കാസര്‍കോട്ടുനിന്ന് പുറപ്പെട്ട കേരള കോണ്‍ഗ്രസിന്‍റെ യാഗാശ്വം ആദ്യ പകുതി ഓട്ടം പൂര്‍ത്തിയാക്കിയതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ. ഇന്നലെ ഇടുക്കിയില്‍ പാര്‍ട്ടിയുടെ യാഗാശ്വമായ ജോസ് കെ മാണിക്കുമുന്നില്‍ അറിയാതെ വന്നുപെട്ടുപോയി ഒരു ഒര്‍ജിനല്‍ കുതിര. തന്‍റെ നിഴലാണ് ആ കടന്നുവരുന്നതെന്നായിരുന്നു ആദ്യം അതിന്‍റെ വിചാരം. പിന്നെയാണ് മനസിലായത് താന്‍ നാട്ടില്‍ നടക്കുന്നത് പലതും മനസിലാക്കുന്നില്ലെന്ന്. രാജ്യസഭയില്‍ ഇരിപ്പടം കൈപ്പിടിയില്‍ ഉള്ളതിനാലാവണം ഇക്കുറി വേദിയില്‍ ജോസുമോന് വലിയ ആവേശത്തള്ളലില്ല.
തിരഞ്ഞെടുപ്പാകുമ്പോളാണ് രാഷ്ട്രീയക്കാര്‍ ബന്ധങ്ങളെക്കുറിച്ച് ആലോചിക്കാറ്. ബന്ധങ്ങള്‍ ഉള്ളിടത്തോളം കാലം അവിഹിത ബന്ധങ്ങളും ചര്‍ച്ചയാകും. അതാണ് പതിവ്. ഇക്കുറിയും അതില്‍ മാറ്റമില്ല. സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും ബിജെപിയും ഒരമ്മ പെറ്റ മക്കളെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ നാട്ടില്‍ ബിജെപിക്ക് ബന്ധുക്കളേ ഇല്ലെന്ന് പി എസ് ശ്രീധരന്‍പിള്ള. എല്ലാം കേട്ട് കണ്ണുമിഴിക്കുകയല്ലാതെ നമ്മള്‍ എന്തുചെയ്യാന്‍. ബന്ധം കണ്ടുപിടിക്കുന്ന യന്ത്രത്തെക്കുറിച്ച് അറിവുള്ളവര്‍ അത് പങ്കുവയ്ക്കുക. അതല്ലാതെ മറ്റ് പോംവഴികളില്ല.
പുതിയ ഖദര്‍ വാങ്ങുമ്പോള്‍ ആ തുണിയില്‍ നാല് കീറല്‍ ഇടുക എന്നത് പൊതുവെ കോണ്‍ഗ്രസിന്‍റെ ഒരു നയമായും അവകാശമായിമാണ് പൊതുസമൂഹം കണ്ടുപോകുന്നത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റഎ ഉടുപ്പിലെ കീറല്‍ കണ്ടപ്പോളും അതുകൊണ്ടുതന്നെ നാട്ടാര്‍ മറ്റൊന്നും വിചാരിച്ചില്ല. പക്ഷേ നമ്മള്‍ വിചാരിക്കുന്നതാകണമെന്നില്ലല്ലോ സത്യം. ഇപ്പോള്‍ മുല്ലപ്പള്ളി പറഞ്ഞപ്പോളാണ് അതറിഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ് കടുത്ത ദാരിദ്രത്തിലാണ്. അതിനല്‍നിന്ന് വല്ലവിധേനെയും ഒന്നു കരകയറാനാണ് മുല്ലപ്പള്ളിയുടെ യാത്ര. പന്ത്രണ്ടായിരം രൂപ എന്ന് അച്ചടിച്ച രസീതുമായാണ് ഈ കീറിയ ഖദര്‍ നീങ്ങുന്നത്. പൈസ നല്‍കാത്ത മണ്ഡലംകമ്മിറ്റകളുടെ മണ്ട നുള്ളി നുള്ളിയാണ് ജന മഹായാത്ര പോകുന്നത്