തിരുവനന്തപുരത്ത് വലിയൊരു സംഭവം നടന്നു. വലുതെന്ന് പറഞ്ഞാല്‍ ഈ ചന്ദ്രനിലൊക്കെ പോയി പതാക കുത്തി തിരിച്ചുവരുന്ന ആളുകളില്ലേ അതുപോലെ, എസ്എഫ്ഐ ഒരു കാര്യം ചെയ്തു. എം.ജി.കോളജില്‍ പോയി കൊടിനാട്ടി. കാവിക്കോട്ടയില്‍ ചെങ്കൊടി പാറിച്ചൂന്ന്. സംഭവം കിടിലനായിരുന്നു. നല്ല അടീംപൊട്ടി. ഉയരമുള്ള ഇടങ്ങളിലൊക്കെ കയറിക്കൂടി കൊടികെട്ടലായിരുന്നു ആദ്യപരിപാടി. ബാക്കി അതിനു പിറ്റേന്നായിരുന്നു.
18 കൊല്ലമായുള്ള മോഹമാണത്രെ എസ്എഫ്ഐ സാധിപ്പിച്ചെടുത്തത്. ഇത്തരം മുഹൂര്‍ത്തങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ശിവന്‍കുട്ടി ചേട്ടനുണ്ടാവും. അതാണ് പതിവ്. അതിവിടേയും തെറ്റിയില്ല. ഇന്നലെ അടി പൊട്ടിയപ്പോഴും ഇന്ന് കൊടിമരം നാട്ടിയപ്പോഴും ശിവന്‍കുട്ടിയായിരുന്നു എസ്എഫ്ഐക്കാരുടെ ഒരു ധൈര്യം.
കുട്ടികള്‍ക്കൊരു ധൈര്യം കൊടുക്കുക എന്നതാണ് തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ശിവന്‍കുട്ടിച്ചേട്ടന്റെ പ്രധാന ഉത്തരവാദിത്തങ്ങളില്‍ ഒന്ന്. പിന്നെ പഴയ എസ്എഫ്ഐകാലത്തിന്റെ ഘടാഘടിയന്‍ വീരകഥകളും പറഞ്ഞുകൊടുക്കും. അങ്ങനെ ഒരു പ്രോല്‍സാഹനം നല്‍കലും ഇതിന്റെ ഭാഗമാണ്.
എസ്എഫ്ഐ കൊടി നാട്ടിയത് റോഡരികില്‍ ആണെന്ന് പറഞ്ഞാണ് എബിവിപിയുടെ പൊട്ടിച്ചിരി. നാലാള്‍ കാണണമെങ്കില്‍ റോഡ് സൈഡില്‍ വേണമെന്നാണ് എസ്എഫ്ഐക്കാരുടെ നയം. രണ്ടായാലും അടിയില്ലാതെ കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു.