പി. ജയരാജനെതിരെ കൊലക്കേസ് ആരോപണം ഉന്നയിക്കില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. പിന്തുണ തേടി എൻഎസ്എസിന്റെ ആസ്ഥാനത്തേക്ക് പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ്. സത്യം പറയാലോ നിങ്ങള് സൂപ്പറാണ്. സ്ഥാനാര്‍ഥികളായാല്‍ ഇങ്ങനെ വേണം. പക്ഷെ, ഇങ്ങനെ മാത്രമായാല്‍ മതിയോ. പോരാ. മീനമാസമാണ്. ചൂടാണ്. നാട്ടുകാര്‍ക്കുവേണ്ടി സര്‍വം സമര്‍പ്പയാമി എന്നുപറഞ്ഞ് ഇങ്ങനെ നടന്നാല്‍ വാടിപ്പോകും. അതുകൊണ്ട് തെരഞ്ഞെടുപ്പുകാലത്ത് ആരോഗ്യപരിപാലനത്തില്‍ സ്ഥാനാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഈ വിഷയത്തില്‍ പ്രമുഖ അപ്പോത്തിക്കിരി രാജ്മോഹന്‍ ഉണ്ണിത്താന്‍ സംസാരിക്കുന്നു.
*****************
തിരുവനന്തപുരത്തുനിന്ന് ഉണ്ണിത്താന്‍ കാസര്‍കോട്ടേക്ക് വണ്ടികയറിയത് ഉണ്ണിത്താനായിട്ടല്ല. ദാസനായിട്ടാണ്. ശരിക്കുംപറഞ്ഞാല്‍ ആള്‍മാറാട്ടം. പണ്ട് വേഷം മാറാതെ സഞ്ചരിച്ചതിനാല്‍ നടുറോഡില്‍ വേഷമില്ലാതെ നില്‍ക്കേണ്ടിവന്ന വിഷമം ഉള്ളിലിപ്പോഴുമുണ്ട്. ഭൂതകാലം വേട്ടയാടുന്നതുകൊണ്ട് വര്‍ത്തമാനത്തിലാണ് മുഴുവന്‍സമയവും ജീവിക്കുന്നത്. കാസര്‍കോട്ടെ ആരാധകരുടെ സ്നേഹം കണ്ട് ലോക്സഭയിലേക്കുള്ള വേഷം ഉറപ്പിച്ചുകഴിഞ്ഞു ഉണ്ണിത്താന്‍.
****************
അങ്ങനെ നിയന്ത്രണം വിട്ട് ഒരാള്‍ കോണ്‍ഗ്രസിന്റെ സ്റ്റാന്റിലെത്തിയിട്ടുണ്ട്. ശരണ്യ മനോജ്. കൊട്ടാരക്കരയായിരുന്നു ഇന്നലവരെ സര്‍വീസ്. ബാലകൃഷ്ണപ്പിള്ള മാമനാണ്. മാമനെ പണ്ട് ചീത്തവിളിച്ചുനടന്ന ചിറ്റയം ഗോപകുമാര്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ സഹിച്ചില്ല. അങ്ങനെ മനോജ് റൂട്ടുമാറ്റി ഹരിപ്പാട്ടേക്ക് വച്ചുപിടിച്ചു. നാട്ടുകാരെ റിക്രൂട്ട് ചെയ്തിരുന്ന പഴയ പിഎസ് സി ചെയര്‍മാന്‍ വരെ ബീജേപ്പിലോട്ട് പോകുമ്പോ സ്വന്തം പാര്‍ട്ടിയിലോട്ട് റിക്രൂട്ട് ചെയ്യാന്‍ കിട്ടിയ അവസരം ചെന്നിത്തല പാഴാക്കിയില്ല. നന്നായി.
******************
രമേശ് ചെന്നിത്തല സംശയവുമായി ഇറങ്ങിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ ബീജേപ്പിക്കാരുടെ സംശയമല്ലേ ഈ സംശയം എന്ന് സംശയിച്ചുപോകും. സംഗതി ഇതാണ്. കേന്ദ്രത്തില്‍ചെന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പറയുന്ന സിപിഎം എന്തിനാ ഇവിടെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് ? ഭയങ്കര ചോദ്യമാണ്.
**********
സിപിഎമ്മിനെ പിടിച്ചുപുറത്താക്കുംമുമ്പ് ചെന്നിത്തല കുറച്ച് കണക്കൊക്കെ പഠിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തെക്കുറിച്ച് പ്രതിപക്ഷനേതാവിന് ഒരു ചുക്കുമറിയില്ലെന്ന് ആരെങ്കിലും പറയും.
***************
മുപ്പതില്‍ താഴെ. അതായത് 26. ചെന്നിത്തല മാവേലിക്കരയില്‍ പറഞ്ഞ കണക്കാണിത്. ഇതേ ചെന്നിത്തല ചാലക്കുടിയിലെത്തിയപ്പോള്‍ കണക്കുമാറി. അതായത് ഇടതുമുന്നണിക്ക് സീറ്റുകൂടി. 26ല്‍നിന്ന് അന്‍പതായി. ഇമ്മാതിരി പ്രചാരണമാണ് ചെന്നിത്തല നടത്തുന്നതെങ്കില്‍ ഇടതുമുന്നണിയുടെ സീറ്റ് ഇനിയും കൂടും. കട്ടായം.
*************
ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ കാര്യം കോണ്‍ഗ്രസ് നോക്കിക്കൊള്ളും. അതുമല്ലെങ്കില്‍ ബീജേപ്പിക്കാരുനോക്കും. സിപിഎം വെറുതെ വെയിലുകൊള്ളേണ്ട. തിരഞ്ഞെടുപ്പുകാലമല്ലേ, വെച്ചുകീറിക്കോ.
***********
ഇടവേളയ്ക്കുശേഷം ശ്രീധരന്‍പിള്ളയുടെ സ്വപ്നം.
**************
വടകരയില്‍ പി. ജയരാജനോട് കോര്‍ക്കാന്‍ കെ. മുരളീധരനെ ഇറക്കിയതോടെ കാര്യങ്ങളൊന്നുകൂടി ഉഷാറായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതോടെ പഴയ കോലീബി സഖ്യവും പ്രചാരത്തില്‍വന്നു. കോണ്‍ഗ്രസും ലീഗും ബീജേപ്പിയും ഒറ്റക്കെട്ടെന്ന് എല്‍ഡിഎഫ് ആലോചിക്കുമ്പോള്‍ തിരിച്ചടിക്കാന്‍ ബിജേപ്പിക്കുമുണ്ട് കയ്യിലൊരു സാധനം. കോലീബിയല്ല, കോമാ ആണത്രെ വടകരയില്‍. കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് സഖ്യം. ഒരു കട്ടിലിന്മേല്‍ എത്രപേര്‍ക്ക് കിടക്കാനാകുമെന്ന് ധാരണയില്ലെങ്കിലും ആരോപണങ്ങള്‍ക്ക് കുറവില്ല. ഇതൊക്കെ വന്നാലെ പ്രചാരണത്തിനൊരു പഞ്ചുള്ളൂ എന്നാണ് കണ്ണൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കെ. സുധാകരന്റെ പക്ഷം.
***************
വയനാട് ഏത് കുറ്റിച്ചൂലിനെനിര്‍ത്തിയാലും യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞത് ആരോ ആവട്ടെ. പക്ഷെ, അതിന്റെ അര്‍ഥവും സാരാംശവും ടി. സിദ്ധിഖ് വിശദീകരിക്കും. പാര്‍ട്ടിയില്‍ നേതാക്കളുടെ വാക്കുകളിലെ നെഗറ്റീവും പോസിറ്റീവും കണ്ടുപിടിക്കുന്ന വിഭാഗത്തിന്റെ ചുമതലക്കാരനാണ് അദ്ദേഹം.
*************
സകലതും നെഗറ്റീവാക്കി മാറ്റുന്നത് ഈ മാധ്യമങ്ങളാണ്. ഉദാഹരണത്തിന് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് എന്ന വാര്‍ത്ത. ശുദ്ധ അസംബന്ധം. നേതാക്കള്‍ ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് കെട്ടിച്ചമച്ച വാര്‍ത്ത. സത്യത്തില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സിസിടിവിയുടെ ചുമതല ടി. സിദ്ധിഖിനായിരുന്നു. ഏക കണ്ഠമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വേണമെങ്കില്‍ ഇനിയും പ്രഖ്യാപിക്കും. കോണ്‍ഗ്രസിനോടാണോ കളി.
****************
വടനാടിനും പ്രഗല്‍ഭനായ സ്ഥാനാര്‍ഥിയെ കിട്ടി. അതാണല്ലോ അവസാനം പറഞ്ഞതിന്റെ പൊരുള്‍. പൊന്നുസിദ്ധിഖേ നമ്മളില്ല.