ക്യൂവില്‍ നില്‍ക്കാന്‍ യോഗമുള്ളവര്‍ക്ക് എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് അതു വന്നുകൊണ്ടിരിക്കും. കുറച്ച് മാസം മുമ്പ് എ ടി എമ്മിന്റെ മുന്നിലായിരുന്നു ക്യൂ. ഇപ്പോഴത് മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലാണ്. ഇടതുപക്ഷപ്പാര്‍ട്ടികളൊക്കെ നടത്തുന്ന മനുഷ്യമതില്‍ , മനുഷ്യച്ചങ്ങല പോലത്തെ സമര പരിപാടികള്‍ പോലുണ്ട് പലയിടത്തും ഈ ക്യൂ. പലരും അതിരാവിലെ തന്നെ എത്തും ക്യൂവില്‍ പിന്നിലാകാതിരിക്കാന്‍. അതിലും മിടുക്കരായവര്‍ തലേന്ന് രാത്രി തന്നെ ബവ്റേജസിനു മുന്നില്‍ പായ വിരിക്കും. രാവിലെ കടയുടെ ബോര്‍ഡ് കണികണ്ടാണ് ഉണരുന്നത്
ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സുപ്രീംകോടതി പറഞ്ഞതാണ് ആകെ പ്രശ്നമായത്. കേരളത്തെ സംബന്ധിച്ച് ഇതിലും എളുപ്പം ദേശീയ പാത മാറ്റി സ്ഥാപിക്കുന്നതായിരുന്നു. ഇങ്ങനെയൊരാവശ്യത്തിനാണെങ്കില്‍ സ്ഥലമെടുപ്പും പണിയും ഒന്നും ഒരു പ്രശ്നമാകില്ലായിരുന്നു. ഈ ക്യൂ നില്‍ക്കുന്നവരൊന്ന് ആഞ്ഞു ശ്രമദാനം നടത്തിയാല്‍ പുതിയൊരു ദേശീയ പാത ഒറ്റമാസം കൊണ്ട് ഉണ്ടാക്കാമായിരുന്നു. വെള്ളമടിച്ചില്ലെങ്കില്‍ കൈ വിറക്കുന്നത് കുടിയന്‍മാര്‍ക്കു മാത്രമല്ല. കുടിയന്‍മാരെക്കൊണ്ട്, അവര്‍ കൊടുക്കുന്ന നികുതികൊണ്ട് ജീവിക്കുന്ന സര്‍ക്കാരിനും കൈവിറയാണ്. മദ്യപാനികള്‍ സാധനം വാങ്ങിക്കഴിച്ച് കൈവിറ മാറ്റുമ്പോഴേ ഖജനാവ് നിറയൂ. അപ്പോഴേ സര്‍ക്കാരിന്റെ വിറ മാറൂ. ഒന്നും രണ്ടുമല്ല. 15 കോടിയാണ് ഒരു ദിവസം സര്‍ക്കാരിന് നഷ്ടം.
ഒരു ജനകീയ ഇടപെടലിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ പറ്റൂ. ഇപ്പോഴത്തെ പ്രശ്നമെന്താണ്. ദേശീയപാതയില്‍ നിന്ന് മദ്യശാല മാറ്റിയില്ലെങ്കില്‍ കോടതി ചീത്തപറയും. മാറ്റി സഥാപിക്കാന്‍ പോയാല്‍ നാട്ടുകാര്‍ ചീത്ത പറയും. ഇപ്പോഴാകട്ടെ ക്യൂവില്‍ നില്‍ക്കുന്നവരും സര്‍ക്കാരിനെ ചീത്ത പറയുകയാണ്. അതുകൊണ്ട് സര്‍ക്കാര്‍ ചെയ്യേണ്ടത് മാറ്റി സ്ഥാപിക്കേണ്ട മദ്യവില്‍പന കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കുന്നവരുടെ സമതികളുണ്ടാക്കി പുതിയ സ്ഥലം കണ്ടെത്തുന്ന ജോലി അവരെ ഏല്‍പ്പിക്കുക. അവര്‍ സ്ഥലം അന്വഷിച്ചു ചെല്ലുമ്പോള്‍ നാട്ടുകാര്‍ വഴക്കുണ്ടാക്കും. അപ്പോള്‍ ആ നാട്ടുകാരുമായി ഈ കുടിയന്‍മാര്‍ ഒരു കരാറുണ്ടാക്കണം. അധികം അടിച്ച് ഓവറാക്കില്ലെന്നും നാട്ടുകാര്‍ക്ക് മദ്യം കൊണ്ട് പ്രശ്നമുണ്ടാക്കില്ലെന്നും. കരാര്‍ ലംഘിച്ചാല്‍ മദ്യശാല പൂട്ടിക്കോട്ടേ എന്നും വ്യവസ്ഥ വേണം. അങ്ങനെ സമവായത്തിലെത്തിയാല്‍ എല്ലാം ശുഭമായി തീരും. ഇല്ലെങ്കില്‍ കുടിയന്‍മാരും നാട്ടുകാരും സര്‍ക്കാരും എല്ലാം കഷ്ട്ടപ്പെടും