അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും ബോറന്‍ തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി തന്നെ ജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി ഫൈസലിനു പോലും ഇക്കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല. പക്ഷേ, ഈ തിരഞ്ഞെടുപ്പ് അത്രക്കങ്ങ് ബോറായി എന്നും പറയാന്‍ പറ്റില്ല. ആകെ ഉണ്ടായിരുന്ന ടെന്‍ഷന്‍ കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിമോ എന്നതായിരുന്നു. എന്നുവച്ചാല്‍ ഫൈസലുമായല്ല മുന്‍ എംപി ഇ അഹമ്മദ് സാഹിബുമായിട്ടായിരുന്നു യഥാര്‍ഥത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിച്ചത്. തിരഞ്ഞെടുപ്പിന്റെ കാലത്ത് ഭൂരിപക്ഷം കൂടുമോ എന്നു ചോദിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി മറുപടി വ്യക്തമായി പറയാറേ ഉണ്ടായിരുന്നില്ല. അന്തരിച്ച തന്റെ നേതാവിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടും എന്നു പറഞ്ഞുപോയാല്‍ അത് അഹങ്കാരമായി കണക്കാക്കുമോ എന്ന പേടി കൊണ്ടായിരുന്നു. പക്ഷേ, ഉള്ളില്‍ അതിനുള്ള ആഗ്രഹമുണ്ടായിരുന്നു താനും. ഏതായാലും ചില്ലറ ഭൂരിപക്ഷത്തിനൊന്നുമല്ല ഇപ്പോള്‍ ജയിച്ചു വന്നിരിക്കുന്നത്
ഇടതുപക്ഷം ഇപ്പോള്‍ നന്ദി പറയേണ്ടത് കഴിഞ്ഞ തവണത്തെ അവരുടെ സ്ഥാനാര്‍ഥി പികെ സൈനബയോടാണ്. സൈനബ അന്ന് രണ്ടുലക്ഷത്തിനടുത്ത് വോട്ടിന് തോറ്റതുകൊണ്ടാണ് ഇപ്പോള്‍ പഴയ ഭൂരിപക്ഷത്തിന് കുഞ്ഞാലിക്കുട്ടി ജയിച്ചില്ലല്ലോ എന്ന് പറയാന്‍ അവര്‍ക്ക് പറ്റുന്നത്. കുറേ വോട്ട് കൂടുതല്‍ പിടിക്കാനും ഇത്തവണ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. തോല്‍വി തോല്‍വി തന്നെയാണ്. ജയം ജയവും
സാധാരണ തിരഞ്ഞെടുപ്പൊക്കെ കഴിയുമ്പോള്‍ പരാജയം ഉണ്ടായത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ വലിയ യോഗമൊക്കെ നടക്കും. സിപിഎമ്മാണെങ്കില്‍ ഈ യോഗങ്ങളുടെ ആശാന്‍മാരാണ്. ഒരു തിരഞ്ഞെടുപ്പ് വിശകലനം തീരുന്നത് മിക്കവാറും അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ്. ഇവിടെ പക്ഷേ അതിന്റെ ആവശ്യമൊന്നുമില്ല. ആര്‍ക്കും സംശയങ്ങളൊന്നുമില്ല. ആദ്യം സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ തന്നെ ഏതാണ്ടൊരു ധാരണയുണ്ടായിരുന്നു
ടികെ ഹംസയൊക്കെ സ്ഥാനാര്‍ഥിയാകുമെന്നാണ് ആദ്യം കേട്ടിരുന്നത്. ഹംസാക്കയൊക്കെ ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. ടികെ ഹംസയോ ജലീലോ ഒക്കെ നിന്നിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറച്ചു കൂടി കുറക്കാമായിരുന്നു എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും. ചുമ്മാ നിന്ന് തോല്‍ക്കാനാണെങ്കില്‍ എന്തിനാണ് പ്രായമായവരെയും വേറെ ജോലിയുള്ളവരെയും ഒക്കെ മിനക്കെടുത്തുന്നു എന്നാണ് പാര്‍ട്ടി തന്നെ ചിന്തിച്ചത്. അതു തന്നെയാണ് ശരിയും. കുഞ്ഞാലിക്കുട്ടിയെ ഒക്കെ റിങ്ങില്‍ നേരിടാന്‍ നല്ല ചെറുപ്പക്കാര്‍ തന്നെ വേണം
ഈ കുഞ്ഞാലിക്കുട്ടിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കേണ്ടതാണ്. ഇത് ഗുജറാത്തോ യു പിയോ ഒന്നുമല്ലല്ലോ. ഒരു ലക്ഷത്തിലധികം വോട്ടിനൊക്കെ എതിരാളിയെ തോല്‍പ്പിക്കുക എന്നു പറഞ്ഞാല്‍ അത് ക്രൂരതയാണ്. കൊടും ക്രൂരത