പിണറായി വിജയന് രണ്ടുമുഖമുണ്ടെന്ന് കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍. ഗവേഷണരഹസ്യം ലോകത്തോട് പങ്കുവയ്ക്കാന്‍ ഇന്ന് വാര്‍ത്താസമ്മേളനവും വിളിച്ചു. കാര്യം പറയുംമുമ്പ് മുഴുവന്‍ ചാനലുകാരും ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പിണറായി ആട്ടിയോടിച്ചവരെ ഹസ്സന്‍ മാടിവിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
പുലിമുരുകന്‍ എങ്ങനെ എലിമുരുകനാകുന്നു എന്നതായിരുന്നു ഹസ്സന്‍ജിയുടെ ഗവേഷണവിഷയം. ഈ യാത്രയില്‍ ഇരട്ടച്ചങ്കുമായി ബന്ധപ്പെട്ടും ചില കണ്ടെത്തലുകളുണ്ടായി. തമാശ പക്ഷെ ഇതിലൊന്നുമല്ല. ഇന്ദിരാഗാന്ധിയെ മോദിയും ബിജേപ്പീം ചേര്‍ന്ന് നിരന്തരം അപമാനിക്കുന്നതില്‍ വേദന കടിച്ചമര്‍ത്തി കഴിയുകയാണത്രെ കോണ്‍ഗ്രസുകാര്‍. പുതിയ രാഷ്ട്രപതിയുടെ ആദ്യപ്രസംഗം വേദന വര്‍ധിപ്പിച്ചു. രാഷ്ട്രപിതാവിനെ ദിന്‍ദയാലുമായിട്ടൊക്കെ ഉപമിക്കാമോ. പോരാത്തതിന് പ്രസംഗത്തില്‍ നെഹ്രുജിയുടെ പേര് ഒരു തവണ, ഒരു തവണപോലും പറഞ്ഞതുമില്ല. വളരെ മോശം. മോദിയുടെ കാര്യംപിന്നെ പറയുകയേ വേണ്ട.
അതില്‍പ്പോലും ഹസ്സന് സംശയമാണ്. ഇന്ദിരാകുടുംബസംഗമങ്ങള്‍ നാടുനീളെ നടത്തുന്ന തിരക്കിലാണല്ലോ കെപിസിസി. അത് പൂര്‍ത്തിയാകുംമുമ്പെങ്കിലും പ്രസിഡണ്ട് ശക്തിസ്ഥല്‍ ശക്തിസ്ഥല്‍ എന്നങ്ങ് പഠിച്ചേക്കണം. ഇല്ലെങ്കില്‍ നാണക്കേട് പാര്‍ട്ടിക്കാ. ഹസ്സന്റെ വിഷമം ഇവിടെത്തീരുന്നില്ല. നാട്ടിലെ പനിമരണമാണ് അടുത്തവിഷയം. അതും ആ ആര്‍എസ്സുഎസ്സുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം ചേര്‍ന്നതിന്റെ പത്തിലൊന്ന് ശുഷ്കാന്തി പനിമരണത്തില്‍ പിണറായി കാണിക്കുന്നുണ്ടോ എന്നൊരു മാരക ചോദ്യവും ഹസ്സന്‍റെ കയ്യിലുണ്ട്.
സത്യത്തില്‍ 414 പേര്‍ പനിബാധിച്ച് മരിച്ചതിന്റെ സങ്കടത്തിലല്ല ഹസ്സന്റെ ഈ പറച്ചിലൊന്നും. അതിനൊരു കാരണമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞദിവസം പാര്‍ട്ടി സംഘടിപ്പിച്ച പ്രാര്‍ഥനാസംഗത്തില്‍ ഭാരവാഹികള്‍പോലും കൃത്യമായി പങ്കെടുത്തില്ല. ഓരോരുത്തര്‍ക്കും പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാകുമല്ലോ. എങ്കില്‍ കാരണമുണ്ടാകില്ല. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ഭാരവാഹികള്‍ പങ്കെടുക്കാതിരുന്നത്. പ്രസിഡണ്ട് പറഞ്ഞാട്ടെ.