കേരളം ഇന്നും പി.കെ. ശശിക്കുപിന്നാലെയായിരുന്നു. ജനവികാരം തിരിച്ചറിഞ്ഞാണെന്നു തോന്നുന്നു ശശിക്കുപിന്നാലെ കട്ടക്ക് നടന്നിരുന്ന സിപിഎം അല്‍പ്പം ഗ്യാപ്പിട്ടാണ് ഇന്ന് നടന്നത്. എകെജി സെന്‍ററില്‍ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ശശി ശരിയാണോ എന്ന വിഷയത്തില്‍ റിസര്‍ച്ച് നടത്തി. ഒടുവില്‍ ആ ഗവേഷണ പ്രബന്ധം മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ദാസ് ക്യാപ്പിറ്റലിന്‍റെ അത്രവലിപ്പം വരില്ലെങ്കിലും അതിനോട് കിടപിടിക്കുന്ന പ്രബന്ധമായിരുന്നത്രേ പിറന്നത്. ഒടുവില്‍ അതിനെ കാച്ചിക്കുറുക്കി വാര്‍ത്താ കുറിപ്പിന്‍റെ രൂപത്തിലാക്കിയാണ് മാധ്യമങ്ങള്‍ക്കയച്ചത്. ശശിയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അപ്പോള്‍ മൈക്കിനുമുന്നില്‍ വന്നുപറയാനുള്ള ചങ്കൊക്കെ ബാലന്‍സുണ്ടെന്ന് കഴിഞ്ഞ ദിവസം വീമ്പിളക്കിയ പാര്‍ട്ടി സെക്രട്ടറി കോടിയേരിക്ക് വാര്‍ത്താ കുറിപ്പ് കണ്ടപ്പോള്‍ നേരത്തേ പറഞ്ഞ ആ ചങ്ക് പൊട്ടി. ഡയലോഗുമായി മുഖദാവില്‍ കാണാമെന്ന വാക്ക് പാലിക്കാന്‍ പറ്റാത്തതിനാല്‍ സഖാവ് ആസ്ഥാനത്തിനുന്ന് തേങ്ങുന്നുണ്ട്. പ്രകോപനപരമായ പ്രസ്ഥാവനകള്‍ നടത്തിയാല്‍ മണ്ട അടിച്ചു പൊട്ടിക്കുമെന്ന മാന്യമായ മുന്നറിയിപ്പ് പാര്‍ട്ടി ശശി എംഎല്‍എക്ക് നല്‍കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പൊലീസ് ഓഫ് മാര്‍ക്സിസ്റ്റ് എന്ന് പാര്‍ട്ടിയുടെ പേരുമാറ്റുന്ന കാര്യം അടുത്ത സെക്രട്ടറിയേറ്റ് പരിഗണിച്ചേക്കും. ശശി വീണ്ടും ശശി
ഈ ഡയലോഗ് മുമ്പും എവിടോ കേട്ടിട്ടുണ്ടല്ലോ. പികെ ശശി ആള് വീരനാണ്. നാലുദിവസത്തിനിടെ കമ്യൂണിസത്തെപ്പറ്റി ഇത്ര വികാരപരമായി ആരും സംസാരിച്ചിട്ടുണ്ടാവില്ല. ശശി നാലുവരി പറയുമ്പോള്‍ അതില്‍ കുറഞ്ഞത് മൂന്നിടത്തെങ്കിലും പാര്‍ട്ടിയെ പുകഴ്ത്തല്‍ എന്ന ഉപമ ഉല്‍പ്രേക്ഷ ശാര്‍ദൂല വിക്രീഡിത അലങ്കാരങ്ങള്‍ ഉറപ്പിച്ചിരിക്കും. പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വെളിപ്പെടുത്തലുകള്‍ അനവധിയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ശശിയെ എകെജി സെന്‍ററിലേക്ക് വിളിച്ചുവരുത്തിയിരുന്നത്രേ. യച്ചൂരി പറഞ്ഞിട്ടല്ല ഞങ്ങള്‍ പണി തുടങ്ങിയതെന്ന് അദൃശ്യമായി കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് എഫ്ഐആറിന്‍റെ പണിപ്പുരയിലുള്ള വനിതാ സിഐഡി പികെ ശ്രീമതിയോടും മുതിര്‍ന്ന സിഐഡി എകെ ബാലനോടും നിര്‍ദേശിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റ് യോഗം ചേരുന്ന മണിക്കൂറുകളിലെല്ലാം പാര്‍ട്ടിയെപ്പുകഴ്ത്തി തെരുവിലൂടെ അലയുകയായിരുന്നു പികെ ശശി.
യുവതി നല്‍കിയ പരാതിയുടെ പേരില്‍ മാധ്യമങ്ങള്‍ പാര്‍ട്ടിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നുപറഞ്ഞാണ് സിപിഎം പ്രസ്ഥാവന തുടങ്ങുന്നതുതന്നെ. എന്നാല്‍ ഈ വാര്‍ത്താകുറിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സമയത്തും തനിക്കെതിരെ പരാതിയില്ല എന്ന് അലറിപ്പറയുകയായിരുന്നു ശശി. 2018 ആഗസ്റ്റ് പതിനാലിനാണ് ഒരു യുവതി സംസ്ഥാനകമ്മിറ്റിക്ക് പരാതി നല്‍കിയതെന്നും പാര്‍ട്ടി വെളിപ്പെടുത്തി. കുറിപ്പിലെല്ലായിടത്തും പരാതിക്കാരി ഏതോ ഒരു യുവതി മാത്രമാണ്. ജീവിച്ചിരിക്കുന്ന ഒരു യുവജന സംഘടനയുമായും ഈ യുവതിക്ക് ബന്ധമില്ല എന്നൂടെ വേണേല്‍ ചേര്‍ക്കാമാരുന്നു. ഇതിപ്പോ പാര്‍ട്ടിയാണ് ആ വനിതാ സഖാവിനെ അപമാനിച്ചിരിക്കുന്നത്. ഇനി ഡിവൈഎഫ്ഐയില്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം ഇല്ലേ ആവോ
പേരല്ല. അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടാല്‍ മറ്റുപലതും മാറ്റുമെന്നാണ് പാര്‍ട്ടി പറയുന്നത്. കമ്മീഷനടിക്കാത്ത കമ്മീഷനായാ മതിയാര്‍ന്നു
പികെ ശശിയെ ആഗസ്റ്റ് മുപ്പത്തിയൊന്നിന് തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുവരുത്തിയെന്ന് പാര്‍ട്ടി കറുത്ത അക്ഷരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് ടിക്കറ്റ് പരിശോധിക്കാവുന്നതാണ്. ഷൊര്‍ണ്ണൂരുനിന്നും തലസ്ഥാനത്തേക്ക് അന്നേ ദിവസം യാത്ര ചെയ്തതിന്‍റെ കെഎസ്ആര്‍ടിസി ടിക്കറ്റ് ശശി സൂക്ഷിച്ചിട്ടുണ്ട്.
അന്ന് എകെജി സെന്‍ററിലെത്തിയ ശശി എന്തായിരിക്കും പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടാവുക