മണ്ഡലകാലം കഴിഞ്ഞു. ഇനി പൂരക്കാലമാണ്. കേരളത്തിലെ സവിശേഷമായ സാഹചര്യങ്ങളുടെ പശ്്ചാത്തലത്തില്‍ ഇനിമുതല്‍ പൂരത്തിന് പൂരപ്പാട്ടും വിവാദങ്ങളുടെ കുടമാറ്റവും ഇക്കുറിമുതല്‍ ഉണ്ടാകും. ആലവട്ടവും വെഞ്ചാമരവുമില്ലാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.
ബിഹാറില്‍ പിറന്ന മോട്ടിപ്രസാദ് എന്ന അന്‍പത്തിയഞ്ചുകാരന്‍ കേരളത്തില്‍ ചെറുതല്ലാത്ത തമ്മിലടി ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇതരസംസ്ഥാനക്കാര്‍ക്ക് പൊതുവെ വലിയ പരിഗണന പ്രബുദ്ധ കേരളം നല്‍കാറില്ലെ. ഒരു പണിക്കുവിളിച്ചാല്‍ മലയാളി കൈയ്യാളിന് തൊള്ളായിരം രൂപയാണ് ദിവസക്കൂലിയെങ്കില്‍ ബിഹാറിക്ക് നല്‍കുക മുന്നൂറോ മുന്നൂറ്റിയമ്പതോ മാത്രം. അത്രക്കാണ് തുല്യത. അങ്ങനെയുള്ള ഒരു നാട്ടിലേക്ക് ബിഹാറില്‍ നിന്നുവന്ന മോട്ടിപ്രസാദ് പേരുമാറ്റി രാമചന്ദ്രനായി. വെറും രാമചന്ദ്രനല്ല തെച്ചിക്കാട്ട്കാവ് രാമചന്ദ്രന്‍. അതോടെ ആള് പക്കാ മലയാളിയായി. കേരളത്തിന്‍റെ അഭിമാനമായി. തൃശൂര്‍പൂരത്തിനുവരെ അത്യാവശ്യം നല്ല റോള് ലഭിച്ചു. ഇതിനിടക്ക് ചിലറ കൊലപാതകക്കേസുകളില്‍ കക്ഷി പെട്ടു. ഈ കഥകളാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മുതലെടുപ്പിന്‍റെ പുത്തന്‍ രാഷ്ട്രീയകാലത്ത് ആനയും പൂരവുമെല്ലാം ആയുധങ്ങളാണ്. പലര്‍ക്കും വളരാനും വീര്‍ക്കാനും. അതുകൊണ്ട് ഇക്കുറി പൂരത്തിനു മുമ്പേ വെടിക്കെട്ടു തുടങ്ങി.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും കാര്യമായ ഒരു മാറ്റം ആ കേള്‍വികൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നേയില്ല. നമുക്ക് കരിയും വേണ്ട കരിമരുന്നും വേണ്ട എന്നും പറഞ്ഞുതന്നിട്ടാണ് ശ്രീനാരായണ ഗുരു പോയത്. എന്നാല്‍ തൃശൂര്‍പൂരമൊക്കെ ഒരു സുവര്‍ണാവസരമായാണ് പലരും കൈകാര്യം ചെയ്യുന്നതെന്നുമാത്രം. ശബരിമല വിധിയുടെ കൈകാര്യം ചെയ്യലിന്‍ മുന്‍ പരിചയമുള്ളവര്‍ക്ക് അന്നുപറ്റിയ പിഴവുകള്‍ തിരുത്തി മികച്ച പ്രകടനം നടത്താനുള്ള അവസരം ഇപ്പോള്‍ തേക്കിന്‍കാട് മൈതാനത്ത് വന്നു ചേര്‍ന്നിരിക്കുന്നു
കാഴ്ചക്ക് തകരാറുള്ള ആനയെ പൂരത്തിനായി അനുവദിക്കാനാവില്ല എന്നതാണ് ജില്ലാഭരണകൂടത്തിന്‍റ നിലപാട്. പൂരത്തിന് ആളുവന്നില്ലെങ്കിലും ആന വരണമെന്നാണ് ഗജഉടമകളുടെ പക്ഷം. സര്‍ക്കാര്‍ വീണ്ടും പെട്ടു എന്നുപറഞ്ഞാമതിയല്ലോ. ഇക്കുറിപക്ഷേ സിപിഎം ഒറ്റക്കാകില്ല. തട്ടുകേട് കിട്ടിയാലും അത് സിപിഎമ്മിനേക്കാള്‍ ബാധിക്കുക സിപിഐയെയാണ്. അതിന്‍റെ ചെറിയ റിലാകേഷന്‍ യൂറോപ്പിലിരിക്കുന്ന പിണറായിക്കുണ്ടാകും. മുഖ്യമന്ത്രിക്കസേരയുടെ അധികാരം ആര്‍ക്കും കൊടുത്തിട്ടില്ലാത്തതിനാല്‍ പൂരം വിഷയത്തില്‍ സര്‍ക്കാര്‍ പ്രതികരണങ്ങള്‍ ഇല്ല എന്നു ധരിക്കരുത്. ശബരിമല വിഷയത്തില്‍ മികച്ച പ്രകടനം കാണിച്ച കടകംപള്ളി സുരേന്ദ്രനടക്കമുള്ള ഗജവീരന്മാര്‍ വരിയിലുണ്ട്.
ആനയെ ഹൈജാക്ക് ചെയ്യുക വലിയ പാടാണ്. എന്നാല്‍ ആന ഉടമകളെ ഹൈജാക്ക് ചെയ്യാന്‍ കഴിയും. ഈ കളി അണിയറയില്‍ അരങ്ങേറുന്നുണ്ടോ എന്നാണ് സിപിഎം സംശയിക്കുന്നത്. മണ്ഡലകാലവും തിരഞ്ഞെടുപ്പുമൊക്കെ കഴിഞ്ഞതിനാല്‍ സംഘപുത്രന്മാര്‍ വിശ്രമത്തിലാണുതാനും. പക്ഷേ അയ്യപ്പന്മാരെ തടയുന്നതുപോലെ അത്ര എളുപ്പമല്ല ആനകളെ ഡീല്‍ ചെയ്യാന്‍ എന്ന് പലരും ഓര്‍ക്കുന്നത് നല്ലതായിരിക്കും. കാര്യങ്ങള്‍ പൊടിപൂരമായി എന്നുപറയാതെ വയ്യ
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും കള്ളവോട്ടിന്‍റെ കാറും കോളും സംസ്ഥാനത്തെ വിട്ടൊഴിഞ്ഞിട്ടില്ല. സിസിടിവി ബൂത്തുപിടുത്തത്തമായിരുന്നു ഇതുവരെ ചര്‍ച്ച. അങ്ങനെ തിരഞ്ഞെടുപ്പുദിവസം ബൂത്തുകളില്‍ തട്ടിപ്പുകള്‍ നടക്കാതെ നോക്കുന്നത് പൊലീസാണ്. പക്ഷേ ഇപ്പോളാണറിയുന്നത് ബൂത്തും കാത്തുനിന്ന പാവം പൊലീസുകാരുടെ തപാല്‍വോട്ടുകള്‍ മോഷണം പോയെന്ന്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നത് എങ്ങനെയെന്ന് പരസ്പരം ചോദിക്കുന്നവര്‍ക്ക് അതിനുള്ള ഉത്തരം പറഞ്ഞുനല്‍കാന്‍ കെ മുരളീധരന്‍ എത്തിയിട്ടുണ്ട്. ക്ഷമിക്കണം. സംഗതി അല്‍പ്പസ്വല്‍പ്പം അണ്‍പാര്‍ലമെന്‍ററിയാണ്.
ലോക്നാഥ് ബെഹ്റഎ മുരളി ഇങ്ങനെ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. ആഭ്യന്തരവകുപ്പിനെ കൈയ്യിലിട്ട് അമ്മാനമാടിയ ഒരു തറവാട്ടികാരനാണ് മുരളീധരനെന്ന് നമ്മുടെ ഡിജിപിക്ക് വലിയ അറിവില്ല. അത് മുരളിക്ക് ക്ഷമിക്കാന്‍ കഴിയില്ലല്ലോ
എന്തായാലും ചെവിയില്‍ ഒരു മൂളലായി. എങ്കില്‍പിന്നെ ഇനി മണിയാശാനെക്കൂടി ഒന്നു കേട്ടുപോകാം. സംസ്ഥാനത്ത് ഇനിയും പ്രളയമുണ്ടാകുമോ ഡാമുകളിലെ സംഭരണശേഷി ഇപ്പോള്‍ എങ്ങനെ എന്നൊക്കെ സംശയമുള്ളവര്‍ക്കായി മറുപടി നല്‍കാനാണ് ആശാന്‍ എത്തിയിരിക്കുന്നത്.