നാട്ടുകാരോട് പറയുന്നതും. പക്ഷേ പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ഷോണ്‍ ജോര്‍ജിനുവേണ്ടി എന്‍ഡിഎ സീറ്റ് കിട്ടാന്‍ ശ്രമിച്ച് കാലത്തോട് നീതി പുലര്‍ത്തുന്നുണ്ട് പി.സി. ജോര്‍ജ്.
ഇനിയൊരു കഥയാണ്. ക്ഷമയോടെ കേള്‍ക്കണം. സംഭവം നടക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. കെ.എം.മാണി മാണിസാറായ കഥ. കഥ ആവിഷ്കാരം പി.സി. ജോര്‍ജ്.
എം.എം. ഹസന്‍ തലസ്ഥാനത്തുണ്ട്. കെപിസിസി താല്‍ക്കാലിക പ്രസിഡന്‍റ് സ്ഥാനം ഒഴിവായശേഷം വളരെ താല്‍ക്കാലികമായി മാത്രമേ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മൈക്കിനു മുന്നില്‍ വരാറുള്ളു. ഇതിപ്പോ കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിന്‍റെ സമരം നടക്കുന്നു. ഉപവാസ സമരം ഒക്കെയാണ്. ഹസന്‍ജി എത്തി. കുട്ടികോണ്‍ഗ്രസുകാരെ രോമാഞ്ചം കൊള്ളിച്ചു.
ഈ കലിപ്പിന് പിന്നില്‍ വെറും രാഷ്ട്രീയ പ്രശ്നങ്ങളല്ല. ചില അനുഭവങ്ങളാണ്. അല്ലെങ്കിലും നേരില്‍ കണ്ടും കേട്ടും അറിഞ്ഞതിലപ്പുറമുള്ള വേറെന്തു അനുഭവമാണ് അനുഭവമാകുന്നത്. സംഗതി തമാശയായിട്ടാണ് ഹസന്‍ജി പറയുന്നതെങ്കിലും ആ വാക്കുകളില്‍ നിന്നും മുഖഭാവങ്ങളില്‍ നിന്നും ശരിയായ സംഭവം നമുക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളു.
ഇതൊക്കെ സ്വാഭാവികമായ കെഎസ്്യുകാരന്‍റെ പ്രതികരണമായി കണ്ടാമതിയെന്ന് ഹസന്‍ജി തന്നെ പറഞ്ഞത് ഒന്നുകൂടെ എടുത്ത് പറയുകയാണ് . ഇനിയാണ് കെ.എസ്.യു സമരപ്പന്തലില്‍ എത്തിയ ഹസന്‍ജിയുടെ ഉള്ളിലുള്ള കെ.എസ്.യുകാരന്‍റെ അടുത്ത അടവ്. സമ്മതിക്കണം ജീ...ഹസന്‍ജി താങ്കളിപ്പോഴും മാസാണ്. മരണമാസ്.