ഒടുവില്‍ റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് വരെ കാത്തിരിക്കേണ്ടി വന്നു, ആ നോട്ടുകളൊക്കെയൊന്ന് എണ്ണിത്തീരാന്‍. ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് ഇന്ത്യാമഹാരാജ്യത്തെ സകല ജനങ്ങള്‍ക്കു എട്ടിന്റെ പണി തന്ന് മോദി പോയിട്ട് പിന്നെ ഇപ്പോഴാണ് നിരോധിക്കപ്പെട്ട നോട്ടുകളുടെ കണക്ക് കിട്ടുന്നത്. വൈകി വന്നാലും അത് ഒന്നൊന്നര വരവായിരിക്കും എന്നു കരുതിയ സംഘിബന്ധുക്കള്‍ മാത്രം കരഞ്ഞു. ബാക്കിയുള്ളവര്‍ ഉള്ളുവേദനിച്ച് പ്രാകുകയാണ് ചെയ്തത്. സംഭവത്തിന് പത്തുമാസമാവുമ്പോള്‍ സംഗതി ഒരു പരാജയമായിരുന്നു. വെറും പരാജയമല്ല. ലോകപരാജയം.
കള്ളപ്പണവേട്ട, തീവ്രവാദപ്രവര്‍ത്തകരെ പട്ടിണിയ്ക്കിട്ട് കൊല്ലല്‍ തുടങ്ങിയവയായിരുന്നല്ലോ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ അതൊന്നുമല്ലായിരുന്നു ലക്ഷ്യമെന്നാണ് അരുണ്‍ ജെയ്റ്റ് ലി ഈ പറഞ്ഞത്. സംഗതി ഡിജിറ്റല്‍ പണമിടപാട് പ്രോൽസാഹിപ്പിക്കലായിരുന്നുവത്രെ. എന്നാപിന്നെ അത്തരം ഇടപാടുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന വല്ല പദ്ധതികളുമല്ലേ കൊണ്ടുവരേണ്ടിയിരുന്നത്. അല്ലാതെ ജനങ്ങളുടെ കൈയ്യിലുള്ള പണത്തിനെ അസാധുവാക്കലല്ലോ. ഇങ്ങെയാണെങ്കില്‍ നാളെ സ്വച്ഛ് ഭാരത് പദ്ധതി ഒരുവഴിക്കാവുമ്പോള്‍ ബിജെപി സര്‍ക്കാര്‍ പറയാന്‍ സാധ്യതയുള്ള ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം. സ്വച്ഛ് ഭാരത് പദ്ധതികൊണ്ട് ഉദ്ദേശിച്ചത് നാടിനെ ശുചിയാക്കുക എന്നതല്ല മറിച്ച് നാട്ടിലെ ചൂലിന് നല്ല ചെലവുണ്ടാക്കുക എന്നതാണ് എന്ന്. അങ്ങോട്ടാണ് ഈ പോക്ക്.
നോട്ടുനിരോധനകാലത്തെ സംഭവങ്ങളും പ്രസംഗങ്ങളും മോഹന വാഗ്ദാനങ്ങളും ഒക്കെ ഓര്‍മയില്ലേ. നാലുലക്ഷം കോടി രൂപ കള്ളപ്പണമായിരിക്കുമെന്നും അത് തിരിച്ചുവരില്ലെന്നുമാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന് സ്വയം കരുതുന്ന കെ.സുരേന്ദ്രന്‍ പറഞ്ഞത്. മാത്രമല്ല, പിന്നീട് 50 രൂപയ്ക്ക് രാജ്യത്ത് പെട്രോള്‍ വില്‍ക്കും എന്നുകൂടി പറഞ്ഞു.
15.44 ലക്ഷം കോടി രൂപയുടെ 500,1000 നോട്ടുകളാണ് നവംബര്‍ എട്ടിന് നിരോധിച്ചത്. ഇതില്‍ മടങ്ങിവരാത്തത് 16,000 കോടി മാത്രമാണ്. അതായത് ഒരു ശതമാനം. ഇനി വേറെ ഒരു കണക്കുണ്ട്. ഈ നോട്ട് നിരോധനം നടപ്പാക്കാനും പുതിയ നോട്ടടിക്കാനുമായി സര്‍ക്കാര്‍ ചെലവാക്കിയത് എത്രയാന്നറിയോ ഒന്നേകാല്‍ ലക്ഷം കോടി രൂപ. ഇതൊക്കെ കാണുമ്പോളാണ് അന്ന് ഒരമ്പത് ദിവസം അധികം ചോദിച്ച് മോദി നടത്തിയ പ്രസംഗം ഓര്‍ത്തുപോവുന്നത്. ഒന്നുമല്ല. സംഗതി പാളിയാല്‍ തന്നെ പച്ചക്ക് തീകൊളുത്താനൊക്കെയല്ലേ പുള്ളിക്കാരന്‍ വലിയ വായില്‍ വിളിച്ചുപറഞ്ഞത്. ഇഷ്ടമില്ലാത്തവരെ ശൂലം കുത്തി കൊല്ലുന്നതും പച്ചക്ക് തീകൊളുത്തി കൊല്ലുന്നതുമൊക്കെ ചിലരുടെയൊക്കെ ശീലമാകും എന്നുകരുതി നാട്ടിലെ എല്ലാവരും അങ്ങനെയാണെന്ന് മോദി കരുതരുത്. അതുകൊണ്ട് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു.
ഈ മടങ്ങിവന്ന തുകയില്‍ സോഴ്സ് കണ്ടെത്താനും കോടതിയില്‍ കേസ് നടത്താനും കണക്കാക്കിയത് 15 കൊല്ലമാണ്. അതിന് സുമാറ് 20,000 കോടി ചിലവും വരും. അപ്പോ എല്ലാം കൊണ്ടും സംഗതി പൊളിച്ച്. സ്വന്തം പണം വിലയില്ലാതാക്കി വെയിലുകൊണ്ട് ക്യൂവും നിന്ന് ഈ നാട്ടിലെ ജനങ്ങളെയോര്‍ത്തുപോവുകയാണ്. അന്ന് മോദി നേരെ പോയത് ജപ്പാനിലേക്കാ. അവിടെ പോയി ഇവിടുത്ത കല്യാണം മുടങ്ങി കഥയും ഒക്കെ പറഞ്ഞ് ചിരിപ്പിച്ചതും ഒന്നോര്‍ക്കുകയാണ്.
ആര്‍ബിഐ കണക്കൊക്കെ കണ്ട് ഉള്ളില്‍ ഊറിയൂറി ചിരിക്കുന്ന ആളുണ്ട് ഇവിടെ കേരളത്തില്‍. സാക്ഷാല്‍ തോമസ് ഐസക്. നോട്ട് നിരോധനം വന്ന ആ രാത്രിതന്നെ സംഗതി പാളുമെന്ന് പറഞ്ഞ ലോകത്തെ ആദ്യത്തെ സാമ്പത്തിക വിദഗ്ധന്‍ എന്നനിലയില്‍ ഇനിമുതല്‍ അറിയപ്പെടാനാണ് സഖാവ് ഐസകിന്റെ ആഗ്രഹം.
നേരത്തെ പറഞ്ഞല്ലോ ഈ പെട്രോളിന് 50 രൂപയ്ക്കൊക്കെ വില്‍ക്കുന്ന കാര്യം. അമ്പത് പോയിട്ട് അതൊക്കെ ഇപ്പോ എഴുപതും കഴിഞ്ഞ് കത്തുകയാണ്. പണ്ട് ഇന്ധനവിലയും പറഞ്ഞ് സമരം നടത്തിയ ബിജെപിക്കാര്‍ക്കൊക്കെ രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയും ഇന്ത്യന്‍ വിലയും രണ്ടാകാന്‍ കാരണം ഇപ്പോഴാണ് മനസിലാക്കുന്നത്. ഇനി ഒരുകാലത്തും ബിജെപിക്കാര്‍ ഇന്ധനവില വര്‍ധിച്ചാല്‍ സമരം ചെയ്യില്ല. അതുറപ്പ്. എന്നാല്‍ പിന്നെ ഇങ്ങ് കേരളത്തിലും വിലക്കയറ്റം വരുമ്പോള്‍ ഈ വികസനകാഴ്ചപ്പാട് മതിയല്ലോ അല്ലേ.