കൊച്ചി നഗരത്തിന് പുത്തൻ സംഗീതവിസ്മയം സമ്മാനിച്ച് 'മെശ്തൂസോ 17'. എറണാകുളം സെന്റ് ഫിൽഹർമോണിക് ഓർക്കസ്ട്രയും കോറൽ സിംഫണിയും സമ്മേളിച്ച സംഗീത വിസ്മയത്തിനു സാക്ഷ്യം വഹിച്ച് ഗാനഗന്ധർവൻ കെ.ജെ. യേശുദാസും. എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു അത്യപൂർവ സംഗീതവിരുന്ന്.
കോട്ടയത്തെ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ ഡയറക്ടർ ഫാ. എം.പി. ജോർജ് ചിട്ടപ്പെടുത്തിയ 'ദ് സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കു'എന്ന സംഗീത ശിൽപമാണു 'മെശ്തൂസോ 17ൽ ആദ്യം അരങ്ങേറിയത്. ക്രിസ്തുവിന്റെ ജീവിത കഥ സംഗീതോപകരണങ്ങളിലൂടെ ആസ്വാദകരിലെത്തി.
പിന്നാലെയെത്തിയ കോറൽ സിംഫണിയിൽ കൊച്ചിയിലെ വിവിധ ഓർത്തഡോക്സ് പള്ളികളിൽ നിന്നുള്ള ഗായകരാണു പങ്കു ചേർന്നത്. സുറിയാനി, മലയാളം ഭാഷകളിലുള്ള ഓർത്തഡോക്സ് ആരാധന ഗാനങ്ങളും സിംഫണി രൂപത്തിൽ അവതരിപ്പിച്ചു.
പത്മവിഭൂഷൺ പുരസ്കാരം നേടിയ യേശുദാസിനെ ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറോയിയോസ് ചടങ്ങിൽ ആദരിച്ചു. ഈശ്വരനാണു സംഗീതത്തിലൂടെ പുറത്തെത്തുന്നതെന്നും തന്റെ അച്ഛൻ പറഞ്ഞുതന്ന പാതയിലൂടെയാണ് ജീവിതത്തിലുടനീളം സഞ്ചരിക്കുന്നതെന്നും യേശുദാസ് പറഞ്ഞു. 'ജാതിഭേദം മതദ്വേഷം.' എന്ന ഗാനവും അദ്ദേഹം ആലപിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇരുന്നൂറോളം സംഗീതജ്ഞരാണു മൂന്ന് മണിക്കൂറിലേറെ നേരം മഴ പോലെ പെയ്തിറങ്ങിയ 'മെശ്തൂസോ 17ൽ സംഗീതവുമായെത്തിയത്.