ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിന് മികവുള്ള വിധികർത്താക്കളെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വിശ്രുത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കേന്ദ്രത്തിന് കത്തയച്ചു. ഈ വർഷം ഇന്ത്യൻ പനോരമയിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുത്ത ജൂറി അംഗങ്ങൾക്ക് വേണ്ടത്ര നിലവാരമില്ലായിരുന്നുവെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് അയച്ച കത്തിൽ അടൂർ വ്യക്തമാക്കുന്നു.
മികച്ച സിനിമ തിരഞ്ഞെടുക്കാൻ നിയോഗിക്കുന്നവരുടെ പേരുവിവരങ്ങളും അവരുടെ യോഗ്യതയും നേരത്തെ പരസ്യമാക്കണം. ദേശീയ പുരസ്കാരങ്ങൾ കിട്ടുന്ന ചിത്രങ്ങൾ പ്രമേയത്തിന്റെ പ്രസക്തി, സാമൂഹ്യ പ്രതിബദ്ധത, തനതായ കാഴ്ചപ്പാട്, സാങ്കേതികത്തികവ് ഇതിനൊക്കെ ഉപരി കലാപരമായ മികവ് എന്നിവയിൽ മുന്നിൽ നിൽക്കണം. അങ്ങനെയുള്ള സിനിമകൾ തിരഞ്ഞെടുക്കാൻ കഴിവുള്ളരാകണം ജൂറി അംഗങ്ങൾ. മുമ്പ് സിനിമകൾ തിരഞ്ഞെടുത്തിരുന്ന രീതി ഉൾപ്പടെ വിശദമാക്കി ഒൻപതിന നിർദ്ദേശങ്ങളാണ് കത്തിൽ.നേരത്തെ തന്നെ അടൂർ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ തിരഞ്ഞെടുപ്പിനെ നിശിതമായി വിമർശിച്ചിരുന്നു
അടൂരിന്റെ പിന്നെയും എന്ന ചിത്രം ഇന്ത്യൻ പനോരമയിൽ ഉൾക്കൊള്ളിച്ചിരുന്നില്ല.പലപ്പോഴും അർഥവത്തായ സിനിമകൾ തിരിച്ചറിയുന്നവരല്ല ജൂറി അംഗങ്ങൾ. അതാണ് അവാർഡുനിർണയം വിവാദത്തിലാക്കുന്നതെന്നും അടൂർ കത്തിൽ വ്യക്തമാക്കുന്നു