മലപ്പുറം തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞതോടെ നേതാക്കളെല്ലാം പൊടിയും തട്ടി നേരെ ഡല്‍ഹിക്ക് വച്ച് പിടിക്കുകയാണ്. പതിവുപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി വെവ്വേറെ പാസെടുത്ത് രാഹുല്‍ ഗാന്ധിയുടെ ദര്‍ശനത്തിനാണ് ആദ്യം പോയത്. ദര്‍ശന പുണ്യം അതല്ല ഉദ്ദേശ്യം. ഇവിടെ കെപിസിസിക്കൊരു പ്രസിഡന്റിനെ വേണം. സ്ഥിരമായിട്ട്. അതിന്റെ ചില ഓപ്പറേഷന്‍സാണ് ഈ വരവ് പോക്കിന്റെ പിന്നില്‍.
ഈ ദിവസം രാഹുലിനെ കാണാന്‍ ആദ്യം പാസ് കിട്ടിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. അദ്ദേഹം ഈ മുന്‍ മുഖ്യമന്ത്രി എന്ന ലേബല്‍ വച്ചാണ് കാണാന്‍ പോയത്. പ്രത്യേകിച്ച് പദവിയൊന്നും നിലവില്‍ ഇല്ലാത്തത് ഉമ്മന്‍ചാണ്ടിക്കൊരു കുറവല്ല. കാണുന്ന നമുക്കാണ് ഒരു കുറവ്. എന്നാലും കെപിസിസി അധ്യക്ഷനൊക്കെ ആയിക്കൂടേന്ന് മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് ചോദിപ്പിക്കലാണ് അദ്ദേഹത്തിന്റെ ഈ അടുത്ത കാലത്തെ പതിവ്. സുധീരന്‍ രാജിവച്ച അന്ന് മുതല്‍ ചോദിക്കുന്ന ചോദ്യമാണ്. പക്ഷേ എത്ര ചോദിച്ചാലും ഉത്തരം പറയാന്‍ ഉമ്മന്‍ചാണ്ടിയെടുക്കുന്ന ആലോചനയാണ് പ്രശ്നം. ആരെങ്കിലും ഒന്ന് നിര്‍ബന്ധിച്ച് ഇദ്ദേഹത്തിനെ എത്രയും പെട്ടന്ന് കേരള പ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണം.
അല്ലെങ്കിലും കേരളത്തില്‍ പാര്‍ട്ടി പ്രസിഡന്റായി ആരു വന്നാലും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, സുധീരന്‍ ഇത്യാദി ആളുകള്‍ ഡല്‍ഹിയില്‍ പോയിരിക്കും. അതാണ് അതിന്റെ ഒരു ഇത്. സുധീരന്റെ രാജിക്കു ശേഷമുള്ള കേരളത്തിലെ കോണ്‍ഗ്രസ് എന്ന വിഷയത്തിലായിരുന്നു അപ്പോള്‍ ചര്‍ച്ച. ചര്‍ച്ചയില്‍ സുധീരന്റെ അഭാവം പാര്‍ട്ടി ഒരിക്കലും അറിഞ്‍ഞിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. തല്‍ക്കാലം പ്രതിപക്ഷ സ്ഥാനം വിട്ട് ഒരു കളിക്കും ഇല്ലാത്തതിനാല്‍ രമേശ് ചെന്നിത്തല ആ ഭാഗത്തേക്ക് വന്നിട്ടില്ല. ഇനി എങ്ങാനും ഐഐസിസി ജനറല്‍ സെക്രട്ടറിയോ മറ്റോ ആക്കിക്കഴിഞ്ഞാല്‍ പിന്നെന്തു മുഖ്യമന്ത്രി സ്വപ്നം. കേന്ദ്രമന്ത്രിസ്ഥാനം പോലും വിദൂരമാണ്. അതിലും നല്ലത് പിണറായിക്കൊരു എതിരാളി എന്ന പദവി കൈയ്യാളുന്നതാണ്. പദവി മാത്രം. പക്ഷേ സുധീരന് പദവിയേ വേണ്ടത്രെ.
എന്നുവച്ചാല്‍ താന്‍ പതുങ്ങുന്നത് കുതിക്കാനാണെന്ന് നമ്മള്‍ ഊഹിച്ചെടുത്തോണം എന്ന്. പദവിയൊന്നും ഇല്ലാതെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ തോന്നുന്നതൊക്കെ വിളിച്ച് പറഞ്ഞ് കഴിഞ്ഞുകൂടുന്നതിന്റെ ത്രില്ലൊന്ന് വേറെയാണ്. മുമ്പും അദ്ദേഹം അത് അവോളം നുകര്‍ന്നിട്ടുണ്ട്. തല്‍ക്കാലം ഇതൊക്കെ ചെയ്യാന്‍ ആദര്‍ശധീരനെന്ന പേര് മാത്രം മതി.